സമീപവർഷങ്ങളിൽ യുകെയിലെത്തിയ വിദേശ നഴ്‌സുമാരിൽ നൂറുകണക്കിനുപേർ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടാണ് എൻഎംസി നടപടി. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ യുകെയിലുള്ള മലയാളി നഴ്സുമാർക്കടക്കം നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ നോട്ടീസ് ലഭിച്ചു.
രജിസ്‌ട്രേഷൻ നടത്തി നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന എഴുന്നൂറോളം നഴ്‌സുമാർക്കെതിരേയാണ് നടപടികൾ കൈക്കൊള്ളുന്നത്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അതേസമയം മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യൻ നഴ്‌സുമാർക്കും നോട്ടീസ് കിട്ടിയിട്ടുണ്ട്.
അതിനിടെ നടപടി നേരിടുന്ന നഴ്‌സുമാർക്ക്, രജിസ്‌ട്രേഷൻ കാൻസലാകുന്നത് ഉൾപ്പടെയുള്ളത് ഒഴിവാക്കാൻ പരമാവധി സഹായം നൽകാമെന്ന വാഗ്‌ദാനവുമായി യുകെയിലെ ഏറ്റവും വലിയ നഴ്‌സസ് യൂണിയൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗും (ആർസി.എൻ) രംഗത്തെത്തി.
ഇംഗ്ലീഷ് ഭാഷാ ടെസ്‌റ്റിൽ കേരളത്തിൽ ഏറ്റവുമധികം പേർക്ക് ഉയർന്ന സ്‌കോർ നേടിക്കൊടുക്കുകയും ഏറ്റവുമധികം പേരെ പാസ്സാക്കുകയും ചെയ്യുന്ന മുൻനിര ഐഇഎൽടിഎസ്, ഒഇടി പരിശീലന സെന്ററുകളിൽ നിന്ന് എത്തിയവരാണ് അന്വേഷണം നേരിടുന്ന മലയാളികളിൽ ഭൂരിഭാഗവും.
ചില ഒഇടി അധികൃതരുമായി ഒത്തുചേർന്ന് ടെസ്റ്റിന് പരിശീലനം നേടിയവരെ ചോദ്യങ്ങൾ മുൻകൂട്ടി അറിയിക്കുകയാണ് കേരളത്തിലെ ഏതാനും മുൻനിര ട്രെയിനിങ് കേന്ദ്രങ്ങൾ ചെയ്‌തിട്ടുള്ളത്. അതുപോലെ ഹിയറിങ്ങിനും സ്പീക്കിങ്ങിനും ആളുമാറ്റി പ്രൊഫഷണലുകളെ പരീക്ഷയ്ക്കിരുത്തിയും തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു.
2022 - 2023 കാലയളവിൽ എൻ.എംസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ നഴ്‌സുമാരോടെല്ലാം ഇമെയിൽ പരിശോധിക്കാൻ എൻഎംസി ആവശ്യപ്പെടുന്നു. ഇമെയിൽ ലഭിച്ച് 14 ദിവസത്തിനുള്ളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ രജിസ്‌ട്രേഷൻ കട്ടാകുന്നത് ഉൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളും.
നടപടികൾ നേരിടുന്ന നഴ്‌സുമാർക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് നഴ്‌സുമാരുടെ പ്രമുഖ യൂണിയൻ ആർസിഎന്നും രംഗത്തെത്തി. ഇതിനായി റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് യൂണിയനിൽ ഇനിയും ചേർന്നിട്ടില്ലാത്ത നഴ്‌സുമാരോട് എത്രയുംവേഗം ട്രേഡ് യൂണിയനിൽ ചേരാനും ആർസിഎൻ ആവശ്യപ്പെടുന്നു. എൻഎംസിയ്ക്ക് വിശദീകരണം നൽകുന്നത് ഉൾപ്പടെയുള്ള പ്രതിരോധങ്ങൾക്കും നിയമ സഹായത്തിനും ആർസിഎൻ പിന്തുണ നൽകും.
ഇംഗ്ലീഷ് ടെസ്റ്റ് പരിശീലന നടത്തിപ്പുകാർക്ക് നൽകിയതടക്കം ലക്ഷങ്ങൾ മുടക്കിയാണ് പല മലയാളി നഴ്‌സുമാരും വളഞ്ഞവഴിയിലൂടെ എൻ.എംസി രജിസ്‌ട്രേഷൻ കരസ്ഥമാക്കി, എൻഎച്ച്എസിൽ ഉൾപ്പടെ ജോലിയ്ക്ക് കയറിയിട്ടുള്ളത്. കൃത്രിമം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ, ജോലി നഷ്ടപ്പെട്ട് വെറുംകൈയോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയും വരും.