മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനരയാക്കുകയും ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാടക്കേടായിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങളാണ് ഇതിനിതിരെ ഉയരുന്നത്. സംഭവ ശേഷം ഇന്നലെയാണ് കേസിലെ പ്രധാന പ്രതി ഹിരദാസ് ഉള്‍പ്പടെ നാലുപേര്‍ പിടിയിലാവുന്നത് പോലും. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മണിപ്പൂര്‍ പൊലീസ് നടപടിയെടുത്തത് എന്ന വിമര്‍ശനവും ഉയരുകയാണ്.
പക്ഷെ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ വൈകിയതെന്നാണ് ഇതേ കുറിച്ച് തൗബല്‍ എസ്പി സച്ചിദാനന്ദ നല്‍കുന്ന വിശദീകരണം. സംഭവ സമയത്ത് ചില പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും അവര്‍ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരില്‍ ഒരാള്‍ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ സമയം പൊലീസുകാര്‍ ആരും അവിടെയുണ്ടായിരുന്നില്ല എന്നുമാണ് സച്ചിദാനന്ദ ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
'അന്ന് ചിലര്‍ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ കാവല്‍ നില്‍ക്കുന്ന തിരക്കിലായിരുന്നു എല്ലാ ഉദ്യോഗസ്ഥരും,' എസ്പി പറഞ്ഞു.
മെയ് മാസം നാലാം തീയതിയാണ് സംഭവം അരങ്ങേറിയത്. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയില്‍ നടന്ന സംഭവമാണിതെന്ന് ഐടിഎല്‍എഫ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.