NAMMUDE NAADU
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം
3>ബംഗളുരു : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.
തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍
3>കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.
പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്.
രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക.
അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
3>കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലു വയസ്സുകാരിക്ക് കൈവിരല്‍ സര്‍ജ്ജറി ചെയ്യേണ്ട ഇടത്ത് നാവിന് സര്‍ജ്ജറി ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍. സംഭവത്തില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവ് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക.
എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരല്‍ അധികമായി ഉള്ളത് മാത്രമായിരുന്നുവെന്ന് അയല്‍ക്കാരടക്കം വ്യക്തമാക്കുന്നു. മുടി നാരും വസ്ത്രത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതില്‍ നിന്ന് രക്തം വരാറുണ്ട്. അധികമുള്ള വിരല്‍ കളയുന്ന ചെറിയ സര്‍ജറിക്ക് പോയ നാലുവയസുകാരിയ്ക്ക് നടത്തിയത് പക്ഷേ നാവില്‍ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാല്‍ കുട്ടിയെ അറിയുന്നവരാരും ഈ വിശദീകരണം വിശ്വസിക്കില്ല.
അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവിന്റെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും ചെറുതായി സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവില്‍ വേദനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നാവില്‍ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ട്
വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
3>വിദേശത്തു ജോലിക്കായി പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24)ആണ് മരണപ്പെട്ടത്. അരളിച്ചെടിയുടെ വിഷം ആണോ മരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.
നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
3>കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ചു. സംഭവത്തല്‍ ഡോക്ടറിനെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിലാണെന്ന് പരാതിയുമായി കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കതിരേയാണ് പരാതി. ഗുരുതര ചികിസ്താപിഴവ് ആരോപിക്കപ്പെട്ട സംഭവം ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ്.
കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
3>പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാംഗ്ളൂരില്‍ എത്തിച്ച പി രാജേഷ് ആണ് പോലീസ് കസ്റ്റഡിയില്‍. ഇരയെ ആക്രമിക്കുമ്പോള്‍ രാജേഷ് രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം ഉണ്ടായിരുന്നു.
രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് വിവരം. രാഹുലിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. അതെ സമയം പൊലീസ് ഇന്ന് രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
വിവാഹം കഴിഞ്ഞു വീട്ടില്‍ വന വധുവിനെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനോട് താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ചശേഷം പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പന്തീരാങ്കാവില്‍ ഉണ്ടായ സംഭവം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നും വിഷയം സംസാരിക്കേണ്ടി വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മാര്‍ച്ച് 12ആം തീയതി പുലര്‍ച്ചയാണ് ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് എന്ന് പന്തീരാങ്കാവില്‍ പീഡനത്തിന് ഇരയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 8 പേജ് അടങ്ങുന്ന മൊഴിയാണ് ഇരയായ യുവതി പോലീസിന് നല്‍കിയിട്ടുള്ളത്.
ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
3>തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്.
അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.
വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്.
പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി
ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
3>കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.
ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
3>കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.
ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.
വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു.
അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
3>വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്.
ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.
ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.