യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടും ഒരു ആകസ്‌മിക മരണം. മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ 33 വയസ്സുള്ള മലയാളി യുവാവാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.
2023 ഡിസംബറിലാണ് കേരളത്തിലെ കോഴിക്കോട് പുതുപ്പാടിയിൽ നിന്നും വിജേഷ് സ്റ്റാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിയുന്നു.
ചൊവ്വാഴ്ച്ച രാത്രി കെയർ ഹോമിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടന്തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിജേഷിന് ഇതിനുമുമ്പ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
അയർലാൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ ബാച്ചിലേഴ്‌സ് അക്കമഡേഷനിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലുള്ള ഭാര്യയെ യുകെയിലെത്തിക്കാൻ പാർട്ണർ വിസ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിധി മറ്റൊന്നായി.
വിജേഷ് യുകെയിൽ ജോലിയിൽ കയറിയതോടെ, ഏറെ പ്രതീക്ഷയോടെ ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ യുകെയിൽ നിന്നുള്ള ശുഭവാർത്ത കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണവാർത്ത എത്തുന്നത്. വിവരമറിഞ്ഞ് ഹൃദയം തകർന്ന അവസ്ഥയിലാണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ.
മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സഹപ്രവർത്തകർ.
വിജേഷ് കെയററായി ജോലിചെയ്തിരുന്ന റെഡ്‌വുഡ് എക്‌സ്‌റ്റൻഡഡ് കെയർ ഫെസിലിറ്റിയിലെ സഹപ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും പൊതുദർശനത്തിനുമുള്ള ചിലവുകൾ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ്.
ഇതിനായി സഹപ്രവർത്തകൻ ജോസ് ജോർജിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും നടത്തിവരുന്നു. സുമനസ്സുകളായ യുകെ മലയാളികൾ ഈ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു.