ഇസ്രായേലിൽ ഭീകരരുടെ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. 2 മലയാളികൾ അടക്കം 7 ഇന്ത്യക്കാർക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര ന്യൂസ് ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു.
പരുക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തോട്ടത്തിൽ ജോലിചെയ്തിരുന്ന ആളുകൾക്കിടയിലേക്ക് ഭീകരർ തൊടുത്ത റോക്കറ്റ് വന്ന് പതിക്കുകയായിരുന്നു.
കൊല്ലം വാടി സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. 31 വയസ്സുമാത്രമുള്ള നിബിൻ ജനുവരിയിലാണ് ജോലിതേടി ഇസ്രയേലിലെത്തിയത്. ഇസ്രയേലിലുള്ള ജ്യേഷ്‌ഠ സഹോദരനടുത്തേക്കാണ് നിബിൻ പോയത്. കുടുംബത്തിന്റെ ആകെ ആശ്രയമായിരുന്നു ഇരുയുവാക്കളും.
മാർച്ച് 4 തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേൽ - ഹമാസ് യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഏറെദൂരെയായി ഗലീലിയിലെ ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. യുദ്ധത്തിൽ ഹമാസിനെ പിന്തുണയ്ക്കുന്ന ലെബനിലെ ഹിസ്‌ബൊള്ളാ ഭീകരരാണ് ആക്രമണം നടത്തിയത്.
ഇസ്രായേൽ ടാങ്കിനുനേരെ അയച്ച മിസൈലാണ് ലക്ഷ്യംതെറ്റി തോട്ടത്തിൽ പതിച്ചതെന്ന് ഹിസ്‌ബൊള്ള പറയുന്നു. എന്നാൽ ഭീകരർ മനഃപൂർവ്വം തൊഴിലാളികൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും മിസൈൽ വിട്ട ലെബനിലെ ഹിസ്‌ബൊള്ളാ കേന്ദ്രങ്ങൾക്കുനേരെ തിരിച്ചടിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മറ്റ് മലയാളികൾ. ഇരുവരും ഇടുക്കി ജില്ലയിൽ നിന്നുള്ളവരാണ്. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നിബിന്‍ മാക്‌സ്‌വെല്ലിന്റെ മൃതദേഹം വടക്കൻ ഇസ്രായേലി നഗരമായ സഫേദിലെ സിവ് സിവ് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പരുക്കേറ്റവരും ഇവിടെ ചികിത്സയിൽ കഴിയുന്നു.
മുഖത്തും ശരീരത്തിലും പരുക്കേറ്റ ബുഷ് ജോസഫ് ജോര്‍ജിനെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
കൊല്ലപ്പെട്ട നിബിന്റെ മൂത്ത സഹോദരൻ നിവിനും ഇസ്രായേലിൽ ജോലിചെയ്യുന്നതിനാൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ തന്നെ മരണവിവരം വീട്ടുകാരെ അറിയിച്ചു. കൺമുന്നിൽ സഹോദരൻ കൊല്ലപ്പെട്ട നടുക്കത്തിൽ നിന്നും നിവിൻ ഇപ്പോഴും മോചിതനായിട്ടില്ല. നാല് ദിവസത്തിനകം മൃതദേഹം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ഇസ്രയേലിലെ ഇന്ത്യൻ എംബസി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സമാധാനപരമായി തോട്ടത്തിൽ ജോലിചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക് നേരെ ഭീകര സംഘടനയായ ഹിസ്ബുല്ല നടത്തിയത് ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം എന്നാണ് ഇന്ത്യൻ ഏംബസി വിശേഷിപ്പിച്ചത്.
ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് ഒക്ടോബർ 8 മുതൽ വടക്കൻ ഇസ്രായേലിലേക്ക് ഹിസ്‌ബൊള്ളാ ഭീകരർ റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ദിവസവും വിട്ടുകൊണ്ടിരിക്കുകയാണ്.
ഇതേത്തുടർന്ന് ഇവിടെ ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കടുത്ത ആശങ്കയിലാണ്. 2021ൽ മലയാളി നഴ്‌സ് സൗമ്യ സന്തോഷ് ഹമാസ് ഭീകരരുടെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ മലയാളി നഴ്‌സ് ഷീജ ആനന്ദിനും പരുക്കേറ്റിരുന്നു.
സൗമ്യ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും കേരള സർക്കാർ പ്രതിനിധികളാരും വിമാനത്താവളത്തിൽ എത്താതിരുന്നത് പ്രവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. അതുപോലെ സൗമ്യയുടെ കുടുംബത്തിന് ഉചിതമായ സാമ്പത്തികസഹായം നൽകാതെ കേരള സർക്കാർ ഒഴിഞ്ഞുമാറിയതായും ആരോപണം ഉയർന്നിരുന്നു.
ഹമാസിനെ രക്ഷിക്കാൻ കേരളത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്ന ഇടതുമുന്നണിയും കേരള സർക്കാരും വീട്ടിലെയും നാട്ടിലെയും പട്ടിണിമാറ്റാൻ ഇസ്രായേലിൽ ജോലിക്കുപോയ നഴ്‌സുമാരും കെയറർമാരും അടക്കമുള്ള സ്വന്തം ജനമായ മലയാളികളുടെ സുരക്ഷയ്ക്കായി അടിയന്തര ഇടപെടൽ നടത്തണം.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിബിന്റെ കുടുംബത്തിന് ഉചിതമായ സഹായങ്ങൾ നൽകി നീതി പുലർത്തണമെന്നും ഇസ്രായേലിലെ മലയാളികൾക്കൊപ്പം ആഗോള പ്രവാസി സമൂഹം ഒന്നാകെ ആവശ്യപ്പെടുന്നു.