കോവിഡിനുശേഷം കുതിച്ചുകയറുകയായിരുന്നു യുകെയിലെ ഭവന വിപണി. സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ പോലെയുള്ള സർക്കാർ ആനുകൂല്യങ്ങളും അതിനൊപ്പം വലിയ വീടുകൾക്കുള്ള ഡിമാൻഡും വിലകൾ കുത്തനെ ഉയർത്തി.
ഉയർന്ന മോർട്ട്ഗേജ് പലിശ നിരക്കുകളും കൂടിയപ്പോൾ ആദ്യമായി വീടുവാങ്ങാൻ പ്ലാനിട്ടിരുന്ന പലരും അതുപേക്ഷിച്ചു. പകരം വാടക വീടുകളിൽ താമസമാക്കി. ഇതോടെ വാടകനിരക്കും കുത്തനെ ഉയർന്നിരുന്നു.
എന്നാലിപ്പോൾ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി മാർച്ചിൽ ഇംഗ്ലണ്ടിൽ വീടുകളുടെ വിലക്കുറവ് കാര്യമായി പ്രകടമായി.
പ്രമുഖ ഭവന വായ്‌പാ ദാതാക്കളായ ഹാലിഫാക്‌സിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ വീടുകൾ വാങ്ങുന്നവർക്ക് താങ്ങാനാവുന്നതിലേറെ ആയതിനാൽ കഴിഞ്ഞമാസം വിലയിൽ 1% വരെ ഇടിവ് ഉണ്ടായതായി പറയുന്നു.
ഇംഗ്ലണ്ടിൽ വീടിൻ്റെ ശരാശരി വില ഏകദേശം £2,900 കുറഞ്ഞ് £288,430 ആയിട്ടുണ്ട്.
എന്നിരുന്നാലും, വീടുകളുടെ വില കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും ഉയർന്നു നിൽക്കുകയാണെന്ന് ഹാലിഫാക്‌സ്. മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ വിലകൾ 0.3% കൂടുതലായിരുന്നു, എന്നിരുന്നാലും ഫെബ്രുവരിയിലെ 1.6% വാർഷിക വർദ്ധനവിനെ അപേക്ഷിച്ച് അത് കുറവാണ്.
ഹാലിഫാക്‌സിൻ്റെ കണ്ടെത്തലുകൾ എതിരാളികളായ ധനകാര്യ സ്ഥാപനം നേഷൻവൈഡും ശരിവയ്ക്കുന്നു. മാർച്ചിൽ ഈയാഴ്ച ആദ്യം വീടുകളുടെ വിലയിൽ ഇടിവ് നേഷൻ വൈഡും റിപ്പോർട്ട് ചെയ്തു.
കോവിഡ് പാൻഡെമിക് സമയത്ത് യുകെ പലിശനിരക്കുകൾ റെക്കോർഡ് നിലവാരത്തിൽ താഴ്ന്നിരുന്നു. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാൻ 2021 അവസാനത്തോടെ നിരക്ക് ഉയർത്താൻ തുടങ്ങി.
ഇത് മോർട്ട്ഗേജ് നിരക്കുകളും കുത്തനെ കൂടാൻ കളമൊരുക്കി. അതോടെ ഒരു വീട് വാങ്ങുന്നതിന് ലോണെടുക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് കൂടുതൽ ചെലവേറിയതായി മാറി.
കഴിഞ്ഞ വേനൽക്കാലത്ത് മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈവർഷം പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചതോടെ ഇപ്പോൾ വീണ്ടും കുറയാൻ തുടങ്ങി.
ഇത് ഭവന വിപണിയിലെ വാങ്ങൽ വിൽക്കലുകളുടെ വർദ്ധനവിന് കാരണമായി, ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡാറ്റ പ്രകാരം, 2022 സെപ്റ്റംബറിന് ശേഷം ഏറ്റവും കൂടുതൽ മോർട്ട്ഗേജ് ഇടപാടുകൾ ഫെബ്രുവരിയിൽ നടന്നു.
അതുപോലെ കേരളത്തിൽ വീടുവയ്ക്കുന്ന പരിപാടി യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇപ്പോൾ പാടെ ഉപേക്ഷിച്ച മട്ടാണ്. എന്നുമാത്രമല്ല, കേരളത്തിലെ വിലകൂടിയ വീടുകൾ വിറ്റ് യുകെയിലും യുഎസിലും യൂറോപ്പിലും അവർ വീടുകൾ വാങ്ങുന്നു. യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പ്രവാസികളുടെ വലിയ വീടുകൾ വിൽപനയ്ക്കായി നിരത്തിയിട്ടിരിക്കുന്നത് കാണാം.
2018 ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് ഈ പ്രതിഭാസം. കിഴക്കൻ മേഖലകളിൽ വെള്ളത്തിൽ മുങ്ങിയ വീടുകളിൽ നിന്ന് പ്രവാസികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഹെലിക്കോപ്റ്ററുകളിലേയും വള്ളങ്ങളിലേയും രക്ഷപ്പെടുത്തലും വെള്ളം മുങ്ങിയ വീടുകളിലേയും ക്യാംപുകളിലെയും ഒരാഴ്‌ചക്കാലത്തെ ദുരിതജീവിതവും അനുഭവിച്ചവർ മഴക്കാലത്ത് ഇനിയൊരിക്കലും കേരളത്തിലേക്ക് വരില്ലെന്ന് പറയുന്നു.
മുല്ലപ്പെരിയാർ ഒരു ജലബോംബായി നിൽക്കുകയും ആഗോളതാപനം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വരും വർഷങ്ങളിലും കേരളത്തിൽ കനത്ത പ്രളയ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.
പ്രളയത്തിനും കോവിഡിനും ശേഷം ടൂറിസ്റ്റുകളുടെ വരവിലുണ്ടായ കുറവും കേരളത്തിലെ വലിയവീടുകളെ ദോഷകരമായി ബാധിച്ചു. വിദേശ പേയിങ് ഗസ്റ്റുകൾ ഇല്ലാതായതോടെ കൂട്ടത്തോടെ അടഞ്ഞുകിടക്കുകയാണ് കോടികൾ മുടക്കി പണിത ഇത്തരം വീടുകൾ.
രാഷ്ട്രീയക്കാരും അവരുടെ ബിനാമികളും ബന്ധുക്കളും സർക്കാർ ഉദ്യോഗസ്ഥരും ഡോക്‌ടർമാരും ബാങ്ക് ജീവനക്കാരും വൻകിട ബിസിനസ്സുകാരും മാത്രമേ ഇപ്പോൾ കുറഞ്ഞതോതിലെങ്കിലും കേരളത്തിൽ വസ്തുവകകൾ വാങ്ങുന്നുള്ളൂ.
ഇതിനിടെ പ്രളയ - കോവിഡു കാലത്ത് നിർത്തിവച്ചിരുന്ന വായ്പകളിലെ ജപ്‌തി നടപടികൾ ബാങ്കുകൾ ഊർജ്ജിതമാക്കിയതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. പ്രവാസികളുടെ പണംവരവ് നിലച്ചതോടെ റിയൽ എസ്‌റ്റേറ്റ് മേഖലയും അതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരും ഇപ്പോൾ ദുരിതത്തിലുമാണ്.