കോവിഡുകാലത്തും അതിനുശേഷവും സോഷ്യൽ കെയറിലും വിവിധ എൻഎച്ച്എസ് ഇതര ആരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ച നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും കെയറർമാരും അടക്കമുള്ള ഇരുപതിനായിരത്തോളം ആരോഗ്യപ്രവർത്തകരാണ് സർക്കാർ സഹായം ലഭിക്കാൻ ഒരുവർഷമായി കാത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ 20,000 ത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ലംപ്‌സം തുക 1,655 പൗണ്ടിൻ്റെ ഒറ്റത്തവണ പേയ്‌മെൻ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരെ നിയോഗിച്ച ഏജൻസികളും ചാരിറ്റി സംഘടനകളും ആരോപിക്കുന്നു.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് 5% വേതന വർദ്ധനയ്‌ക്കൊപ്പം ഒറ്റത്തവണ ബോണസും ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം തന്നെ ആശ്വാസധനമായി പ്രഖ്യാപിച്ചതാണ് സോഷ്യൽ കെയർ - കമ്യുണിറ്റി സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായം.
എൻഎച്ച്എസ് ഫ്രണ്ട്ലൈൻ ജീവനക്കാരും എന്നാൽ സോഷ്യൽ കെയർ സ്ഥാപങ്ങളിൽ ജോലിചെയ്യുന്നവരും ആദ്യം ഈ സഹായധനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു, പിന്നീട് കടുത്ത പ്രതിഷേധത്തെ തുടർന്ന് നവംബറിൽ മന്ത്രിമാർ ഫണ്ട് നൽകാൻ സമ്മതിക്കുകയായിരുന്നു.
എന്നാൽ എൻഎച്ച്എസ് ഇതര ഓർഗനൈസേഷനുകളാണ് പേയ്‌മെൻ്റുകൾ നടത്തുന്നതിന് ഉത്തരവാദികളാണെന്ന് സർക്കാർ പറയുന്നു. ജീവനക്കാർക്ക് നൽകുന്നതിനുള്ള ധനസഹായം ലഭിക്കുന്നതിന് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിൽ അപേക്ഷിക്കാനും സർക്കാർ തൊഴിലുടമകളോട് ആവശ്യപ്പെടുന്നു.
എന്നാൽ ഇത് എപ്പോൾ ലഭിക്കുമെന്ന് ഇതുവരെ ഒരു സൂചനയും ഇല്ലെന്നും അതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും ഓർഡറിൽ വ്യക്തമാക്കിയിട്ടില്ലെന്നും തൊഴിലുടമകളും പറയുന്നു.
എൻഎച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന സേവനങ്ങൾ ഏറ്റെടുക്കുന്നതിനായി സ്ഥാപിതമായ ഈ സോഷ്യൽ സർവീസ് എൻ്റർപ്രൈസുകൾ പലപ്പോഴും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സംഘടനകളാണ്.
ഇതിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി നഴ്‌സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും കെയറർമാരും ഉൾപ്പെടെയുള്ള ജീവനക്കാരെ ജോലിചെയ്‌ത എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് മാറ്റുന്നുണ്ടെങ്കിലും എൻഎച്ച്എസിലെ അതേ ശമ്പളത്തിലും വ്യവസ്ഥകളിലുമാണ് അവിടെയും തുടരുന്നത്. ചിലർ എൻഎച്ച്എസ് യൂണിഫോം ധരിക്കുന്നതും തുടരുന്നു.
തുക ലഭിക്കാൻ ഇനിയും താമസിച്ചാൽ ജുഡീഷ്യൽ റിവ്യൂ നടപടികൾക്ക് കീഴിൽ കോടതിയിൽ ഹർജി നൽകുമെന്ന് സോഷ്യൽ എൻ്റർപ്രൈസ് യുകെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉടൻ ധനസഹായ വിതരണം തുടങ്ങുമെന്ന് മന്ത്രിമാർ പറഞ്ഞപ്പോൾ അവർ നടപടി താൽക്കാലികമായി നിർത്തി.
അതേസമയം നിയമ നടപടി തുടരാനുള്ള ഓപ്ഷൻ ഈ ആഴ്‌ച കാലഹരണപ്പെടും, അതായത് സോഷ്യൽ എൻ്റർപ്രൈസ് യുകെ, നീണ്ട ജുഡീഷ്യൽ-റിവ്യൂ പ്രക്രിയയുടെ തുടക്കത്തിലേക്ക് തിരികെ പോകേണ്ടിവരും.
റോയൽ കോളേജ് ഓഫ് നഴ്‌സിംഗും ജിപി പ്രാക്ടീസിലെ അംഗങ്ങൾക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലുടമകൾ പേയ്‌മെൻ്റുകൾ നടത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ യുണൈറ്റ് യൂണിയനിലെ ചില അംഗങ്ങൾ സമര നടപടി സ്വീകരിച്ചു.
ഈ ആഴ്ച സമരം നടത്തിയ ആരോഗ്യവകുപ്പിലെ ക്ലീനർമാർ, പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
അതേസമയം സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ, സോഷ്യൽ കെയർ - കമ്മ്യൂണിറ്റി ജീവനക്കാർക്കായി പ്രത്യേക വേതന ഡീലുകൾ ഇതിനകംതന്നെ അംഗീകരിച്ചിട്ടുണ്ട്.