കേംബ്രിജിലെ ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിനേടുക എന്നത് യുകെയിലെ തന്നെ നഴ്‌സുമാരുടെ വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നം നേടി യുകെയിലെത്താൻ കഴിഞ്ഞ മലയാളി നഴ്‌സ് ടീന സൂസൻ, ഭാവികാല ജീവിതത്തെക്കുറിച്ച് ഏറെ പ്ലാൻ ചെയ്തിരിക്കണം.
എന്നാൽ വിധിയുടെ ക്രൂരത എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി. നാലുവർഷങ്ങൾക്കിപ്പുറം സ്വപ്നങ്ങൾ ബാക്കിയാക്കി ഈ ലോകത്തുനിന്നുതന്നെ സൂസൻ മടങ്ങുമ്പോൾ, നെഞ്ചുപൊട്ടി വിതുമ്പുകയാണ് ഭർത്താവ് അനീഷ് മാണിയും പറക്കമുറ്റാത്ത രണ്ട് മക്കളും.
കുറഞ്ഞ നാളുകൾകൊണ്ടുതന്നെ എല്ലാവരുടേയും സൗഹൃദം നേടിയ ടീനയുടെ മടക്കം ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടേതായി. കേംബ്രിഡ്‌ജ് മലയാളികൾക്കിടയിലും ഓർമ്മപ്പെടുത്തുന്ന സാന്നിധ്യമാകാൻ സൂസനും ഭർത്താവ് അനീഷിനും കഴിഞ്ഞിരുന്നു.
2020 ലാണ് കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ് മാണിയുടെ ഭാര്യ ടീന സൂസൻ തോമസ്, 37, യുകെയിൽ എത്തുന്നത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ഭർത്താവും കുട്ടികളുമായി കേംബ്രിഡ്‌ജിൽ താമസവുമാക്കി.
എന്നാൽ ജീവിത സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞ് തികച്ചും അപ്രതീക്ഷിതമായാണ് ഒരുവർഷം മുമ്പ് അർബുദബാധ തിരിച്ചറിഞ്ഞത്.
തിരിച്ചറിയാൻ വൈകിയെങ്കിലും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു. ഏറ്റവുമധികം യുകെ മലയാളികളുടെ ജീവൻ അപഹരിച്ച മാരക രോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ, വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ടീന സൂസൻ വിടപറഞ്ഞു.
മകളുടെ അപ്രതീക്ഷിത രോഗാവസ്ഥയറിഞ്ഞ്, ചികിത്സയിൽ സഹായിക്കാൻ ടീനയുടെ മാതാപിതാക്കൾ യുകെയിൽ എത്തിയിരുന്നു. ഹൃദയം തകർന്ന അവസ്ഥയിലാണ് അവരുമിപ്പോൾ.
കേംബ്രിജിൽ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങൾ ആണ് ടീനയും കുടുംബവും. ടീന - അനീഷ് ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കും.
യുകെയിലെ പൊതുദർശനവും നാട്ടിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടത്തുന്ന സംസ്‌കാര ചടങ്ങുകളുടെ സമയവും പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.