അതിശയത്തോടെയും നടുക്കത്തോടെയുമാണ് ബ്രിട്ടീഷ് ജനത ആ വാർത്ത കേട്ടത്. ജനങ്ങൾ ഏറെ സ്നേഹിക്കുന്ന കെയ്റ്റ് രാജകുമാരി കാൻസർ രോഗത്തിനുള്ള ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞിരിക്കുന്നു!
ഒടുവിൽ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ സംശയം സത്യമായി മാറിയിരിക്കുന്നു! ജനുവരിയിലാണ് കെയ്റ്റ് രാജകുമാരി അടിവയറ്റിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന കാര്യം കൊട്ടാരം അറിയിച്ചത്. എന്നാലത് കാൻസറുമായി ബന്ധമുള്ളതല്ലെന്നും പറഞ്ഞിരുന്നു.
വീഡിയോ സന്ദേശത്തിലൂടെയാണ് രാജകുമാരി ഇപ്പോൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്. കാൻസർ രോഗ നിർണ്ണയത്തിനുശേഷം ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് വെയിൽസ് രാജകുമാരി പറഞ്ഞു.
ജനുവരിയിൽ വയറ്റിലെ സർജറിയ്ക്ക് വിധേയയായപ്പോൾ, കാൻസർ തിരിച്ചറിഞ്ഞിരുന്നില്ല. അതിനുശേഷം നടത്തിയ പരിശോധനകളിലാണ് കാൻസർ പ്രാരംഭ ഘട്ടത്തിലാണെന്ന വിവരം അറിഞ്ഞത്.
"ഞാൻ സുഖമായിരിക്കുന്നു, ഓരോ ദിവസവും സൗഖ്യം പ്രാപിക്കുന്നു." കെയ്റ്റ് പറഞ്ഞു.
ക്യാൻസറിൻ്റെ വിശദാംശങ്ങൾ കൊട്ടാര വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ രാജകുമാരി പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം പറയുന്നു.
"ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി. അതിനാൽ പ്രതിരോധിക്കാൻ കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ സംഘം ഉപദേശിച്ചു, ഞാൻ ഇപ്പോൾ ആ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണ്," രാജകുമാരി പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെയാണ് കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. ക്യാൻസറിൻ്റെ തരം ഉൾപ്പെടെയുള്ള സ്വകാര്യ മെഡിക്കൽ വിവരങ്ങളൊന്നും പങ്കുവെക്കില്ലെന്ന് കൊട്ടാരം അറിയിച്ചു.
രാജകുമാരിയെ ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്നും ചികിത്സാരേഖകൾ അടങ്ങിയ വിവരങ്ങൾ കമ്പൂട്ടറിൽ നിന്നും മോഷ്ടിക്കപ്പെട്ടതായുള്ള വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് കൂടിയാണ് രാജകുമാരിയുടെ വെളിപ്പെടുത്തൽ എന്നും കരുതുന്നു. മോഷ്‌ടാക്കൾ വിവരം പുറത്തുവിടും മുമ്പുതന്നെ രോഗവിവരം പുറത്തുവിടാൻ കൊട്ടാരം തീരുമാനിച്ചിരിക്കണം.
മാർച്ച് പത്തിന് ലോക മാതൃദിനത്തിൽ മൂന്നുമക്കളേയും ചേർത്തുപിടിച്ച് നിൽക്കുന്ന കെയ്റ്റിന്റെ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം വിവാദത്തിനും തിരികൊളുത്തി. പലപ്പോഴായി എടുത്ത ചിത്രങ്ങൾ കൃത്രിമം കാണിച്ച് ഒരുമിച്ച് ചേർത്തതാണെന്ന് ആരോപിച്ച് പ്രമുഖ ന്യൂസ് ഏജൻസികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം പിന്നീട് കെയ്റ്റും സമ്മതിച്ചു. ചിത്രത്തിൽ അമച്വർ ആയ ചില എഡിറ്റിംഗുകൾ നടത്തിയെന്നാണ് കെയ്റ്റ് പറഞ്ഞത്.
എന്തുകൊണ്ടാണ് കെയ്റ്റ് ആ രീതിയിൽ ഒരുചിത്രം പുറത്തുവിടാൻ കാരണമെന്നാണ് ബ്രിട്ടനിലെ ടാബ്ലോയ്‌ഡുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പിന്നീട് ചർച്ചചെയ്തത്. കുട്ടികളുമായുള്ള പുതിയ ചിത്രം പുറത്തുവിടാൻ കഴിയാത്തവിധം കെയ്റ്റിന്റെ ആരോഗ്യത്തിലും രൂപത്തിലും മാറ്റമുണ്ടായിരിക്കണം എന്ന സംശയവും അതോടെ ശക്തമായി.
കീമോ തെറാപ്പി ചികിത്സ തുടങ്ങിയതോടെ രാജകുമാരിയുടെ മുടി കൊഴിയുകയും ആരോഗ്യം മോശമാകുകയും ചെയ്‌തിരിക്കണമെന്നും ഇപ്പോൾ അനുമാനിക്കപ്പെടുന്നു. ഏറെ സ്നേഹിക്കുന്ന മക്കൾ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരുമൊത്തുള്ള എഡിറ്റുചെയ്ത ചിത്രം പുറത്തുവിടാൻ പ്രേരിപ്പിച്ചത്, കാതറിൻ രാജകുമാരി മരണത്തെ മുന്നിൽ കാണുന്നതാകുമോ എന്ന സംശയവും ഇപ്പോൾ ശക്തമാകുന്നു.
രാജകുമാരിയെ ബാധിച്ചിട്ടുള്ള കാൻസർ, ഏതുതരം ആണെന്നും എത്രമാത്രം ഗുരുതരം ആണെന്നുമുള്ള വിവരം കൊട്ടാരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
രാജകീയ പദവി അനുസരിച്ച് യുകെ അംഗരാജ്യം വെയിൽസിലെ രാജകുമാരിയും ചാൾസ് രാജാവിനുശേഷം ബ്രിട്ടീഷ് കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യയുമാണ് കെയ്റ്റ്.
കൊട്ടാരത്തിനിത് കാൻസർ ചികിത്സയുടെ കാലമാണ്. ചാൾസ് രാജാവും ക്യാൻസർ ബാധിച്ച് ചികിത്സ നടത്തുന്നു. ചാൾസ് രാജാവും കാതറിനും ഒരേസമയമാണ് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് വിധേയനായത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനുള്ള ശസ്ത്രക്രിയയാണ് രാജാവിന് നടത്തിയത്.
എന്നാൽ അതിനുശേഷം പരിശോധനയിൽ കാൻസർ ബാധിതനാണെന്ന് തെളിഞ്ഞകാര്യം ചാൾസ് രാജാവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഏതുതരം കാൻസർ ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വിവരം തുറന്നുപറയാനും കാൻസർ രോഗത്തെ ധൈര്യത്തോടെയും ശുഭാപ്‌തി വിശ്വാസത്തോടെയും നേരിടുവാനും കെയ്റ്റ് രാജകുമാരി കാണിച്ച മാതൃകയെ പ്രധാനമന്ത്രി ഋഷി സുനക്കും ലേബർ പാർട്ടി നേതാവ് കിയെർ സ്റ്റാർമറും അഭിനന്ദിച്ചു.
കാൻസർ രോഗബാധ ഏറ്റവുമധികമുള്ള ലോകരാജ്യങ്ങളിൽ ഒന്നുകൂടിയാണ് നിലവിൽ ബ്രിട്ടൻ. യുകെ മലയാളികൾക്കിടയിലും കാൻസർ രോഗം കാര്യമായി ബാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലെ കാൻസർ മരണങ്ങളുടെ എണ്ണം ഇപ്പോൾ ഇതുവരെ കാണാത്തവിധം സർവ്വകാല റെക്കോർഡിലേക്കും ഉയർന്നിരിക്കുന്നു!