ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ പുരോഗതി നേടിയതിനെ തുടര്‍ന്ന് ചാള്‍സ് രാജാവ് പൊതു പരിപാടികളിലേയ്ക്ക് സജീവമായി മടങ്ങിയെത്തുന്നു. ഇതിന്‍രെ തുടക്കമെന്നോണം ചൊവ്വാഴ്ച രാജാവും രാജ്ഞി കാമിലയും ഒരു ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിക്കും. കാന്‍സര്‍ സെന്ററിലെത്തി അദ്ദേഹം ജീവനക്കാര്‍ക്കും രോഗികള്‍ക്കും നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും പ്രകടിപ്പിക്കും. ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു പിന്നാലെ പൊതു പരിപാടികളില്‍ നിന്നും ജനക്കൂട്ടങ്ങളില്‍ നിന്നും രാജാവ് വിട്ടുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ബക്കിംഗ്ഹാം കൊട്ടാരം രാജാവിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് പോസിറ്റീവായ സന്ദേശവുമായി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
കൂടുതല്‍ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാന്‍ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാജാവിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാന്‍സര്‍ രോഗമാണെങ്കിലും ഏതുതരം ക്യാന്‍സര്‍ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരിയില്‍ രോഗനിര്‍ണയം നടത്തിയ രാജാവിന്റെ സമീപകാല കാന്‍സര്‍ അനുഭവം, ആശുപത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നേരത്തെയുള്ള കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള രാജാവിന്റെ ദൗത്യത്തിന്റെ കൂടി ഭാഗമായാണ് ഈ സന്ദര്‍ശനം.
രാജാവിന്റെ കാന്‍സര്‍ ചികിത്സ തുടരുകയാണെങ്കിലും ഇത് എന്ന് പൂര്‍ത്തികരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ജൂണ്‍ അവസാനത്തില്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രത്തലവന്റെ റോളില്‍ ആതിഥേയത്വം വഹിക്കാന്‍ അദ്ദേഹം വേണ്ടത്ര സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖം പ്രാപിച്ചെങ്കിലും അടുത്തിടെ പ്രധാനമന്ത്രിയുമായുള്ള പതിവ് സ്വകാര്യ കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാജാവ് തന്റെ ഭരണഘടനാപരമായ പങ്ക് വഹിച്ചു വരികയാണ്.