ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ഒമ്പതിനായിരം കോടി രൂപയോളം ലോണെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ ഇന്ത്യൻ മദ്യരാജാവ് വിജയ് മല്യയും പതിനാലായിരം കോടി രൂപയുടെ ലോണുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയും ഇപ്പോഴും യുകെയിൽ സസുഖം കഴിയുന്നു. ശതകോടികളുമായി കടന്ന ലളിത് മോദിയും യുകെയിലുണ്ടെന്ന് പറയുന്നു.
മോദി സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ യുകെയിലേക്ക് കടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇവരെല്ലാം, കേന്ദ്രത്തിൽ ബിജെപി സർക്കാർ ഭരിക്കുന്നിടത്തോളം കാലം യുകെയിലെ സുഖവാസം തുടരുമെന്നും വിമർശകർ പറയുന്നു.
ഇതറിഞ്ഞ്, ഇന്ത്യൻ ബാങ്ക് വെട്ടിപ്പുകാരുടെ സുഖവാസകേന്ദ്രം യുകെ ആണെന്ന് കരുതിയിട്ടാണോ എന്നറിയില്ല, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ലോണുകളെടുത്ത നിരവധി മലയാളികൾ ഇപ്പോൾ യുകെയിലേക്ക് കുടിയേറിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കുവൈറ്റിൽ നിന്നാണ് ഈ വിധത്തിൽ ലോണെടുത്ത് തിരിച്ചടയ്ക്കാതെ ഏറ്റവുമധികം മലയാളികൾ യുകെയിലേക്ക് എത്തിയിട്ടുള്ളത്. നൂറോളം മലയാളികൾ യുകെയിലേക്ക് കടന്നതായാണ് കുവൈറ്റ് ബാങ്കുകളുടെ ആരോപണം.
കോടികൾ വായ്‌പയായി എടുത്തവർ മുതൽ ഐഫോണുകൾ തവണ വായ്‌പയിൽ വാങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതര ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് വിദേശ തൊഴിലാളികൾക്ക് ലോൺ ലഭിക്കുവാൻ എളുപ്പമാണെന്നതാണ് കുവൈറ്റിൽ നിന്നും ലോണെടുത്ത നൂറുകണക്കിന് മലയാളികൾ മുങ്ങാൻ കാരണം.
കുവൈറ്റ് ഗൾഫ് ബാങ്കിനെ കബളിപ്പിച്ചതായി സംശയിക്കുന്ന, ഇപ്പോൾ യുകെയിൽ താമസിക്കുന്ന മലയാളികൾക്ക് ഇതുസംബന്ധിച്ച് മാഞ്ചസ്റ്ററിലെ ഒരു സോളിസിറ്റർ സ്ഥാപനം നോട്ടീസ് അയച്ച് നിയമനടപടി ആരംഭിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്.
മാഞ്ചസ്റ്റർ, ലിവർപൂൾ, ന്യൂകാസിൽ തുടങ്ങിയ യുകെയിലെ പ്രധാന നഗരങ്ങളിലെ മലയാളികൾക്ക് ഇതുസംബന്ധിച്ച നിയമപരമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. യുകെയിൽ എത്തിയാൽ തിരിച്ചടവ് ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന് കരുതി ഇവർ യുകെയിലേക്ക് കുടിയേറിയെന്നാണ് ബാങ്കിന്റെ ആരോപണം.
മാഞ്ചസ്റ്ററിലാണ് ഏറ്റവുമധികം മലയാളികൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗവും കുടുംബസമേതമാണ് യുകെയിൽ എത്തിയിട്ടുള്ളത്. ഇവിടെയുള്ള സോളിസിറ്റർ സ്ഥാപനമാണ് ബാങ്കിനുവേണ്ടി നിയമനടപടികൾ ഏറ്റെടുത്തിട്ടുള്ളത്.
നോട്ടീസ് കിട്ടിയശേഷം ഇവർ സ്ഥലം മാറാനും യുകെ തന്നെ വിട്ട് ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിക്കുന്നതായി സോളിസിറ്റർ സ്ഥാപനം ചൂണ്ടിക്കാണിച്ചു.
എന്നാൽ കാലഹരണപ്പെട്ടതും തർക്ക വിഷയമായതും ബാങ്കുകൾ എഴുതി തള്ളിയതുമായ കേസുകൾവരെ ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസ് കിട്ടിയവരും പറയുന്നു. ഇൻസ്റ്റാൾമെന്റുകൾ അടച്ചുതീർന്ന ലോണുകൾ, ബാങ്കിന്റെ അനാവശ്യ സർവീസ് ചാർജ്ജും തിരിച്ചടവ് മുടങ്ങിയതിന്റെ പീനൽ ചാർജുകളും അനാവശ്യ വക്കീൽ ഫീസും മറ്റുമായി നോട്ടീസിൽ വൻതുക കാണിച്ചിരിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
ഈ വിധത്തിൽ ഗൾഫ് ബാങ്കിനായി കേസുകൾ കുത്തിപ്പൊക്കിയതിന്റെ പിന്നിൽ യുകെയിലെ പണിയില്ലാത്ത മലയാളി വക്കീലുമാരും ഉണ്ടെന്ന് നോട്ടീസ് കിട്ടിയവർ ആരോപിക്കുന്നു. മലയാളികളെത്തന്നെ വഞ്ചിച്ച് പണമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം.
നോട്ടീസ് ലഭിച്ച ചിലരെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ കേസിൽ ബാങ്കുകളുടെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ ഇവർക്ക് കനത്ത പിഴശിക്ഷ ലഭിക്കും എന്നതിനുപുറമെ, കുറ്റാരോപണം നടത്തിയ ബാങ്കുകളുടെ രാജ്യത്തിന് ഇവരെ ബ്രിട്ടൻ കൈമാറുകയും ചെയ്യും.