യുകെയിൽ ഇനി വിദേശ നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമല്ല എന്നരീതിയിൽ കുറച്ചുനാളുകളായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി വ്യാജപ്രചാരണം നടന്നുവരികയാണ്. എന്നാൽ അവർക്കെല്ലാം കനത്ത തിരിച്ചടിയാണ് യുകെയിലെ നഴ്സിംഗ് റിക്രൂട്ട്മെൻറ് നിയന്ത്രിക്കുന്ന റോയൽ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ ഏറ്റവും പുതിയ പ്രഖ്യാപനം.
മലയാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ ആർസിഎൻ തീരുമാനം. ഇതുമൂലം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് മലയാളി നഴ്സുമാർക്ക് വരുംവർഷങ്ങളിലും യുകെയിലേക്ക് എത്തുവാൻ കഴിയും.
വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് വിപുലപ്പെടുത്താനും അടിയന്തരമായി നടത്താനും ആവശ്യപ്പെട്ടാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ആരോഗ്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുള്ളത്.
സർക്കാർ പ്രതീക്ഷിക്കുന്നതുപോലെ രാജ്യത്തിനുള്ളിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥികളുടെ എണ്ണം കൂടുകയല്ല മറിച്ച് കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ കുറഞ്ഞുവെന്നും ആർസിഎൻ കത്തിൽ പറയുന്നു. ഇത് വരും വർഷങ്ങളിൽ രാജ്യത്തെ നഴ്‌സുമാരുടെ കുറവ് രൂക്ഷമാക്കും.
നിലവിൽ എൻഎച്ച്എസ് ഇംഗ്ലണ്ടിൽ മാത്രം എല്ലാ തസ്‌തികളിലുമായി 121,000 ജീവനക്കാരുടെ ഒഴിവുണ്ട്. അതിൽ 42,000 ഒഴിവുകൾ നഴ്‌സുമാരുടേതാണെന്നതും ആശങ്കയുണർത്തുന്നതെന്ന് വിവിധ ട്രസ്‌റ്റ് നടത്തിപ്പുകാരും പറയുന്നു.
അതേസമയം ഇപ്പോൾ NHS-ൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണം സർവ്വകാല റെക്കോർഡിലുമാണ്. കുടിയേറ്റക്കാരുടെയും രോഗികളുടെയും വയോധികരുടേയും എണ്ണംകൂടിയതാണ്, നഴ്‌സുരുടെ കുറവ് രൂക്ഷമാക്കി നിലനിർത്തുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ യുകെ സർവ്വകലാശാലകളിലെ നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതുമൂലം റിക്രൂട്ട്‌മെൻ്റ് വർദ്ധിപ്പിക്കുന്നതിനും എൻഎച്ച്എസ് സ്റ്റാഫ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് നടപടികൾ കൈക്കൊള്ളുന്നു.
നഴ്‌സിങ് വിദ്യാർത്ഥി അപേക്ഷകരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ 7.4 ശതമാനം കുറഞ്ഞു. യൂണിവേഴ്സിറ്റികളിലേയും കോളേജുകളിലേയും അഡ്മിഷൻ സർവീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, നഴ്‌സിംഗ് പരിശീലനം വിപുലീകരിക്കുന്നതിനുള്ള ലക്ഷ്യങ്ങളിൽ ഇത് സർക്കാരിനെ വളരെ പിന്നിലാക്കി.
2024-25 അധ്യയന വർഷത്തേക്ക് കഴിഞ്ഞമാസം 31,100 പേർ നഴ്‌സിങ്ങിന് അപേക്ഷിച്ചു, മുൻ വർഷം ഇത് 33,570 ആയിരുന്നുവെന്ന് യുസിഎഎസ് വ്യാഴാഴ്ച അറിയിച്ചു. ഡാറ്റ ശേഖരണം ആരംഭിച്ച 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
നിലവിൽ തന്നെ രാജ്യത്തെ പല എൻ എച്ച് എസ് ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും നഴ്സുമാരുടെ കുറവുമൂലം പ്രവർത്തന ബുദ്ധിമുട്ടുകൾ നേരിടുകയാണ്. നഴ്സിംഗ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്നിട്ടുള്ള ഇപ്പോഴത്തെ കുറവ് രോഗികളുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും എൻഎച്ച്എസ് ദീർഘകാല തൊഴിൽ ശക്തി പദ്ധതിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ അപ്രാപ്യമാക്കുമെന്നും ആർസിഎൻ യൂണിയൻ വ്യാഴാഴ്ച ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
“രോഗികളെ സംരക്ഷിക്കാൻ ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും തിരുത്തൽ നടപടിയും ആവശ്യമാണ്, ” ആർസിഎൻ ചീഫ് പാറ്റ് കുള്ളൻ കത്തിൽ വ്യക്തമാക്കുന്നു.
കുറഞ്ഞ ശമ്പളവും തൊഴിലിടത്തെ സമ്മർദ്ദവും സമരങ്ങളും നഴ്‌സിംഗ് കോഴ്‌സുകളിൽ ചേരുന്നതിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓൾഡേജ് കെയറിങ്, മാനസികാരോഗ്യം എന്നീ നഴ്‌സിംഗ് സ്പെഷലൈസേഷനുകളിൽ അപേക്ഷകരുടെ കാര്യമായ കുറവുണ്ടായി. മാത്രമല്ല നഴ്‌സിംഗിലെ യൂണിവേഴ്‌സിറ്റി സീറ്റിനുള്ള ഡിമാൻഡ് എല്ലാ സ്പെഷ്യലിസങ്ങളിലും കുറഞ്ഞു. 35 വയസും അതിൽ കൂടുതലുമുള്ള അപേക്ഷകരുടെ എണ്ണം, നഴ്‌സിംഗ് വിദ്യാർത്ഥികളിൽ അഞ്ചിൽ ഒരാൾ വീതം എന്നനിലയിൽ താഴ്ന്ന് 13 ശതമാനം കുറഞ്ഞു.
അതേസമയം ആഭ്യന്തര അപേക്ഷകരിൽ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ വിദേശത്ത് നിന്നുള്ള അപേക്ഷകളിൽ 0.7 ശതമാനത്തിന്റെ നേരിയ വർധനവാണുണ്ടായത്.
ജനുവരി അവസാനത്തോടെ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള 95,840 പേർ നഴ്‌സിംഗ് കോഴ്‌സുകൾക്കായി അപേക്ഷിച്ചു, 2023 ൽ ഇത് 94,410 ആയി ഉയർന്നു.
കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നഴ്‌സുമാർ നടത്തിയ സമരങ്ങൾ ഈ രംഗത്തെ സമ്മർദ്ദത്തെയും ജോലിഭാരത്തെയും കുറിച്ചുള്ള ആശങ്കകൾ വഷളാക്കിയിട്ടുണ്ട്. കൂടാതെ പണപ്പെരുപ്പത്തെക്കുറിച്ചും വിദ്യാർത്ഥി വായ്പകളുടെ ഗണ്യമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചും വർദ്ധിച്ചുവരുന്ന ആശങ്കകൾ ഉണ്ടായിട്ടുണ്ട്.
ഇംഗ്ലണ്ടിന് മാത്രം ബാധകമായ ഗവൺമെൻ്റിൻ്റെ തൊഴിൽ ശക്തി പദ്ധതി പ്രകാരം, 2022 ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 2030-31 ഓടെ നഴ്സിംഗ് പരിശീലന സ്ഥലങ്ങളുടെ എണ്ണം 65 മുതൽ 80 ശതമാനം വരെ വർദ്ധിക്കേണ്ടതുണ്ട്.