ആംഗ്ലിക്കൻ സഭ അടക്കം യുകെയിലെ ക്രിസ്ത്യൻ സഭകളിൽ വ്യാജ മതപരിവർത്തനം നടത്തി നിരവധി ഇസ്ളാമിക ഭീകരർ കടന്നുകൂടുന്നു. രാജ്യത്തേയും യുകെയിലെ ക്രിസ്ത്യൻ സമൂഹത്തേയും നടുക്കുന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത് ഇന്ത്യൻ വംശജരായ രണ്ട് മുൻ ഹോം സെക്രട്ടറിമാരാണ്.
സൗത്ത് ലണ്ടനിലെ ക്ലഫാമിൽ കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ആസിഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തിൽ നടന്ന ചർച്ചയിലാണ് യുകെയുടെ മുൻ ഹോം സെക്രട്ടറിമാരും ഇന്ത്യൻ വംശജരുമായ സുയെല്ല ബ്രാവർമാനും പ്രീതി പട്ടേലും ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോം സെക്രട്ടറിമാരായിരുന്നപ്പോൾ ഇതിന്റെ വ്യക്തമായ തെളിവുകൾ രഹസ്യാന്വേഷകർ മുഖേന ലഭിച്ചിരുന്നതായും ഇവർ പറയുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്നും അഭയാർത്ഥിയായി യുകെയിലെത്തി പിന്നീട് ആംഗ്ലിക്കൻ സഭയിലൂടെ ക്രിസ്ത്യാനിയായി മതപരിവർത്തനം ചെയ്യപ്പെട്ട അബ്ദുൾ എസെദി എന്ന 35 കാരനാണ് ക്ലഫാമിലെ ആസിഡ് ആക്രമണം നടത്തിയത്.
ബ്രിട്ടീഷ് വംശജയായ ഒരു സ്ത്രീയ്ക്കും അവരുടെ രണ്ട് കുട്ടികൾക്കും നേരെയാണ് അബ്ദുൾ എസെദി ആസിഡ് ആക്രമണം നടത്തിയത്. കാറിലിരിക്കുമ്പോൾ ഇവർക്കുനേരെ ആസിഡ് എറിയുകയായിരുന്നു. ഇതിൽ സ്ത്രീയ്ക്കും അവരുടെ മുന്നുവയസ്സുള്ള ഇളയ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആസിഡ് ആക്രമണത്തിന്റെ കാരണം ഇപ്പോഴും പോലീസ് അന്വേഷിച്ചുവരുന്നു. അബ്ദുൾ എസെദിയെ പിടികൂടാനും ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20000 പൗണ്ട് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
2016-ൽ ഒരു ലോറിയുടെ പുറകിൽ കയറിയാണ് അബ്ദുൾ എസെദി യുകെയിലെത്തുന്നത്. ഇയാൾ അഭയാർത്ഥിയാകാൻ അപേക്ഷ നൽകിയെങ്കിലും ഇസ്ളാമിക തീവ്രവാദ ബന്ധവും ക്രിമിനൽ പച്ഛാത്തലവും കണക്കിലെടുത്ത് രണ്ട് തവണ അഭയം നിഷേധിക്കപ്പെട്ടു. 2018 ൽ ഇയാൾ യുകെയിൽ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ പിന്നീട് ഇയാൾ മാനസാന്തരപ്പെട്ട് ആംഗ്ലിക്കൻ സഭയിലെ ക്രിസ്ത്യാനിയായി മാറുകയായിരുന്നു. സഭയുടെ കൂടി പിന്തുണയോടെ നടത്തിയ അഭയാർത്ഥി അപേക്ഷ അംഗീകരിക്കപ്പെട്ടു. ഇതിനായി സഭയുടെ ഭാഗത്തുനിന്നും ഹോം ഓഫീസിൽ സമ്മർദ്ദം ഉണ്ടായതായും സുയെല്ല ആരോപിച്ചു.
2021-ൽ ലിവർപൂളിൽ ബോംബ് സ്‌ഫോടനം നടത്തിയ ഇറാഖി അഭയാർഥിയും മതപരിവർത്തനം നടത്തിയ ക്രിസ്ത്യാനിയുമായ ഇമാദ് ജാമിൽ അൽ സ്വൽമീൻ്റെ കേസാണ് പ്രീതി പട്ടേൽ ടെലിഗ്രാഫിലൂടെ വെളിപ്പെടുത്തിയത്.
ഇയാൾക്കും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പിന്തുണയോടെയാണ് യുകെയിൽ അഭയം ലഭിച്ചത്. എന്നാൽ വ്യാജ ക്രിസ്ത്യാനിയായി അഭിനയിച്ച്, ഇയാൾ ഇസ്ളാമിക തീവ്രവാദികളുമായുള്ള ബന്ധം തുടരുകയായിരുന്നുവെന്നും പ്രീതി പറഞ്ഞു.
"രാജ്യത്തുടനീളമുള്ള വിവിധ ക്രിസ്ത്യൻ സഭകൾ വ്യാജ അഭയാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആഭ്യന്തര ഓഫീസിൽ ആയിരിക്കുമ്പോൾ, ഞാൻ മനസ്സിലാക്കി. ആഴ്‌ചയിലൊരിക്കൽ കുർബാനയിൽ പങ്കെടുക്കുക, വികാരിയുമായുള്ള ചങ്ങാത്തം, തുടങ്ങിയവ നടത്തി ഈ ക്രിമിനലുകൾ കുടിയേറ്റ ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾക്കുള്ളിൽ നല്ലവരായി അഭിനയിക്കുന്നു” സുയെല്ല വ്യക്തമാക്കി.
അഭ്യാർത്ഥികൾക്കുള്ള ബിബി സ്റ്റോക്ക്ഹോം ബാർജിൽ താമസിപ്പിച്ചിരുന്ന 40 ഇസ്ളാമിക അഭയാർത്ഥികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായും ഹോം ഓഫീസ് രേഖകളിലുണ്ട്. ഇവരെ സൂക്ഷിക്കണമെന്നും നിരീക്ഷിക്കണമെന്നും ഇന്റലിജന്സുകാര് ആവശ്യപ്പെട്ടിട്ടുമുണ്ട്.
മതപരിവർത്തനം നടത്തി ക്രിസ്ത്യൻ സഭകളിലേക്ക് നുഴഞ്ഞുകയറുകയും അതിനുശേഷം ഭീകരാക്രമണം നടത്തുകയും ചെയ്യുകയെന്നത് ഇപ്പോൾ ആഗോളതലത്തിൽ ഇസ്‌ലാമിക ഭീകരസംഘടനകൾ പുതിയതായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന തന്ത്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം അഭയം തേടുന്നവരെ പരിശോധിക്കുന്നത് ഹോം ഓഫീസിൻ്റെ ചുമതലയാണ്, അല്ലാതെ സഭയല്ല അക്കാര്യം നിർവ്വഹിക്കുന്നതെന്നും ഇതേക്കുറിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിനിധി പ്രതികരിച്ചു.
വിദേശ കുറ്റവാളികൾക്ക് രാജ്യത്ത് തങ്ങാനും പൊതുജനങ്ങളെ അപകടത്തിലാക്കാനും കഴിയില്ലെന്നാണ് ഋഷി സുനക് കരുതുന്നതെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും വ്യക്തമാക്കി.