ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ പഠനത്തിന്റെ പ്രധാന ആകർഷണമായ പോസ്‌റ്റ് സ്റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമോ എന്ന ആശങ്ക ഇപ്പോൾ കൂടുതൽ ശക്തമായി മാറിക്കഴിഞ്ഞു.
ഇതു സംബന്ധിച്ച പഠനം നടത്താൻ സർക്കാർ നിയോഗിച്ച മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി പഠന റിപ്പോർട്ട് മെയ് മാസം സമർപ്പിക്കും. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ 2024 മെയ് 14-ന് സർക്കാർ പ്രസിദ്ധീകരിക്കും.
നിലവിൽ വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം നേടിയതിന് ശേഷം രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് പഠനശേഷം മൂന്ന് വർഷത്തേക്ക് യുകെയിൽ സ്‌പോൺസർ ചെയ്യാതെ തുടരാൻ പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഥവാ ഗ്രാജുവേറ്റ് വിസ അനുവദിക്കുന്നു,
ഗ്രാജുവേറ്റ് വിസകൾ നിരോധിക്കാൻ തീരുമാനിച്ചാലും ഈ വർഷം അവസാനത്തോടെ മാത്രമേ അത് നടപ്പിലാക്കൂ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനുള്ള യുകെ ഗവൺമെൻ്റിൻ്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ തന്ത്രത്തിൻ്റെ ഭാഗമായി 2021 ജൂലൈയിലാണ് ഗ്രാജുവേറ്റ് വിസ റൂട്ട് ആരംഭിച്ചത്. അതിനുശേഷം വിദേശ വിദ്യാർത്ഥികളുടെ പ്രധാന ആകർഷണമായി പോസ്റ്റ് സ്റ്റഡി വർക്ക് വിസ മാറി.
ഈ വിസ റൂട്ടിലൂടെ ഇതിനകം 600,000-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പഠനശേഷം യുകെയിൽ ജോലി ചെയ്യുവാൻ കഴിഞ്ഞു. അതിലൂടെ യുകെ സമ്പദ്‌വ്യവസ്ഥയിലേക്ക് 60 ബില്യൺ യൂറോ ലഭിക്കുകയും ചെയ്‌തു.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ യൂണിവേഴ്‌സിറ്റീസ് യുകെ, പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ നിർത്തരുതെന്ന് സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾ ആണ് ഈ സർവകലാശാലകളുടെ സാമ്പത്തിക അടിത്തറ. അവരുടെ വരവ് നിലയ്ക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് യുകെ യൂണിവേഴ്സിറ്റികളെ തള്ളിവിടും.
എന്നാൽ യുകെയിലേക്കുള്ള വിദേശ കുടിയേറ്റം സർവ്വകാല റെക്കോർഡ് നിലയിൽ ആയതിനാൽ, കഴിയുന്ന മാർഗത്തിലൂടെയെല്ലാം കർശന കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സർക്കാർ
അതിനാൽ 2024 മെയ് മാസത്തിൽ യുകെ ഹോം ഓഫീസിൽ എം.എ.സി അതിൻ്റെ അവലോകനം അവതരിപ്പിക്കുമ്പോൾ, ഗ്രാജ്വേറ്റ് റൂട്ട് നിർത്തലാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് യുകെയിലെ പല ഉന്നത വിദ്യാഭ്യാസ വിദഗ്ധരും വിശ്വസിക്കുന്നു.
ഇതിനകം ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പിഎച്ച്ഡി അഥവാ ഡോക്ടറൽ ബിരുദമുള്ളവർക്ക് മൂന്ന് വർഷവും നിലവിൽ ഗ്രാജ്വേറ്റ് വിസയിൽ ജോലിചെയ്യാൻ കഴിയും.
രണ്ടുവർഷം യുകെയിൽ ജോലിചെയ്യാൻ കഴിയും എന്നതിനാൽ അതിലൂടെ വിദ്യാഭ്യാസത്തിനായി ചില വിടേണ്ടി വന്ന പണവും അല്പസ്വല്പം സമ്പാദ്യവും നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടയിൽ സ്ഥിര ജോലി കണ്ടെത്താൻ കഴിയുന്നവർക്ക് വർക്ക് വിസയിലേക്ക് മാറുവാനും കഴിഞ്ഞിരുന്നു.
2023 സെപ്റ്റംബർ അവസാനം വരെയുള്ള 12 മാസങ്ങളിൽ യുകെ സർക്കാർ 486,107 പഠന വിസകളാണ് അനുവദിച്ചത്. അതിൽ പകുതിയും ഇന്ത്യൻ, ചൈനീസ് പൗരന്മാർക്കാണ് ലഭിച്ചത്.
നൈജീരിയ, പാകിസ്ഥാൻ, യുഎസ് എന്നിവയാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ യുകെയിൽ പഠിക്കാൻ എത്തുന്ന ഇതര വിദേശരാജ്യങ്ങൾ.