ആലുവയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. അര്‍ദ്ധരാത്രി കുട്ടിയെ മാതാപിതാക്കളുടെ അടുത്ത് നിന്നും തട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്.
നിര്‍ണായക തെളിവാകുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശത്തുള്ള പല വീടുകളുടെയും മുന്നില്‍ പ്രതിയെത്തിയിരുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി ആരാണെന്ന് കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതി ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലര്‍ച്ചെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ കണ്ടെത്താന്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടരുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഒരു സംഘം പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 2.30 തോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരന്‍ ദൃക്സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ തോളിലിട്ട് കൊണ്ടുപോകുന്നത് കണ്ടതെന്നാണ് സുകുമാരന്‍ വിശദീകരിച്ചത്. കനത്ത മഴയുള്ള സമയമായിരുന്നു. കുട്ടി കരയുന്നുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളും പ്രദേശവും പരിശോധിച്ചു. അന്വേഷണം തുടരുന്നതിനിടെ നഗ്‌നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടത്.