യുകെയിലെ മലയാളി ജീവനുകളെ വേട്ടയാടുന്ന ഏറ്റവും വലിയ വില്ലൻ ആരെന്ന് ചോദിച്ചാൽ അർബുദമെന്ന് നിസ്സംശയം പറയാം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ രോഗക്കുരുതി. കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങളായി അർബുദ മരണങ്ങൾ പലരൂപത്തിലും ഭാവത്തിലും യുകെ മലയാളികളുടെ സന്തതസഹചാരിയായി കൂടെയുണ്ട്.
24 മണിക്കൂറിനിടെ 3 വിലയേറിയ മലയാളി ജീവനുകൾ കാൻസർ കവർന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. യുകെ മലയാളികളെ ഒന്നാകെ നടുക്കിയ വാർത്തയിൽ ഇടംപിടിച്ചത് 20 വയസ്സുമാത്രമുള്ള മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയും യുവ എൻജിനീയറും സുപരിചിതയും പരിചയസമ്പന്നയുമായ നഴ്‌സും!
മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസുംമ രിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് വാറിങ്ടനിലെ നഴ്സിങ് വിദ്യാർഥിനി മെറീന ബാബുവിന്റെ മരണവാർത്തയും എത്തിയത്.
തിങ്കളാഴ്ചയാണ് ഐടി എൻജിനീയറായ രാഹുൽ വേർപിരിഞ്ഞത്. ഒരുവർഷത്തിലേറെയായി കാൻസറിനു ചികിൽസയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.
മാഞ്ചസ്റ്ററിലെ റോയൽ ഇൻഫൈമറി ആശുപത്രിയിൽ നഴ്‌സാണ് രാഹുലിന്റെ ഭാര്യ ജോൺസി. ഏഴു വയസ്സുകാരനായ ഒരുമകൻ മാത്രമാണ് ദമ്പതികൾക്കുള്ളത്. എട്ടുംപൊട്ടും തിരിയാത്ത ജോഹാഷ് ഇപ്പോഴും അച്‌ഛൻ തിരിച്ചുവരുന്നതും കാത്തിരിക്കുന്നു. അവനെ ആശ്വസിപ്പിക്കാൻ എന്തുചെയ്യണം എന്നറിയാതെ വിതുമ്പുകയാണ് ജോൺസി.
ഛത്തീസ്ഗഡിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ് രാഹുലും ഭാര്യയും. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം.
കുറുമുള്ളൂർ പുത്തറയിൽ പരേതനായ മാത്യുവിന്‍റെ മകളാണ് വിസ്റ്റോണിൽ മരിച്ച ജോമോൾ ജോസ് (55). വിസ്റ്റണിൽ താമസിക്കുന്ന ജോസ് എബ്രഹാമിന്റെ (പട്ടാളം ജോസ്) ഭാര്യയാണ്.
ദീർഘകാലം എൻഎച്ച്എസിൽ നഴ്‌സായി ജോലിചെയ്തിട്ടുള്ള ജോമോൾ ജോസ്, ലിവർപൂളിലെ മലയാളികൾക്കിടയിൽ സുപരിചിതയാണ്.
ലിവർപൂൾ മലയാളി അസോസിയേഷൻ ലിംകയുടെ സജീവ പ്രവർത്തകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് അർബുദരോഗം തിരിച്ചറിഞ്ഞത്. അതിവേഗം മരണവുമെത്തി. ബുധനാഴ്ച്ച രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിലായിരുന്നു ജോമോളുടെ മരണം.
ഇവർക്ക് മൂന്നു മക്കളുണ്ട്. സംസ്കാര സമയവും പൊതുദർശനവും പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാറിങ്‌ടണിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി മെറീന ബാബുവിന്റെ മരണമാണ് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തിയത്. അർബുദരോഗം തിരിച്ചറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു അപ്രതീക്ഷിത മരണം!
ഒരു മാലാഖയെപ്പോലെ സന്തോഷവതിയായി ഓടിനടന്നിരുന്ന പെൺകുട്ടി. ഇരുപതാം വയസ്സിൽ ഇത്രവേഗം മടങ്ങുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല.
രക്താർബുദം ബാധിച്ചകാര്യം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് തിരിച്ചറിഞ്ഞത്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറി അതിവേഗം ചികിത്സ ആരംഭിച്ചു. ജീവിതത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു… എല്ലാവരുടേയും പ്രാർത്ഥനകളുണ്ടായിരുന്നു.
എന്നാൽ വിധി മറ്റൊന്നായി. ലിവർപൂളിലെ റോയൽ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ കീമോ തെറാപ്പി ചികിത്സ നടത്തിവരവേയാണ് തികച്ചും അപ്രതീക്ഷിതമായി മരണം കവർന്നത്.
ഒരുവർഷം കൂടി കഴിഞ്ഞാൽ ബിരുദംനേടി ആശുപത്രിയിൽ നഴ്‌സായി പ്രാക്ടീസ് തുടങ്ങുമായിരുന്നു മെറീന… മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ്. പിതാവ് ബാബു മാമ്പള്ളിയും അമ്മ ലൈജുവും കണ്ണീരടക്കാൻ പാടുപെട്ടു. ഇവരുടെ രണ്ടാമത്തെ മകളാണ് മെറീന. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസിൽ നഴ്‌സാണ്.
കോട്ടയും ചിങ്ങവനം സ്വദേശിയാണ് ബാബു മാമ്പള്ളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. സാംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
യുകെ മലയാളികളെ മാത്രമല്ല, ബ്രിട്ടീഷ് ജനതയെ ഒന്നാകെത്തന്നെ കാർന്നുതിന്നുകയാണ് അർബുദരോഗം എന്നുതന്നെ പറയാം. കാൻസർ റിസർച്ച് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബ്രിട്ടനിലെ 63% ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള അർബുദം ബാധിച്ചവരോ രോഗം വന്നുമാറിയവരോ ആണ്.
കാലാവസ്ഥാ വ്യതിയാനവും മാറിയ ജീവിത - ഭക്ഷണ ശൈലിയും ഫാസ്റ്റ് ഫുഡ് രീതിയും ജോലി സാഹചര്യങ്ങളും ജീവിത സമ്മർദ്ദവുമൊക്കെയാണ് പ്രധാനമായും, പൊതുവെ പ്രതിരോധശേഷി കുടുതലുള്ളവരായി അറിയപ്പെടുന്ന, മലയാളികളെ, അതിവേഗം കാൻസറിനും സ്‌ട്രോക്കിനും ഹൃദ്രോഗത്തിനുമൊക്കെ ഇരയാക്കുന്നതും. ഇതേക്കുറിച്ച് പലതവണ ബ്രിട്ടീഷ്‌പത്രം വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
അർബുദത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്താനും അതേക്കുറിച്ചുള്ള അവബോധവും രോഗപ്രതിരോധ ശേഷിയും അതിജീവനവും അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വ്യാപകമായ ക്യാംപെയിനുകൾ സംഘടിപ്പിക്കാനും യുകെയിലെ മലയാളി സംഘടനകളും സന്നദ്ധ സേവകരുമൊക്കെ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.