സർക്കാരിന്റെ പുതിയ വേതനവർദ്ധനവ് ഓഫർ അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിനുള്ള സീനിയർ ഡോക്‌ടർമാരുടെ തീരുമാനത്തിന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ അംഗങ്ങളുടേയും അംഗീകാരം.
ഇതോടെ ഇംഗ്ലണ്ടിലെ സീനിയർ ഡോക്ടർമാർ, ഒരുവർഷം നീണ്ടുനിന്ന തർക്കം അവസാനിപ്പിച്ചുകൊണ്ട്, മെച്ചപ്പെട്ട സർക്കാർ ശമ്പള കരാർ അംഗീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
സീനിയർ കൺസൾട്ടൻ്റുമാരെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങൾക്ക് ശമ്പളവും വ്യവസ്ഥകളും വാഗ്ദാനം ചെയ്ത സർക്കാർ കരാറിനെ 83% പേർ അനുകൂലമായി വോട്ട് ചെയ്തു.
ശമ്പള ഇടപാടിൽ ഡോക്ടർമാരുടെയും ഡെന്റിസ്റ്റുകളുടെയും പ്രതിഫലം (ഡിഡിആർബി) സംബന്ധിച്ച റിവ്യൂ ബോഡിയിലെ മാറ്റങ്ങളും അംഗീകരിക്കപ്പെട്ടു.
ഇതനുസരിച്ച് നാലോ ഏഴോ വർഷമായി സീനിയർ ഡോക്ടർമാരായിരിക്കുന്നവരുടെ വാർഷിക വേതനത്തിൽ 2.85% (£3,000) വർദ്ധനവും ഉൾപ്പെടുന്നുവെന്ന് ബിഎംഎ വ്യക്തമാക്കി.
കഴിഞ്ഞ വേനൽക്കാലത്ത് DDRB പ്രക്രിയയിൽ നൽകിയ 6% ന് പുറമേയാണ് പുതിയ ഓഫർ.
കഴിഞ്ഞ രണ്ട് വർഷമായി നടന്നുവരുന്ന സമരം നടപടി എൻഎച്ച്എസ് പ്രവർത്തനത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. നിലവിൽ 70 ലക്ഷത്തിലധികം രോഗികൾ ആശുപത്രി ചികിത്സയ്ക്കായി വെയിറ്റിംഗ് ലിസ്റ്റിൽ തുടരുന്നു, സമരം ആയിരക്കണക്കിന് അപ്പോയിൻ്റ്‌മെൻ്റുകളും നടപടിക്രമങ്ങളും റദ്ദാക്കി.
ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമരം ഒത്തുതീർപ്പാക്കാൻ പ്രധാനമന്ത്രി ഋഷി സുനക്കിന്മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. സർവ്വേകളിൽ ടോറി പാർട്ടി ലേബറിനെക്കാൾ വളരെ പിന്നിലാണെന്നതും വിട്ടുവീഴ്‌ചയ്‌ക്ക് സർക്കാരിനെ പ്രേരിപ്പിച്ചു.
സീനിയർ ഡോക്ടർമാർക്ക് മുമ്പേ നഴ്‌സുമാരും സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ജൂനിയർ ഡോക്‌ടർമാരുടെ സമരം ഇപ്പോഴും തുടരുന്നു. ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ച് നിൽക്കുകയാണ് സർക്കാർ.