ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് കടന്നിരിക്കുന്നു. യുകെയും യുഎസും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ ഗിയറും ക്ലച്ചുമുള്ള കാറുകൾ വളരെ വിരളമാണ്. യു.എസിലും യുകെയിലും ഇത്തരം കാറുകൾ അപൂർവ്വ വസ്തുവായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു.
പുതിയ കാറുകൾ ഒട്ടുമിക്കതും ഇലക്ട്രിക്കോ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം ഉള്ളവയോ ആണ്. യുകെയിൽ 2030 മുതൽ പെട്രോൾ - ഡീസൽ കാറുകളുടെ നിരോധനം തന്നെ നിലവിൽ വരും.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളും അതിവേഗം ഈ മാറ്റത്തിലേക്ക് കുതിക്കുന്നു. ആ കാലഘട്ടത്തിലാണ് കേരളത്തിൽ പുതിയതായി സ്ഥാനമേറ്റ ഗതാഗത മന്ത്രി, പഴഞ്ചനും കലഹരണപ്പെട്ടതുമായ ചില തലതിരിഞ്ഞ ഭരണപരിഷ്കാരങ്ങൾ കൂടി ഉൾപ്പെടുത്തി, സംസ്ഥാനത്തെ മോട്ടോർ - ട്രാഫിക് നിയമങ്ങളെ പരിഷ്കരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റുകളിലെ പ്രശസ്‌തമായ പരമ്പരാഗത ‘എച്ച്’ എടുക്കൽ ഒഴിവാക്കൽ അടക്കമുള്ള മാറ്റങ്ങളാണ് മെയ് ഒന്നുമുതൽ നിലവിൽ വരിക. ഇതിൽ പല നിയമങ്ങളും ഇന്ത്യയിൽത്തന്നെ കേരളത്തിൽ മാത്രമുള്ളതായും മാറും.
എച്ചെടുക്കൽ ഒഴിവാകും, ടെസ്റ്റിൽ പാർക്കിങ്ങും കയറ്റം കയറ്റലും
കാർ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റിലെ പഴയ ‘എച്ച്’ എടുക്കൽ നിയമത്തെ മാറ്റിയത് പൊതുവിൽ അംഗീകരിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ നിലനിന്ന ഡ്രൈവിങ് കഴിവ് പരിശോധനാ സമ്പ്രദായമാണ് എച്ചെടുക്കൽ.
അതിനുപകരം കയറ്റം കയറലും രണ്ടു കാറുകൾക്കിടയിലെ പാർക്കിങ്ങും കയറ്റത്തിലേയും ഇറക്കത്തിലേയും വാഹനം നിർത്തലും നിർത്തി എടുക്കലും അടക്കമാണ് പുതിയ ടെസ്റ്റിൽ ഡ്രൈവിങ് വൈഭവം പരീക്ഷിക്കപ്പെടുക.
ഈ മാറ്റം നാട്ടിൽ ടെസ്റ്റിനെത്തുന്ന യുകെ, യു.എസ്, യൂറോപ്യൻ നാടുകളിലെ പ്രവാസി മലയാളികളെ സാധാരണഗതിയിൽ വലക്കില്ല. കാരണം ഇതിനേക്കാൾ കർശനമായ ടെസ്റ്റുകളാണ് ഇവർ ആ നാടുകളിൽ നടത്തി ലൈസൻസ് നേടിയിട്ടുള്ളത്.
നല്ലവണ്ണം കാറുകൾ ഓടിച്ചുപരിചയമുള്ള ഡ്രൈവർക്കുമാത്രമേ ഇത്തരം ടെസ്റ്റുകൾ പാസ്സാകാനാകൂ എന്നതും നാട്ടിലെ ഗതാഗത സംവിധാനത്തിന് ഗുണകരമാകും.
കമ്പ്യൂട്ടർ ഉപയോഗിക്കാൻ ടൈപ്പ് റൈറ്ററിൽ ടെസ്റ്റ് പാസ്സാകണോ?
ഓട്ടോമാറ്റിക് ഗിയർ സിസ്‌റ്റമുള്ള കാറുകളും ഇലക്ട്രിക് കാറുകളും ഒഴിവാക്കിയതാണ് നാട്ടിലെ ടെസ്റ്റുകൾ അറ്റൻഡുചെയ്യാൻ എത്തുന്ന പ്രവാസികളെ പൊതുവെ വലയ്ക്കുക.
പ്രവാസി മലയാളികളിലെ ന്യൂ ജെനറേഷൻ യുവാക്കളാകും കുടുതലും നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ അറ്റൻഡുചെയ്യുക. ഇവരിൽ പലരുമാകട്ടെ ക്ലച്ചും ഗിയറുമുള്ള പഴഞ്ചൻ വാഹനങ്ങൾ കാര്യമായി കണ്ടിട്ടുപോലും ഉണ്ടാകില്ല!
നാട്ടിലെത്തി ചിലവഴിക്കുന്ന കുറച്ചുനാൾ സ്വന്തം വാഹനമോ അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്ന കാറുകളോ ആണ് സാധാരണയായി പ്രവാസി മലയാളികൾ ഉപയോഗിക്കുക. ഇത് കുടുതലും ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുമായിരിക്കും.
കാറുകൾ ആയാസരഹിതമായി സിറ്റിയിലെ തിരക്കിലൂടെ ഓടിക്കാൻ കഴിയും എന്നതിനുപുറമെ, ഇത്തരം വാഹനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും തന്നെയാണ് അതിനുകാരണം. എന്നാൽ പുതിയ നിയമം അതിനു തിരിച്ചടിയാകും.
ഓട്ടോമാറ്റിക് ഗിയർ, ഓട്ടോ ഗിയർ ഷിഫ്റ്റ് എന്നതിനു പുറമെ ക്ലച്ചില്ലാതെ ഗിയർ മാറ്റാൻ കഴിയുന്ന ഐ.എം.ടി ഐമാറ്റിക് ഗിയർ സംവിധാനവും നിലവിൽ കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കമ്പ്യൂട്ടറുകൾ നിർദ്ദേശങ്ങൾ നൽകുന്ന അടാപ് സംവിധാനവും ഓട്ടോ ബ്രേക്കിങ് അടക്കമുള്ള എബിസ് സംവിധാനങ്ങളും നിലവിലുണ്ട്.
അതുപോലെ നാട്ടിലെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗത്തിനും ഓട്ടോമാറ്റിക് - ഇലക്ട്രിക് കാർ ഡ്രൈവിങ് ലൈസൻസുമാണ് ഉണ്ടാകുക. നേരത്തെ ഇവർക്ക് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യാതെ തന്നെ കേരളത്തിൽ കാറോടിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു.
പുതിയ നിയമമാറ്റം മൂലം നാട്ടിലെത്തിയാൽ പ്രവാസികൾക്ക് സ്വന്തമായി കാറോടിച്ചുപോകാൻ കഴിയില്ലെന്നത് കൂടുതൽ സാമ്പത്തിക ചിലവുകൾക്കും വഴിവയ്ക്കും. ഇതുമൂലം കേരളത്തിലേക്ക് വരുന്നതുതന്നെ ഒഴിവാക്കാൻ പല പ്രവാസികളും ശ്രമിക്കുകയും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കടക്കം കനത്ത നഷ്‌ടം വരുത്തുകയും ചെയ്യും.
കേന്ദ്ര നിയമത്തിന് വിരുദ്ധം, ഗിയർ - ഓട്ടോമാറ്റിക് വ്യത്യാസമില്ലാതെ കേന്ദ്രാനുമതി
ഇന്ത്യയിലെ വാഹന - ഡ്രൈവിങ് - ഗതാഗത നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി കൂടിയാണ് മന്ത്രി ഗണേശൻ കൊണ്ടുവരുന്ന കേരള സർക്കാരിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ.
ആധുനിക വാഹന - ഡ്രൈവിങ് - ഗതാഗത നിയമങ്ങൾ നടപ്പിലാക്കി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി സാരഥി പോർട്ടലും രാജ്യമൊട്ടാകെയുള്ള ഏകീകൃത ഡ്രൈവിങ് ലൈസൻസ് നിയമങ്ങളും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ ലൈറ്റ് വെഹിക്കിൾ വിഭാഗത്തിൽ ഓട്ടോമാറ്റിക് - ഗിയർ വെഹിക്കിൾ എന്ന വിവേചനം പാടില്ലെന്ന് പറയുന്നു. ഓട്ടോമാറ്റിക് - മാനുവൽ ഗിയർ - ഇലക്ട്രിക് കാറുകൾ ഏതോടിച്ച് ടെസ്റ്റിൽ പങ്കെടുത്താലും ലൈറ്റ് മൊട്ടോർ വെഹിക്കിൾ അഥവാ എൽ.എംവി വിഭാഗത്തിൽ ഉൾപ്പെടുത്തി ലൈസൻസുകൾ നൽകണമെന്നാണ് നിബന്ധന.
ഇതിനു കടകവിരുദ്ധമായി കേരളത്തിലെ ചില ആർ.ടി.ഒകൾ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളെ ടെസ്റ്റിൽ നിന്നും നേരത്തേ ഒഴിവാക്കിയിരുന്നു. എന്നാൽ വ്യാപക പരാതികളെത്തുടർന്ന് പൊതുനിയമം നടപ്പിലാക്കണമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് കേരളത്തോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് കേരളത്തിലെ ഗതാഗത ട്രാൻസ്‌പോർട്ട് കമ്മീഷണർ പുതിയ ഓർഡർ ഇറക്കി.
ഇതനുസരിച്ച് നിലവിൽ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളുമായി ടെസ്റ്റിൽ പങ്കെടുക്കാം. എന്നാൽ മന്ത്രി ഗണേശന്റെ പുതിയ നിയമമാറ്റം നടപ്പിൽ വരുന്ന മെയ് ഒന്നുവരെ മാത്രമേ ഇതിന് അനുവാദമുണ്ടാകൂ. അതിനാൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മെയ് ഒന്നിനുമുമ്പ് ടെസ്റ്റിൽ അറ്റൻഡുചെയ്യുകയാകും നല്ലത്.
നിയമ നടപടികളുമായി ഡ്രൈവിങ് സ്‌കൂളുകളും കാർ കമ്പനികളും
പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നിയമമാറ്റത്തിലെ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയത് അടക്കമുള്ള, കേന്ദ്ര നിയമങ്ങൾക്കെതിരായ അസ്വീകാര്യമായ കാര്യങ്ങൾ നിയമനടപടികളിലൂടെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകളും കാർ നിർമ്മാതാക്കളും.
കേന്ദ്രനിയമം രാജ്യമൊട്ടാകെ പ്രാബല്യത്തിൽ വരുത്താനുള്ള രീതിയിൽ നടപ്പിലാക്കിയത് ആണെന്നതിനാൽ, പുതിയ പല മാറ്റങ്ങൾക്കെതിരേയും കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായേക്കും.
അതേസമയം ഡ്രൈവിങ് സ്‌കൂളുകാരിൽ നിന്നും കാർ നിർമ്മാതാക്കളിൽ നിന്നും വൻതുക കോഴവാങ്ങാനുള്ള പുതിയ ഗതാഗതമന്ത്രിയുടെ തന്ത്രമായും പുതിയ നിയമമാറ്റത്തെ വിമർശകർ കാണുന്നു.
ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് നീങ്ങുകയാണ്. യുകെയിൽ അടുത്തവർഷം മുതൽ ഡ്രൈവറില്ലാ കാറുകളും വാഹനങ്ങളും നിരത്തിലിറങ്ങും. അവിടെയാണ് പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുള്ള പഴഞ്ചൻ നിയമങ്ങളുമായുള്ള കേരളത്തിലെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ പരിഹാസ്യമാകുക.
ഈർക്കിലി പാർട്ടികൾക്ക് ഊഴമിട്ട് ഭരണം വീതംവച്ചു നൽകുമ്പോൾ അണ്ണാറക്കണ്ണന് തന്നാലാകും വിധം എന്നപോലെ നേതാക്കൾ സ്വന്തം കീശയും പാർട്ടി ഖജനാവും വീർപ്പിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനായി ബലിയാടാകുന്നത് സാധാരണ ജനസമൂഹമാണെന്ന കാര്യം മുഖ്യ ഭരണകക്ഷികൾ മനസ്സിലാക്കി അടിയന്തര തിരുത്തലുകൾ നടത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ കനത്തതായിരിക്കും.