ഭീഷണിസ്വരം ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും കടം തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുകെ റെഗുലേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തികം, ആശയവിനിമയം, ജലം, ഊര്‍ജം എന്നീ മേഖലകളിലുടനീളം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം, കമ്പനികളുടെ കടം ശേഖരണ രീതികള്‍ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ട് വാച്ച്ഡോഗ്സ് ഒരു സംയുക്ത കത്ത് പ്രസിദ്ധീകരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഉപഭോക്താക്കളില്‍ നിന്നും അവരുടെ കടം പിരിച്ചെടുക്കുന്നതിനായി സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായി വാച്ച്‌ഡോഗ് കണ്ടെത്തി.
സിറ്റി വാച്ച്ഡോഗ്, ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി, എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം, വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്വാട്ട്, കമ്മ്യൂണിക്കേഷന്‍സ് വാച്ച്ഡോഗ് ഓഫ്കോം എന്നിവര്‍ ഒപ്പിട്ട കത്തില്‍ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ഉപഭോക്താക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ 6.7 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധിയാണ് കടക്കെണി വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 13% മുതിര്‍ന്നവര്‍ മൂന്നോ, അല്ലെങ്കില്‍ അതിലേറെയോ ക്രെഡിറ്റ്-ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി സര്‍വ്വെ പറയുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവരില്‍ ഈ നിരക്ക് 29% വര്‍ദ്ധിച്ചപ്പോള്‍ 25 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ കാല്‍ശതമാനമാണ് വര്‍ദ്ധന.
കടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ചാരിറ്റി ഡാറ്റകളും വ്യക്തമാക്കുന്നു. പാപ്പരാകുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സഹായം തേടിയവരുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവാണ് നേരിട്ടതെന്ന് കടവും, പണവും സംബന്ധിച്ച് ഉപദേശിക്കുന്ന ചാരിറ്റി ക്രോസ്ലൈറ്റ് അഡൈ്വസ് പറയുന്നു.
എനര്‍ജി ബില്ലുകളും, മറ്റ് ചില നിരക്കുകളും താഴ്ന്നെങ്കിലും വാടകയും, മോര്‍ട്ട്ഗേജുകളും കൂടുതല്‍ ചെലവേറുന്ന നിലയിലാണ്. ഇത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 10,136 പേരാണ് പാപ്പര്‍ പട്ടികയില്‍ പ്രവേശിച്ചതെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കി. കൂടാതെ അവരുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങള്‍ പോലുള്ള ദുര്‍ബലതകളും മറ്റ് സാമ്പത്തികേതര പ്രശ്്‌നങ്ങളും അവരുടെ സ്ഥിതി മോശമാക്കിയേക്കാമെന്നും റെഗുലേറ്റര്‍മാര്‍ പറഞ്ഞു.
ദുര്‍ബലമായ സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുമായി ഇടപഴകുന്നത് ബുദ്ധിമുട്ടാണെന്ന് കമ്പനികള്‍ അറിഞ്ഞിരിക്കണം. കമ്പനികള്‍ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തങ്ങള്‍ തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് വാച്ച്‌ഡോഗുകള്‍ പറഞ്ഞു. അത് കനത്ത പിഴ ചുമത്തുന്നത് വരെയുള്ള നടപടികളാകാം. ''കമ്പനികള്‍ ഉപഭോക്തൃ ദ്രോഹത്തിലേക്ക് നയിക്കുന്ന മോശം നടപടികല്‍ സ്വീകരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തുന്നിടത്ത് ഞങ്ങള്‍ ശക്തമായ നടപടിയെടുക്കും,'' കത്തില്‍ കൂട്ടിച്ചേര്‍ത്തു.