കോവിഡിനുശേഷം കുതിച്ചുയർന്ന വിലക്കയറ്റവും ജീവിതച്ചിലവുകളും മൂലം നട്ടംതിരിയുന്ന യുകെയിലെ സാധാരണ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച കോസ്റ്റ് ഓഫ് ലിവിങ് അഥവാ ജീവിതച്ചെലവ് സാമ്പത്തിക സഹായപദ്ധതിയുടെ അവസാന ഗഢുവും വിതരണം ചെയ്തു തുടങ്ങി.
വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന രാജ്യത്തെ 80 ലക്ഷം ആളുകൾക്ക് ജീവിതച്ചെലവ് പേയ്‌മെൻ്റ് ഇപ്പോൾ ലഭിക്കുന്നു. ഇതിനായി പ്രത്യേകം ക്ലെയിം ചെയ്യേണ്ട കാര്യമില്ല.
ട്രഷറിയിൽ നിന്നുള്ള £299 സർക്കാർ സഹായത്തുക ഫെബ്രുവരി 22-ന് മുമ്പ് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാകും.
ഈ സ്‌കീമിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കുള്ള, ഒരുവർഷത്തിനുള്ളിൽ നൽകുന്ന £900 പൗണ്ട് സാമ്പത്തിക സഹായത്തിന്റെ മൂന്ന് തവണകളിൽ അവസാനത്തേതാണ് £299 തുക.
കുറഞ്ഞ വരുമാനമുള്ളവരും യൂണിവേഴ്‌സൽ ക്രെഡിറ്റ് പോലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരും ഈ സഹായത്തിന് യോഗ്യരാണ്,
എന്നാൽ ഈ തുക തട്ടിയെടുക്കാൻ തട്ടിപ്പുകാർ വലവിരിച്ചിട്ടുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വയോധികരും ശാരീരിക അവശതകളുള്ളവരും ഇപ്പോഴത്തെ ഇ - സർവീസുകളെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തവരുമാണ് തട്ടിപ്പിന് കൂടുതലും ഇരയാകുന്നത്.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിലും മറ്റുമായി ഇത്തരക്കാരുടെ വ്യക്തിഗത വിശദാംശങ്ങളും വിവരങ്ങളും ചോർത്തിയെടുത്താണ് തട്ടിപ്പുകാർ തുക തട്ടിയെടുക്കുന്നത്. നിരവധി പരാതികൾ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ലഭിക്കുന്നുണ്ടെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
നിയമാനുസൃതമായ പേയ്‌മെൻ്റുകളിൽ, ഒരു സ്വീകർത്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ അവരുടെ ദേശീയ ഇൻഷുറൻസ് നമ്പറിൻ്റെ റഫറൻസ് ഉണ്ടായിരിക്കും. കൂടാതെ DWP COL, അല്ലെങ്കിൽ നികുതി ക്രെഡിറ്റുകളിലൂടെ യോഗ്യരായവർക്ക് HMRC COLS എന്ന റഫറൻസ് നമ്പറുകളും ഉണ്ടായിരിക്കും.
കോസ്റ്റ് ഓഫ് ലിവിങ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ സാമ്പത്തിക സഹായങ്ങൾ സർക്കാർ ഷെഡ്യൂൾ ചെയ്തിട്ടില്ല, കൂടുതൽ പിന്തുണ പരിഗണിക്കാൻ വിവിധ ചാരിറ്റികൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
ഈ അവസാന ഗഡുവിന് ശേഷം, അടുത്ത മാസത്തെ ബജറ്റിൽ കൂടുതൽ പിന്തുണ പ്രഖ്യാപിക്കാൻ ചാൻസലർ ജെറമി ഹണ്ടിൻ്റെ മേൽ കൂടുതൽ സമ്മർദ്ദമുണ്ട്.
എന്നാൽ സർക്കാർ ആനുകൂല്യങ്ങളിൽ 6.7% വർധനയും സംസ്ഥാന പെൻഷനിൽ 8.5% വർദ്ധനവും വരുത്തിയെന്ന് ധനമന്ത്രാലയം പറയുന്നു. കൂടാതെ സ്വകാര്യമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക പിന്തുണയിലെ വർദ്ധനവും ഏപ്രിലിൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ സമ്മറിൽ ശാരീരിക അവശതകൾ അനുഭവിക്കുന്ന ആറ് ദശലക്ഷത്തിലധികം ആളുകൾക്ക് 150 പൗണ്ട് സഹായം നൽകിയതായും ശൈത്യകാലത്ത്, എട്ട് ദശലക്ഷത്തിലധികം പെൻഷൻകാർക്ക് 300 പൗണ്ട് വരെ അധിക പേയ്‌മെൻ്റ് നൽകിയതായും മന്ത്രിമാർ അറിയിച്ചു.