ഉള്ളൊന്നു തണുപ്പിക്കാൻ ഉച്ചനേരത്തും പണ്ടൊക്കെ മലയാളികൾ കള്ളുഷാപ്പുകൾ തേടിപ്പോകുന്ന ചുട്ടുപൊള്ളുന്ന വേനൽക്കാലമാണ് ഇപ്പോൾ കേരളത്തിൽ. നാടൻ മധുരക്കള്ളും കപ്പയും മീൻകറിയും കൂട്ടി ഒരു പിടിപിടിച്ചാലോ…
കുശാലായി.. മനസ്സും ശരീരവും ഒരേപോലെ തണുക്കും ഭൂലോകം സ്വർലോകമാകും! ‘കള്ളോളം നല്ലൊരുവസ്‌തു ഭൂലോകത്തില്ലെടി പെണ്ണേ…” എന്ന നാടൻ പാട്ടുതന്നെ അങ്ങനെയുണ്ടായതാണെന്ന് കരുതണം.
എന്നാൽ നാട്ടിൻപുറത്തുപോലും നല്ല കള്ളുകിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. വ്യാപകമായി വ്യാജക്കള്ളൊഴുകുന്നു… മായവും രാസലഹരിയും ചേർത്ത ആനമയക്കിയും മണവാട്ടിയുമൊക്കെ കഴിച്ചാൽ, സ്വർലോകം മാത്രമല്ല അധികം വൈകാതെ പരലോകവും കാണാനാകും.
എങ്കിൽ യുകെയിലെ നോർത്താംപ്ടണിലേക്ക് വരൂ… മായമില്ലാത്ത മധുരക്കള്ളും കൂടെ മലയാളികളുടെ നൊസ്റ്റാൾജിക്ക് ഭക്ഷണ വിഭവങ്ങളായ കപ്പയും മീൻ കറിയും പാലപ്പവും വെള്ളേപ്പവും പൊറോട്ടയും ബീഫ് സ്റ്റൂവും ചിക്കൻ - ഡക്ക് റോസ്റ്റുകളും ചെമ്മീൻ ഉലത്തിയതും അയല വറുത്തതും കരിമീൻ പൊരിച്ചതുമെല്ലാം മൂക്കുമുട്ടെ കഴിക്കാം..
കൊച്ചി ചിലവന്നൂർ സ്വദേശിയായ യുകെ മലയാളി ജോൺ സേവ്യറാണ് യുകെയിലെ ആദ്യത്തെ കള്ളുഷാപ്പ് തുടങ്ങിയത്. നോർത്താംപ്ടണിൽ തട്ടുകട എന്നപേരിൽ കേരള വിഭവങ്ങൾ ഒരുക്കി ആരംഭിച്ച റെസ്റ്റോറന്റിൽ ആറുമാസം മുമ്പാണ് കള്ളുവിൽപ്പനയും തുടങ്ങിയത്.
ലോകത്ത് എവിടെയാണെങ്കിലും ഭക്ഷണപ്രിയരായ സാധാരണ പ്രവാസി മലയാളികളുടെ മനസ്സിൽ നാട്ടിലെ നാടൻ കള്ളുഷാപ്പും നാവിൽ അവിടത്തെ ഭക്ഷണ വിഭവങ്ങളുടേയും അന്തിക്കള്ളിന്റെയുമൊക്കെ രുചികൾ മായാതെ നിൽക്കും.
അതുപോലെ തന്നെയാണ് തട്ടുകടയിലെ പൊറോട്ടയും ബീഫും ദോശയും ഓംലെറ്റും അടക്കമുള്ള വിഭവങ്ങളും. ഇതുരണ്ടും കൂടി കോർത്തിണക്കിയാണ് ജോൺ സേവ്യർ തട്ടുകടയിൽ കള്ളുഷാപ്പ് തുടങ്ങിയത്.
20 വർഷം മുൻപ് യുകെയിലെത്തിയ ജോൺ സേവ്യര്‍, 2021 ലാണ് മനസ്സിലെ ആശയവും ആഗ്രഹവും സംയോജിപ്പിച്ച് ഇംഗ്ലണ്ടിലെ നോര്‍ത്താംപ്റ്റണില്‍ തട്ടുകട തുടങ്ങിയത്. മലയാളികൾക്കിടയിൽ മാത്രമല്ല, പ്രാദേശികർക്കിടയിലും അതു കത്തിക്കയറിയതോടെയാണ് പ്രത്യേക ലൈസൻസ് വാങ്ങി കള്ളുഷാപ്പ് തുടങ്ങിയത്.
എന്നാൽ തെങ്ങുകള്ളിനു പകരം പനങ്കള്ളാണ് കൊടുക്കേണ്ടിവരുന്നത് എന്നൊരു സങ്കടം മാത്രമേ അദ്ദേഹത്തിനുള്ളൂ. ആവശ്യത്തിനു തെങ്ങുകള്ള്, പുളിച്ച് കേടാകാത്ത വിധത്തിൽ യഥാസമയം യുകെയിൽ എത്തിക്കാൻ കഴിയുന്നില്ല എന്നതുതന്നെയാണ് കാരണം.
അതേസമയം ശ്രീലങ്കയിലും ആഫ്രിക്കയിലും നിന്നുള്ള പനങ്കള്ള് ദിവസങ്ങളോളം കേടാകാത്ത വിധത്തിൽ സംസ്‌കരിച്ച് യുകെയിൽ സുലഭമായി ഇപ്പോൾ ലഭിക്കുന്നു. കള്ളുവിൽപന മുഖ്യവരുമാന മാർഗ്ഗമാക്കിയ കേരള സർക്കാർ, നല്ലരീതിയിൽ കള്ള് കയറ്റുമതി ചെയ്യാനുള്ള സാധ്യതകൂടി ഒരുക്കണമെന്ന് ജോൺ പറയുന്നു.
ഒന്നാന്തരം പനങ്കള്ള് കിട്ടുന്ന കള്ളുഷാപ്പും നാട്ടിലെ അതേ രുചിയിൽ ചൂടോടെ ഭക്ഷണം കിട്ടുന്ന തട്ടുകടയും ഇപ്പോൾ സമീപത്തെ മലയാളികൾക്ക് എല്ലാവർക്കും ഒത്തുകൂടാനും സൊറപറഞ്ഞിരിക്കാനുമുള്ള വിശാലമായ ഒരു വേദികൂടിയായി മാറിക്കഴിഞ്ഞു.
ജോലിക്കും പഠനത്തിനും യുകെയിലേയ്ക്കു കുടിയേറിയെത്തിയ മലയാളികൾക്ക് ഇന്ന് ഇതൊരു സംഭവം തന്നെയായിട്ടുണ്ട്. ഈ ഷാപ്പിൽ നിന്നൊരൽപം കള്ളുമോന്താൻ ഒൻപത് മണിക്കൂർ വരെ വണ്ടിയോടിച്ചെത്തുന്ന ക്രേസികളുമുണ്ട്.
യുകെയുടെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും മലയാളികളും തമിഴന്മാരും ഇവിടെയെത്തുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ കള്ളിന്റെ രുചിയറിഞ്ഞ്, പബ്ബിലെ ബീയറടി നിർത്തി സമീപവാസികളായ സായിപ്പുമാരും ഇവിടെ പതിവായെത്തുന്നു.
നാട്ടിലെ ഷാപ്പുകള്‍ക്കു മുന്നിലെ പച്ചമലയാളത്തിൽ എഴുതിയ ‘കള്ളുഷാപ്പ് എന്നബോര്‍ഡ് അതേപോലെതന്നെ കാണുന്ന ഏതൊരു മലയാളിയും കയറി രണ്ടെണ്ണം വീശാതെ എങ്ങനെ പോകും? അത്രയ്ക്കാണ് സ്വന്തം നാടുവിട്ടെത്തുന്നവര്‍ ഇവിടെ ലഭിക്കുന്ന ഗൃഹാതുരതയുടെ രുചിസാഫല്യം.
തനതായ കേരളീയ രുചിയിൽ കൊഞ്ചും കണവയും ഞണ്ടും മുയലും താറാവും കല്ലുമ്മക്കായയുമെല്ലാം യുകെയിൽ കിട്ടുന്ന ഒരേയൊരിടം എന്നാണ് അവകാശവാദം. ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുള്ളവര്‍ ഇതു ശരിവയ്ക്കുന്നുണ്ട്. പൊറോട്ടയും ബീഫ് റോസ്റ്റും നാടൻ കോഴിപ്പെരട്ടും മീൻ പൊരിച്ചതിനും ആവശ്യക്കാരേറെ.
ഭാവിയിൽ ഇതൊരു ടൂറിസ്റ്റു കേന്ദ്രമാകും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്ന് ജോൺ. ഓരോദിവസവും തിരക്ക് കൂടിവരുന്നു. ഇപ്പോള്‍ ഷാപ്പിലെത്തുന്ന ഭൂരിഭാഗം പേരും നോർത്താംപ്ടണിനു പുറത്തുനിന്നുള്ളവരാണെന്ന് ജീവനക്കാര്‍ പറയുന്നു.
പഠന വിസയിലും ഡിപെൻഡന്റ് വിസയിലുമൊക്കെ യുകെയിലെത്തിയ മലയാളികൾ തന്നെയാണ് ഈ കള്ളുഷാപ്പിലെ പ്രധാന ജീവനക്കാർ. അവരുടെ വേഷത്തിലുണ്ട് പ്രത്യേകത. നാട്ടിലെ കള്ളുഷാപ്പിലേതുപോലെ ഷർട്ടും മുണ്ടുമൊക്കെയാണ് വേഷം.
പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ ജീവനക്കാരിൽ ഭൂരിഭാഗവും. നാട്ടിൽ നിന്നെത്തിയിട്ടുള്ള മലയാളി സംഘങ്ങളെ പരിചയപ്പെടാനും കൂട്ടുകൂടാനുമുള്ള ഒരു സങ്കേതമായും ഇന്നു ഷാപ്പ് മാറിക്കഴിഞ്ഞു.
20 വർഷങ്ങൾക്ക് മുൻപ് വിദ്യാർഥിയായി തന്നെ യുകെയിലെത്തിയ ആളാണ് ഷാപ്പിന്റെ ഉടമ ജോൺ സേവ്യർ. ഇവിടെയെത്തുന്ന മലയാളി വിദ്യാർഥികൾക്ക് താങ്ങും തണലുമാകുന്ന ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ജോണിന് ഈ സംരംഭം.
നോർത്താംപ്ടണിലെ ഗോൾഡ് സ്ട്രീറ്റിലാണ് ഈ ഷാപ്പ്. മലയാളികൾ ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യക്കാർ ഒരുപാടുള്ള പ്രദേശമാണിത്. തുടക്കത്തിൽ പാഴ്സൽ മാത്രം നൽകിയിരുന്ന ചെറിയൊരു കൗണ്ടർ മാത്രമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് വൈകുന്നേരങ്ങളിൽ എല്ലാവർക്കും ഒത്തുകൂടാനും കൊച്ചുവർത്തമാനം പറയാനുമുള്ള വിശാലമായ ഒരു റെസ്റ്റോറന്റാണ്.
കേരളത്തനിമയൊട്ട് വിട്ടിട്ടുമില്ല, സായിപ്പിന് വേണ്ട ഗുണമേന്മയിൽ വിട്ടുവീഴ്ചകളുമില്ല. മലയാളി രുചികൾ, ഇപ്പോൾ സായിപ്പന്മാരുടെ മനസ്സും കീഴടക്കുകയാണ്. എന്നാൽ പൊരിച്ച തവളക്കാലാണ് സായിപ്പുമാർക്കിടയിൽ ഏറ്റവും പ്രിയങ്കരമായ വിഭവം.
ഗൾഫിലെ വരണ്ടതും വിരസവുമായ ജീവിതത്തിൽ നിന്നും രക്ഷനേടാനായത് ഇപ്പോൾ യുകെയിലെത്തിയപ്പോഴാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളോളം ജോലിചെയ്‌തശേഷം യുകെയിലെത്തിയ മലയാളികളും ഒരേപോലെ പറയുന്നു. അവിടെ ഫ്‌ളാറ്റിനുള്ളിൽ എരിഞ്ഞടങ്ങുകയാണ് മലയാളി ജീവിതങ്ങളും സ്വപ്‌നങ്ങളും. ഇവിടെ ആവശ്യത്തിന് വിശ്രമമുണ്ട്.. കൈനിറയെ പണവും സമ്പാദ്യവുമുണ്ട്.. സ്വാതന്ത്ര്യമുണ്ട്.. ഇതുപോലെ ജീവിതം ആസ്വാദ്യമാക്കാനുള്ള വിനോദോപാദികളുമുണ്ട്. അതുകൊണ്ടുതന്നെയാണ് യുകെയിലേക്ക് കുടിയേറിയാൽ മലയാളികൾ കഴിവതും നാട്ടിലേക്കുപോലും തിരിച്ചുപോകാൻ മടിക്കുന്നതും.
കേരളത്തിനും മാതൃകയാക്കാവുന്ന ബിസിനസ് മോഡലാണിതെന്ന് ജോൺ പറയുന്നു. കള്ള് ചെത്തിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ പാക്ക് ചെയ്ത് അധികം പുളിക്കുന്നതിന് മുൻപ് വിമാനം കയറ്റി യുകെയിലെത്തിക്കണം. നിർഭാഗ്യവശാൽ കേരളത്തിൽ ഇന്നും അതിനുള്ള സംവിധാനമില്ല. ഇവിടെ അവസരം കൃത്യമായി വിനിയോഗിക്കുന്നത് നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയാണ്. ആഫ്രിക്കയിൽ നിന്നും ജോൺ സേവ്യർ കള്ള് ഇറക്കുമതി ചെയ്യുന്നുണ്ട്.
കള്ള് ചെത്തിയാലുടൻ വായുകടക്കാത്ത വിധം പാക്ക് ചെയ്യണം.. ഈ പാക്കറ്റിനുള്ളിൽ കള്ള് പൂത്തുതുടങ്ങാതെ മണിക്കൂറുകളോളം ഇരിക്കും. ശീതീകരിച്ച സംഭരണികളിൽ അവ വിമാനം കയറി യുകെയിൽ എത്തും. അവിടെ പാക്ക് തുറക്കുമ്പോൾ മാത്രമാണ് സത്യത്തിൽ കള്ള് പൂത്തുതുടങ്ങുന്നത്. തുറന്നില്ലെങ്കിൽ ഒന്നും ചേർക്കാതെതന്നെ മാസങ്ങളോളം ഈ കള്ള് സൂക്ഷിക്കാനും കഴിയും.
ലഹരിയില്ലാത്ത മധുരക്കള്ള് പോഷകാഹാരമായി കൊച്ചുകുട്ടികൾക്കുവരെ നൽകാമെന്ന് പറഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ കള്ളിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡർ വരെ ആക്കിയിരുന്നു. കള്ള് കയറ്റുമതികൂടി കേരളസർക്കാർ ആരംഭിച്ചാൽ പുതിയൊരു വരുമാനസ്രോതസ്സുകൂടി തുറന്നുകിട്ടുമെന്നും ജോൺ പറയുന്നു.
എല്ലാ എക്സൈസ് നടപടികളും പൂർത്തിയാക്കിയാണ് ശ്രീലങ്കയിൽ നിന്നുള്ള കള്ള് യുകെയിൽ എത്തുന്നത്. യുകെയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതിന് നിയമതടസങ്ങളുമില്ല. എല്ലാ മദ്യങ്ങൾക്കും നൽകുന്ന അനുമതിയുടെ നടപടിക്രമങ്ങൾ തന്നെയാണ് കള്ളിനും യുകെയിലുള്ളത്
കള്ളിനൊപ്പം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മദ്യബ്രാൻഡുകളും ഇവിടെ ലഭ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ ജവാൻ റം മാത്രം ചോദിക്കരുതെന്നും ജോൺ തമാശയായി പറയുന്നു.
ഒരു കനേഡിയൻ മലയാളി വികസിപ്പിച്ച മന്ദാകിനി നാടൻ വാറ്റും പോളണ്ടിൽ ഒരു മലയാളി ഉല്പാദിപ്പിക്കുന്ന മലയാളി ബിയറുമെല്ലാം ആദ്യമായി യുകെയിലെത്തിച്ചതും ജോൺ സേവ്യർ തന്നെയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഓൾഡ് മങ്ക്, അമൃത്, ഇന്ദ്രി ഉൾപ്പെടെയുള്ള മദ്യങ്ങൾ ഈ ഷാപ്പിൽ ലഭ്യമാണ്.
ലണ്ടൻ അടക്കമുള്ള മറ്റുനഗരങ്ങളിലും ലൈസൻസ് കിട്ടുന്ന മുറയ്ക്ക് തട്ടുകടയും കള്ളുഷാപ്പുകളും തുറക്കാൻ ഒരുങ്ങുകയാണ് ജോൺ. പബ്ബിനൊപ്പം മലയാളി രുചിവിതറുന്ന തട്ടുകടയും കള്ളുഷാപ്പും യുകെ നഗരങ്ങളിൽ നിറയുന്ന കാലം വിദൂരമല്ല.