വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ അഥവാ പ്രഥമ മന്ത്രിയാകാൻ ഇക്കുറി കറുത്തവംശജന് കുറി വീഴുമോ? അതോ ഒരു സ്വവർഗപ്രേമി ഇതാദ്യമായി വെയിൽസ് ഫസ്റ്റ് മിനിസ്റ്ററാകുമോ?
രണ്ടായാലും വെയിൽസ് സർക്കാരിന്റെയും ലേബർ പാർട്ടിയുടേയും ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും.
വെൽഷ് ലേബർ പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പിലെ വിജയിയെ ശനിയാഴ്ചയാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുക. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, സ്വാഭാവികമായും വെയിൽസിൻ്റെ പുതിയ പ്രഥമ മന്ത്രിയും ഈ ലേബർ നേതാവ് തന്നെയായിരിക്കും.
അടുത്തയാഴ്ച ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന മാർക്ക് ഡ്രേക്ക്ഫോർഡിന് പകരക്കാരനാകാൻ പാർട്ടിയിലെ പ്രമുഖരായ വോൺ ഗെതിംഗും ജെറമി മൈൽസുമാണ് മത്സരിച്ചത്.
സാംബിയയിലാണ് വോൺ ഗെതിംഗ് ജനിച്ചത്. മുൻ സോളിസിറ്ററായ വോൺ ഗെതിംഗ് വെയിൽസിലെ ലേബർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയാണ്.
നിലവിൽ വെയിൽസിലെ വിദ്യാഭ്യാസ മന്ത്രിയായ ജെറമി മൈൽസാണ് നേതൃത്വത്തിനായി മത്സരിച്ച രണ്ടാമൻ. അഭിഭാഷക വൃത്തിയിൽ നിന്നാണ് ജെറമി ലേബർ പാർട്ടിയിലേക്ക് വരുന്നത്. വെയിൽസിൽ തന്നെ ജനിച്ചുവളർന്ന, വെൽഷ് ഭാഷ സംസാരിക്കുന്ന ഒരു പരമ്പരാഗത വെള്ളക്കാരനാണ് ജെറമി.
വോൺ ഗെതിംഗ് വിജയിച്ചാൽ വെയിൽസിലെ ആദ്യത്തെ കറുത്തവർഗക്കാരനായ ഫസ്റ്റ് മിനിസ്റ്റർ എന്ന പദവിക്കർഹനാകും.
ജെറമി മൈൽസിനാണ് വിജയമെങ്കിൽ രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ പ്രഥമമന്ത്രി എന്ന പദവിക്കും അർഹനാകും.
വോൺ ഗെതിങ്ങാണ് വിജയിക്കുന്നതെങ്കിൽ, യുകെയിലെ മൂന്ന് പ്രധാന അംഗരാജ്യങ്ങളായ ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും വെയിൽസിലും കുടിയേറ്റക്കാരും വിദേശ വംശജരും പ്രഥമ മന്ത്രിമാർ ആകുമെന്ന പ്രത്യേകതയുമുണ്ട്.
ഫെബ്രുവരി 16 നും മാർച്ച് 14 നും ഇടയിൽ വെയിൽസ് ലേബർ പാർട്ടിയിലെ അംഗങ്ങൾ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടുകൾ തപാൽ വഴിയോ ഓൺലൈനായോ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇന്ന് ലേബർ പാർട്ടി ഭാരവാഹികൾ കാർഡിഫിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
വെയിൽസിലെ മറ്റുപാർട്ടികൾക്ക് നിലവിലെ സർക്കാരിൽ ലേബറുകളേക്കാൾ പ്രാതിനിധ്യം വളരെ കുറവാണ്. കാർഡിഫ് ബേയിലെ 60 സീറ്റുകളിൽ 30 എണ്ണവും ലേബർ കൈവശം വച്ചിരിക്കുന്നു,
അതിനാൽ ലേബറുകൾക്ക്, പുതിയ പാർട്ടി നേതാവുതന്നെ അടുത്ത പ്രഥമ മന്ത്രിയാകുമെന്നത് ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അല്ലാത്തപക്ഷം ലേബർ പാർട്ടി അംഗങ്ങൾക്കിടയിൽ തന്നെ പിളർപ്പ് രൂപപ്പെട്ട് അട്ടിമറി സംഭവിക്കണം.
മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച്ച സ്ഥാനമൊഴിയുന്ന മുറയ്ക്ക് വെയിൽസിന്റെ പുതിയ ഫസ്റ്റ് മിനിസ്റ്റർ അധികാരമേൽക്കും.