ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഐ മുഖപത്രമായ ജനയുഗവും. ആരിഫ് മുഹമ്മദ് ഖാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍ ആണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്. ഗവര്‍ണര്‍ സ്ഥാനം ഭരണഘടനാ പദവിയാണെന്ന് മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈയ്യൂക്ക് കൊണ്ട് ഏതെങ്കിലുമൊരു പക്ഷത്താക്കാമെന്ന് വിചാരിക്കരുത്. ഇഎംഎസ് അധികാരത്തില്‍ വന്നത് കൈയ്യൂക്ക് കൊണ്ടല്ല. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്. ഗവര്‍ണര്‍ക്ക് ആര്‍എസ്എസിനോട് വല്ലാത്ത വിധേയത്വമെന്നും പിണറായി പറഞ്ഞു. വിദേശത്തുനിന്ന് സംഘടന രൂപം കൈക്കൊണ്ട ആര്‍എസ്എസിനെ പുകഴ്ത്തുന്നു. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പേരില്‍ എന്തെങ്കിലും പറയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. ജയിന്‍ ഹവാലക്കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. കേസില്‍ കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. എന്നിട്ടാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ അദ്ദേഹം വരുന്നത്. ബിജെപിയുടെ കൂലിപ്പടയാളിയായി ആരിഫ് മുഹമ്മദ് ഖാന്‍ അസംബന്ധ നാടകം നയിക്കുന്നു. വിലപേശി കിട്ടിയ നേട്ടങ്ങളില്‍ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയില്‍ വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, ഗവര്‍ണര്‍ മനോനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലെ വിമര്‍ശനം. ഗവര്‍ണര്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നു. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്സൈറ്റില്‍ വ്യക്തമാകും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിന് ചെലവാക്കുന്നത് കോടികളാണ്. ഗവര്‍ണറെന്ന വാക്കിനോട് നീതി പുലര്‍ത്താതെ അദ്ദേഹം പുലഭ്യം പറയുന്നുവെന്നുമാണ് ജനയുഗത്തിലെ വിമര്‍ശനക്കുറിപ്പിലുള്ളത്.