എൻഎച്ച്എസിലെ ചികിത്സാ വെയ്റ്റിംഗ് ലിസ്റ്റുകൾ സർവ്വകാല സർവ്വകാല റെക്കോർഡിൽ തുടരവേ, എമർജൻസി യൂണിറ്റുകൾക്കു മുന്നിലെ കാത്തിരിപ്പും ചികിത്സ വൈകലും മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളൂം പുറത്തുവന്നു.
ഇംഗ്ലണ്ടിലെ A&E-യിൽ ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് കാരണം കഴിഞ്ഞവർഷം ആഴ്ചയിൽ 250-ലധികം രോഗികൾ എന്നകണക്കിൽ യഥാസമയം ആവശ്യമായ ചികിത്സ ലഭിക്കാത്തതുമൂലം മരിക്കാനിടയായെന്ന് എൻഎച്ച്എസ് അന്വേഷണ ഏജൻസികൾ പുറത്തുവിട്ട സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
2023-ൽ എ ആൻഡ് ഇ പ്രവേശനത്തിനായി 12 മണിക്കൂറോ അതിൽ കൂടുതലോ കാത്തിരുന്ന 15 ലക്ഷം പേരെ റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ സർവ്വേയിൽ ഉൾപ്പെടുത്തിയാണ് ഈ വിവരം ശേഖരിച്ചത്.
എമർജൻസി യൂണിറ്റുകളിൽ ചികിത്സ ആരംഭിക്കാൻ വൈകുന്നതുമൂലം ആളുകൾ മരിക്കുന്നതിൻ്റെ അപകടസാധ്യത കണക്കാക്കിയ ഡാറ്റാ പഠനം ചികിത്സ വൈകൽ അഞ്ച് മണിക്കൂറിനുശേഷം രോഗികളുടെ അവസ്ഥ മോശമായതായി കണ്ടെത്തി.
അതേസമയം നാല് മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ച പലരുടേയും ജീവൻ രക്ഷപ്പെടുന്ന വിധത്തിൽ രോഗാവസ്ഥ മാറുകയും ചെയ്‌തു.
ആവശ്യത്തിന് സ്റ്റാഫുകളുടെ കുറവാണ് ചികിത്സ വൈകലിനുള്ള പ്രധാന കാരണം. ഡോക്ടർമാരുടെയും നഴ്‌സുമാരുടേയും കുറവുമൂലം പല എൻഎച്ച്എസ് ആശുപത്രികളിലേയും എമർജൻസി യൂണിറ്റുകളുടെ അവസ്ഥ പരിതാപകരമാണ്.
എ ആൻഡ് ഇയിലേക്ക് മാറ്റുന്നതിനുമുമ്പ് നിരവധി രോഗികൾ ആശുപത്രികൾക്ക് പുറത്ത് ആംബുലൻസുകളിൽ കാത്തിരുന്ന സമയം ഇതിൽ ഉൾപ്പെടുന്നില്ല. അതായത് യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.
എൻഎച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കാണിക്കുന്നത് 1.5 ദശലക്ഷത്തിലധികം രോഗികൾ 2023-ൽ പ്രധാന അത്യാഹിത വിഭാഗങ്ങളിൽ 12 മണിക്കൂറോ അതിൽ കൂടുതലോ സമയം കാത്തിരുന്നു. അതിൽ ഒരു ദശലക്ഷത്തോളം രോഗികൾ ആശുപത്രി കിടക്ക ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു,
പ്രവേശനം കാത്തിരിക്കുന്ന രോഗികളെ മാത്രം കണക്കാക്കുമ്പോൾ, 2023-ൽ ഓരോ ആഴ്ചയും ശരാശരി 268 അധികമരണങ്ങൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് RCEM കണ്ടെത്തി.
അതേസമയം എമർജൻസി യൂണിറ്റുകളുടെ ശേഷി വർധിപ്പിക്കുന്നതിനായി ഈ ശൈത്യകാലത്ത് അധികമായി 5,000 സ്ഥിരം സ്റ്റാഫുള്ള ബെഡ്ഡുകൾ കൂട്ടിച്ചേർക്കുന്നത് ഉൾപ്പെടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്ന നടപടികളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അടിയന്തര ചികിത്സപോലും വൈകുന്നതുമൂലം ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും ഓരോദിനവും കൂടിവരുന്നു. എല്ലാവര്ക്കും ഉയർന്ന നിലവാരത്തിലുള്ള സൗജന്യ ചികിത്സയെന്ന എൻഎച്ച്എസ് വാഗ്‌ദാനവും ഇതോടെ തകർന്നടിയുന്നു.