യുകെ ജോലിനേടാനുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ യോഗ്യതകളിലും നിയന്ത്രണ നിയമങ്ങളിലും ഇളവുകൾ നൽകിയതോടെ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ യുകെയിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിദേശ കെയറർമാരാണ്.
അതോടൊപ്പം ഹെൽത്ത് കെയർ വർക്കർമാരെ ചൂഷണങ്ങൾക്കും പീഡനത്തിനും ഇരയാക്കുന്നുവെന്ന പരാതിയും വ്യാപകമായി. ഓവർ ഡ്യൂട്ടിയും ശമ്പളക്കുറവും മുതൽ ബലാത്‌സംഗവും ലൈംഗിക - വംശീയ പീഡനങ്ങളും പിരിച്ചുവിടൽ ഭീഷണികളും വരെ ഉയർന്നുവന്നു.
യുകെയിലെ ദേശീയ മാധ്യമത്തിലടക്കം ഇതുസംബന്ധിച്ച വാർത്തകളും നിരന്തരം വന്നിരുന്നു. ഇതേത്തുടർന്ന് യുകെ ഹോം ഓഫീസും അന്വേഷണ ഏജൻസികളും ഇപ്പോൾ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നടക്കം നിരവധി കെയറർമാരെ റിക്രൂട്ടുചെയ്തിട്ടുള്ള സ്കോട്ട്ലാൻഡിലെ കെയർ സർവ്വീസ് സ്ഥാപനത്തിന്റെ വിദേശ കെയർ വർക്കർമാരെ റിക്രൂട്ടുചെയ്യാനുള്ള ലൈസൻസ് റദ്ദാക്കിയതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ നടപടി.
കുടിയേറ്റ തൊഴിലാളി നിയമങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ഹാവിക്ക് ആസ്ഥാനമായുള്ള സ്ഥാപനം ‘സപ്പോർട്ട് സർവീസസ് ഫസ്റ്റ് ചോയ്‌സ് ലിമിറ്റഡി’നെതിരെയാണ് നടപടി. യുകെ ഗവൺമെൻ്റ് ഇവർക്കെതിരെയുള്ള പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
ഈ കമ്പനിയുടെ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് ഹോം ഓഫീസ് റദ്ദാക്കി. വീടുകളിൽ കഴിയുന്ന രോഗികളേയും വൃദ്ധരേയും പരിചരിക്കുന്ന കെയറർമാരെയാണ് ഹാവിക്ക് ബോർഡർ മേഖലയിലുടനീളം കമ്പനി കുടുതലും നിയോഗിച്ചിരുന്നത്.
നിർദ്ദിഷ്ട വേതന നിരക്കിലും വളരെ കുറഞ്ഞ നിരക്കിൽ ശമ്പളം നൽകി എന്നതാണ് ഇവർക്കെതിരെ ഉയർന്ന പ്രധാന ആരോപണം. നിലവിലെ നിയമങ്ങൾ പ്രകാരം ആഴ്ചയിൽ 37.5 മണിക്കൂർ ജോലിചെയ്യുന്ന ജീവനക്കാർക്ക് കുറഞ്ഞത് £20,960 അല്ലെങ്കിൽ മണിക്കൂറിന് £10.75, അതിൽ ഏതാണ് ഉയർന്നത് അത് വേതനമായി നൽകണം. നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുകയും ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളെടുക്കും.
ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും (TBIJ) സിറ്റിസൺസ് അഡ്വൈസും നടത്തിയ അന്വേഷണത്തിൽ യുകെയിലുടനീളമുള്ള വിദേശ കെയർ വർക്കർമാരെ ചൂഷണത്തിനും ലൈംഗിക പീഡനങ്ങൾക്കും ഇരയാക്കിയതിന്റെ 170-ലധികം പരാതികളാണ് ഉയർന്നുവന്നത്.
ഏജൻസി മാനേജർ ആവർത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും എന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ പോലീസിൽ പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ഇന്ത്യയിൽ നിന്നുമെത്തിയ ഒരു വനിതാ കെയറർ അന്വേഷകരോട് പരാതിപ്പെട്ടത്.
താമസസ്ഥലം ഒരുക്കിയതിന്റെ പേരിൽ വീട്ടുടമ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആഫ്രിക്കയിൽ നിന്നുമെത്തിയ മറ്റൊരു കെയററും ആരോപിക്കുന്നു. ജോലിയിൽ നിന്നും പിരിച്ചുവിടും വിസ റദ്ദാക്കും തുടങ്ങിയ ഭീഷണി മുഴക്കിയാണ് ഇവരെ പീഡനങ്ങൾക്ക് വിധേയരാക്കുന്നത്. ഈ വിധത്തിലുള്ള നിരവധി പരാതികളിൽ അന്വേഷണം നടക്കുകയാണ്.
2023-ൽ ഏകദേശം 106,000 വിസകൾ കെയർ വർക്കർമാർക്കായി അനുവദിച്ചതായി സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു. 2022-ൽ നൽകിയതിൻ്റെ ഇരട്ടിയാണിത്.
ഇന്ത്യ, നൈജീരിയ, സിംബാബ്‌വെ, ഘാന, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ആരോഗ്യമേഖലയിൽ ബ്രെക്‌സിറ്റ് സൃഷ്ടിച്ച തൊഴിലാളി ക്ഷാമം നികത്താൻ യുകെയിലേക്ക് യാത്ര ചെയ്യുന്നവരുടെ പട്ടികയിൽ മുന്നിൽ .
ഇംഗ്ലീഷ് ഭാഷാ സ്‌കോർ അടക്കം യോഗ്യതകളിൽ കുറവുവരുത്തിയതോടെ യുകെയിൽ രജിസ്റ്റേർഡ് നഴ്സുമാരാകാൻ കഴിയാതിരുന്ന മലയാളികൾ അടക്കം നൂറുകണക്കിനു കെയറർമാർ ഈ വിസ റൂട്ടിലൂടെ യുകെയിലെത്തി. ഐ.ഇഎൽടിഎസ് സ്‌കോർ 4 മതിയെന്നതാണ് കെയറർ വിസ ലഭിക്കുക കൂടുതൽ എളുപ്പമാക്കുന്നത്.
വരും ദിനങ്ങളിൽ കൂടുതൽ ഏജൻസികൾക്കെതിരെ നടപടികൾക്ക് തയ്യാറെടുക്കുകയാണ് ഹോം ഓഫീസും കെയർ ക്വാളിറ്റി കമ്മീഷനും അന്വേഷണ ഏജൻസികളും. പീഡനത്തിന് വിധേയരാകുന്നവർ പോലീസിൽ അറിയിച്ചും മറ്റും പരാതിയുമായി മുന്നോട്ടുവരണമെന്നും അന്വേഷകർ ആവശ്യപ്പെടുന്നു.