അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്ത് സുപ്രീംകോടതി... കൊല്ലത്തെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചു...
Story Dated: 2023-07-17
ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി. മഅദനിക്ക് നാട്ടിലേക്ക് മടങ്ങാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.
15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പോലീസിന് കൈമാറണമെന്നും സുപ്രീംകോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീംകോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.
More Latest News
തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
'തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജുകാരനെന്ന നിലയില്‍ ആദ്യമായി എന്റെ മനസ്സില്‍ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേര്‍ന്ന് ഓണം കൂടുവാന്‍ കഴിഞ്ഞതിന്റെ സന്തോഷാനുസ്മൃതി എന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്‌നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളില്‍ സുരേഷിന്റെ അച്ഛന്‍ ദാമോദരന്‍ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത് മന കുടുംബാംഗം ശാലിനി അന്തര്‍ജ്ജനവും. യുകെയില്‍ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം.
ശാലിനി അമ്മയും, ലേഖയും ചേര്‍ന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളില്‍ 'സ്വദേശി'യും, പിന്നീട് 'മുംബൈവാല'യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച ദാമോദരന്‍ അച്ഛനും ആയിരുന്നു പഴയ ഓര്‍മ്മത്താളുകള്‍ മറിക്കുമ്പോള്‍ ഏറെ അനുഭൂതിയുണര്‍ത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തില്‍ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂര്‍ണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത 'നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളില്‍ ബാക്കിവെക്കുക ഏറെ സമ്പന്നമായ 'ഓണ സ്മൃതി ശേഖരങ്ങള്‍' ഒപ്പം 'സ്‌നേഹ കലവറകളുടെ പിതൃ സ്പര്‍ശവും'.
ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരന്‍ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികള്‍ക്കിടയില്‍ എന്നും ഒരു 'അച്ഛന്‍' പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയില്‍ അന്ധേരിയിലെ ദീപ് ടവര്‍ ഹൗസിങ് സൊസൈറ്റിയില്‍ താമസിച്ചു വന്നിരുന്ന ദാമോദരന്‍ അച്ഛനെയും 'അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയില്‍ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്‌നേഹാര്‍ദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. 'സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ 'അച്ഛനെയും അമ്മയെയും' കാണുവാന്‍ സോയിമോനും കുടുംബവും ബോംബെ വസതിയില്‍ അവരെ സന്ദര്‍ശിച്ചിരുന്നതായി അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ധാരാളം ഫോണ്‍ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്‌നേഹബന്ധം ആണ് അവര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിരുന്നത്.
എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാല്‍ പക്ഷെ പഴയ കുടുംബങ്ങള്‍ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. 'ദാമോദരന്‍ അച്ഛനും, ശാലിനി അമ്മയും' 'ദേഹണ്ണക്കാരായി' സോയിമോന്റെ ഭവനത്തില്‍ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടന്‍ ബേബിയും, അനിലും അടക്കം സുഹൃത്തുക്കള്‍ ലിസ്റ്റനുസരിച്ച് ലൂട്ടനില്‍ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോള്‍, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോന്റെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോര്‍ഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതര്‍.
പഴയ ഓര്‍മ്മകളില്‍ തെളിയുന്നത് ജെയ്സണ്‍, മേരി, സജി പാപ്പച്ചന്‍, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്‌സി, ബേബി ജോസഫ്, ജെസിമോള്‍, ലൈസ, അനു, സുരേഷ് ...അടക്കം 'കലവറക്കാര്‍'. പിന്നെ അടുപ്പുകള്‍ ആളുന്നതോടൊപ്പം ആര്‍ഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കന്‍ സ്വരങ്ങളും....വീടിന്റെ മൂലയില്‍, കര്‍ട്ടനു പിന്നില്‍ നിന്ന് ഗ്ലാസ്സുകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളില്‍ ഉണ്ട്
ഓണാഘോഷത്തിന് ഒരു 'ടെംപ്‌ളേറ്റ്' തന്നെ നല്‍കിയതും അച്ഛന്‍ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തര്‍ജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാന്‍ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ 'കൈകൊട്ടിക്കളി' പിന്നീട് പുതുതലമുറ പേരുമാറ്റിയ 'തിരുവാതിര' എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നല്‍കുന്നതും, വേദിയില്‍ എത്തിച്ചു യവനികക്കു പിന്നില്‍ നിര്‍ദ്ദേശവുമായി നില്‍ക്കുന്ന 'ടീച്ചറമ്മ' ആയി ശാലിനി അന്തര്‍ജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയില്ലെങ്കിലും 'ഫൈനല്‍ അപ്രൂവല്‍' അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും.
സെന്റ് നിക്കോളാസ് ഹാളില്‍ ഒന്നുചേര്‍ന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവര്‍ക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ 'ആദ്യാന്തം' നേതൃത്വം നല്‍കി ഒരുക്കുന്ന 'രുചിക്കൂട്ട്' സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളില്‍ അത്രയേറെ ഭദ്രമായിരുന്നു.
ഡെല്‍റ്റാമോള്‍, ആന്‍ സൂസന്‍, തേജന്‍, ടിയാന, അഷ്ലിന്‍ അടക്കം അന്നത്തെ കുട്ടികള്‍ അരങ്ങു വാണ ആഘോഷത്തില്‍ അന്ന് നെടുനായകത്വം വഹിച്ച് നില്‍ക്കുക ആദരണീയനായ എല്‍ദോസ് കൗങ്ങുംപള്ളി അച്ചന്‍. അക്കാലത്തു മലയാളികള്‍ക്കിടയില്‍ ആത്മീയ-സാമൂഹ്യ നേതൃത്വം നല്‍കുക മിക്കവാറും എല്‍ദോസച്ചനാവും. 'ടെക്‌നിക്കല്‍ ഗുട്ടന്‍സ്' വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നല്‍കിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നല്‍. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വര്‍ഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടര്‍ന്നു.
ഓണനാളുകള്‍ക്കിടയില്‍ തന്നെയാവും മിക്കവാറും ദാമോദരന്‍ അച്ഛനും, അമ്മ ശാലിനിയും ബോംബെയില്‍ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദര്‍ശനങ്ങളിലും ബോംബയില്‍ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങള്‍ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്‌നേഹമയിയായ 'ദാമോദരനച്ഛനെ' അക്കാലത്തെ മലയാളി കുടുംബങ്ങള്‍ തങ്ങളുടെ ഹൃദയദളങ്ങളില്‍ ചേര്‍ത്തു വെച്ചിരുന്നതില്‍ അത്ഭുതത്തിനു കാരണമില്ല.
2004ലെ ഓണാഘോഷ വേളയില്‍ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക് ഇന്നും ഓര്‍മ്മയിലുണ്ട്. 'ദാമോദരന്‍ അച്ഛനും 'അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാര്‍ കൂടിയാണ്' ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിന്‍ തുമ്പത്ത് എത്തുന്ന 'അച്ഛനും അമ്മയും' എന്ന വിളിപ്പേര്.
മലയാളികള്‍ക്കിടയില്‍ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവര്‍ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതല്‍ ഇഴുകി ചേര്‍ന്നു കാണുകയും, അവരുടെ താല്‍പ്പര്യം നടത്തിക്കൊടുക്കുന്നതും ദര്‍ശിക്കാറ്. തിരുവോണ ഭക്തിഗാനം ആലപിക്കുവാന്‍ ലേഖക്കും, മക്കള്‍ക്കും നാളിതുവരെ അവകാശം നല്‍കിപ്പോരുന്ന 'അസ്സോസ്സിയേഷന്‍ നയം' തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജീ കെ പിള്ള, യുകെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹത്തിന് സ്റ്റീവനേജില്‍ ആദരമായി ഷാള്‍ അണിയിക്കുവാന്‍ ഒരിക്കല്‍ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരന്‍ അച്ഛനാണ്.
ദാമോദരന്‍ അച്ഛന്റെ ദേഹ വിയോഗത്തില്‍ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാര്‍ത്ഥനകളും. വേര്‍പ്പാടിന്റെ വിഷമാവസ്ഥയില്‍ ആയിരിക്കുന്ന 'അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകള്‍ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ 'ഖല്‍ബിലും' ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാര്‍ത്ഥനാനിറവില്‍ നന്ദിപൂര്‍വ്വം നിത്യശാന്തി നേരുന്നു.
ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
കാത്തോലിക് സിറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ,സൗത്ത് വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ്മിഷന്‍വിശുദ്ധ യൗസേപ്പിതാവിന്റെതിരുനാളും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂര്‍വ്വം ന്യൂപോര്‍ട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.
തിരുനാളിനു മുന്നോടിയായി ഏപ്രില്‍ 26 മുതല്‍ ഒന്‍പതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും, ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോര്‍ട്ട് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവര്‍ഷത്തേ തിരുനാളിന് തുടക്കം കുറിക്കും.
മെയ് 5 ഞായറായ്ച ഉച്ചയ്ക്ക് 1ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ കീഴിലുള്ള ഒന്‍പതു ഫാമിലി യൂണിറ്റുകള്‍ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമര്‍പ്പണം, തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും നടക്കും. തുടര്‍ന്ന് ലദീഞ്ഞും പള്ളിയങ്കണത്തില്‍ പ്രദിക്ഷണവും നടക്കും.
ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു. വെയില്‍സിലെ മലയാളി കുടിയേറ്റകാലം മുതല്‍ പ്രശസ്തമാണ് ന്യൂപോര്‍ട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ ന്യൂപോര്‍ട്ടിലെ പള്ളിപെരുന്നാള്‍ നടന്ന് പോന്നത്.
വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകര്‍മ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നുചേര്‍ന്ന് നടത്തുന്ന തിരുനാള്‍ നാടിന്റെ ആത്മീയഉണര്‍വ്വിനുള്ള അവസരമായി ഉയര്‍ത്തുകയാണ് തീഷ്ണതയുള്ള ന്യൂപോര്‍ട്ട് വിശ്വാസസമൂഹം.
ഈശോയുടെ വളര്‍ത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭര്‍ത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി
ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോന്‍ വെള്ളച്ചാലില്‍, പ്രിന്‍സ് ജോര്‍ജ് മാങ്കുടിയില്‍ എന്നിവര്‍ അറിയിച്ചു.
തിരുനാള്‍ പ്രസുദേന്തിമാര്‍ : ലിജിന്‍ ജോസഫ്, സ്നേഹ സെബാസ്റ്റ്യന്‍ ,അമേലിയ തോമസ് , മാത്യു വര്‍ഗീസ് , എഡ്മണ്ട് ഫ്രാങ്ക്‌ളിന്‍, ജെസ്ലിന്‍ ജോസ്, സ്നേഹ സ്റ്റീഫന്‍ ,സിയോണ ജോബി ,ഡാന്‍ പോള്‍ ടോണി,ജിറോണ്‍ ജിന്‍സ്,ജിതിന്‍ ബാബു ജോസഫ്, അജീഷ് പോള്‍ ,ദിവ്യ ജോബിന്‍ ,എബ്രഹാം ജോസഫ് ,ഡാനിയേല്‍ കുര്യാക്കോസ് ഡെന്‍സണ്‍ , ആന്മരിയ റൈബിന് , ജൊഹാന്‍ അല്‍ഫോന്‍സ് ജോണി , ജോസഫിന്‍ തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റര്‍ പിട്ടാപ്പിള്ളില്‍.
ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
നിരവധി രുചി വൈവിധ്യങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. സൗത്താംപ്ടണില്‍ മെയ് 19 ന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിലേക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം.
തമിഴ്‌നാട്, കേരള, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണങ്ങളുടെ ശ്രേണിയായിരിക്കും ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ നിങ്ങളെ കാത്തിരിക്കുക.
മെയ് 19 ന് രാവിലെ 11:00 മണിക്ക് ഒയാസിസ് അക്കാദമി ലോര്‍ഡ്‌സ് ഹില്ലില്‍ ആണ് ഫെസ്റ്റിവല്‍ നടക്കുന്നത്. രുചികരമായ ഭക്ഷണത്തോടൊപ്പം, വിനോദം, സാംസ്‌കാരിക പരിപാടികളും ആസ്വദിക്കാം.കൂടാതെ പരമ്പരാഗത ഫാഷന്‍ വിരുന്നും വിനോദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്
സൗത്താംപ്ടര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫണ്ട് ശേഖരാണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ siacs.org-ല്‍ രജിസ്റ്റര്‍ ചെയ്യുക.
അഡ്രസ്: Oasis Academy Lords Hill Romsey Rd, Southampton S0168FA
ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.
ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞുപോയ മൂക്കുത്തിയുടെ ചങ്കീരി കണ്ടെത്തി ഡോക്ടര്‍. ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം ആണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.
12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മൂക്കുത്തി കാണാതെ പോകുന്നത്. പിന്നീടുള്ള തിരച്ചിലില്‍ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. ഇതിനായി വീട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടാതായതോടെ വീടിന് പുറത്തെവിടെയെങ്കിലും ഇത് വീണ് പോയിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടമ്മ.
ഒടുവില്‍ കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാവാമെന്നാണ് കരുതുന്നത്. ഈ കാലയളവില്‍ ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്തമയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.