HEALTH
2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
3>ലോകം കണ്ട ഏറ്റവും വലിയ വിപത്തായ കൊവിഡ് കഴിഞ്ഞ് നാലു വര്‍ഷങ്ങളാകുമ്പോഴും ഇന്നും ആ ഭീതി ആരെയും വിട്ടു പോകുന്നില്ല. ഇപ്പോഴിതാ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ അന്ന് കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌ക്കരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.
2020-ല്‍ കോവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ആണ് ആയിരം ദിവസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചത്. ഈ മൂന്ന് മൃതദേഹങ്ങളും തലസ്ഥാനത്തെ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇവ അസ്ഥികൂടങ്ങളായി മാറുകയും ചെയ്തിരുന്നു.
പിപിഇ കിറ്റുകളില്‍ അവകാശികളില്ലാതെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരത്തിലധികം ദിവസത്തിലേറെയായി കിടക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൃതദേഹങ്ങള്‍ പുരുഷന്മാരുടേതാണോ സ്ത്രീകളുടേതാണോ എന്ന് പോലും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ജവര്‍ സിംഗ്, പങ്കജ് കുമാര്‍, ദുകല്‍ഹീന്‍ ബായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, പങ്കജ് കുമാറും ജവര്‍ സിംഗും 2020ല്‍ കോവിഡ് കാലത്താണ് മരിച്ചത്. 2021 മെയ് 21 ന് ദുകല്‍ഹീന്‍ ബായിയും മരിച്ചു. കൊറോണ മൂലമുള്ള മരണം കാരണം ഈ മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായി ആശുപത്രി മാനേജ്മെന്റ് മജിസ്ട്രേറ്റിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനുശേഷം, ഈ മൃതദേഹങ്ങള്‍ പിപിഇ കിറ്റുകളില്‍ സൂക്ഷിക്കുകയായിരുന്നു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പിപിഇ കിറ്റ് തുറന്നപ്പോള്‍ അതിനുള്ളിലെ ലഘുലേഖയില്‍ മരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതിയിരുന്നു. ഇതിനുശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച, കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം, കൊറോണയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിച്ച് മൂന്ന് മൃതദേഹങ്ങളും പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
3>കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും വേണ്ടി ഹെല്‍ത്ത് ഡ്രിങ്ക് കാറ്റഗറിയില്‍ പരിഗണിച്ചിരുന്ന ഹോര്‍ലിക്‌സിനെ അതില്‍ നിന്നും മാറ്റി. ഹോര്‍ലിക്‌സ് ഇനി മുതല്‍ 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' വിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ നിയമം 2006 അനുസരിച്ച് ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം നല്‍കാന്‍ ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ ഈയടുത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നല്‍കിയിരുന്ന നിര്‍ദേശം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കാരണം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു നടപടി.
പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ഉയര്‍ന്ന തോത് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോണ്‍വിറ്റയില്‍ പരിശോധന സംഘടിപ്പിച്ചിരുന്നു. ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.
ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍
3>ബംഗളൂരു : ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഇന്ന് പനി പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നായി കഴിഞ്ഞു. എന്നാല്‍ ക്യാന്‍സര്‍ എന്ന മഹാമാരിക്കെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍ ഇപ്പോള്‍.
ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ ആണ് വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ (ഐ.ഐ.എസ്സി) ഗവേഷകര്‍ ആണ് ഈ പരീക്ഷണം നടത്തുന്നത്. ഭാവിയില്‍ വിവിധ തരം ക്യാന്‍സറുകള്‍ക്കുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരീക്ഷണം എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
രക്തത്തിലെ ഒരു പ്രോട്ടീന്‍ ( മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. രക്തത്തിലെ പ്ലാസ്മയിലെ സിറം ആല്‍ബുമിന്‍ എന്ന പ്രോട്ടീനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ കേന്ദ്രമാണ് ലസികാഗ്രന്ഥി എന്ന ലിംഫ് നോഡുകള്‍. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാമനും ഗവേഷക വിദ്യാര്‍ത്ഥി കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ടി.വി കീര്‍ത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.
ആന്റിജനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൃത്രിമ പ്രോട്ടീന്‍ ഉപയോഗിച്ചില്ല. ശരീരത്തില്‍ത്തന്നെയുള്ള പ്രോട്ടീനെ വാഹകരാക്കി ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ടി.വി. കീര്‍ത്തന പറഞ്ഞു. കൃത്രിമ പ്രോട്ടീന്‍, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാന്‍ ശാസ്ത്രജ്ഞര്‍ മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു.
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
3>ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ആണ് ജാഗ്രത ശക്തമാക്കിയത്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനുമാണു നിര്‍ദേശം.വാളയാര്‍ ഉള്‍പ്പെടെ 12 ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെയും നിയോഗിച്ചു.
വെറ്ററിനറി ഡോക്ടര്‍, വെറ്ററിനറി ഇന്‍സ്‌പെക്ടര്‍, 2 വെറ്ററിനറി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
3>ഏപ്രില്‍ ഒന്നുമുതല്‍ പ്രായപരിധിയില്ലാതെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാമെന്ന നിയമം പ്രാബല്യത്തില്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സിന് നിശ്ചയിച്ചിരുന്ന പ്രായപരിധി എടുത്തു കളഞ്ഞു.
65 വരെയുള്ളവര്‍ക്ക് മാത്രം എടുക്കാമായിരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഇനി ഏത് പ്രായക്കാര്‍ക്കും എടുക്കാം. പ്രാഭേദമന്യേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്നും ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ അറിയിച്ചു. ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ തയാറാക്കാം.
ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും അതേസമയം വ്യത്യസ്ത പോളിസികള്‍ തയാറാക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഹെല്‍ത്ത ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല.
വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
3>വീണ്ടും ഒരു കൊവിഡ് കാലം തലപൊക്കുമെന്ന ഭീതിയില്‍ ഐ.എം.എ. കൊച്ചി ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. എന്നാല്‍, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.
മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്‌ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഐ.എം.എ. കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, അസുഖം സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും, കുട്ടനാട്ടിലെ കര്‍ഷകരുമായി ചര്‍ച്ച ഉടന്‍
3>ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായതോടെയാണ് പക്ഷിപ്പനിയുടെ സാനിധ്യം സ്ഥീരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും. ഇതിനായി കുട്ടനാട്ടിലെ കര്‍ഷകരുമായി അധകൃതര്‍ ബന്ധപ്പെടും.പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എന്‍1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരില്‍ എളുപ്പത്തില്‍ പകരാന്‍ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോള്‍ മരണനിരക്ക് 60 ശതമാനം വരെ ഉയര്‍ന്നേക്കാം.
രണ്ടോ എട്ടോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകാം. കുടല്‍ പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങള്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ വഷളായേക്കാം.
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
3>കനത്ത ചൂടില്‍ നിന്നും ആശ്വാസമായി കേരളത്തില്‍ ഇടയ്ക്ക് മഴ പെയ്യുകയാണ്. കേരളത്തിലെ പല ജില്ലകളിലും മഴ ആശ്വാസമായി പെയ്യുമ്പോള്‍ പക്ഷെ പേടിക്കേണ്ട ഒന്നുണ്ട്. ഈ അവസരങ്ങളില്‍ ഉടലെടുക്കുന്ന കൊതുകുജന്യ രോഗങ്ങള്‍.
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഇനി സാറയെ വിളിക്കാം, ആരോഗ്യരംഗത്ത് എഐ ടെക്‌നോളജി പരീക്ഷിച്ച് പുതിയ ചുവടുവയ്പ്പുമായി ലോകാരോഗ്യ സംഘടന
3>എഐ ടെക്‌നോളജിയുടെ സഹായത്തോടെ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമാകുകയാണ് 'സാറ'. ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഏത് നേരത്തും ഇനി സാറയെ സമീപിക്കാം എന്നാണ് പറയുന്നത്.
2020 ല്‍ വികസിപ്പിച്ചെടുത്ത ടെക്നോളജിയുടെ പുത്തന്‍ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രില്‍ 2 ന് ലോകത്തിന് നല്‍കിയിരിക്കുന്നത്. സാറ എന്നാണ് ലോകാരോഗ്യ സംഘടന ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
സ്മാര്‍ട്ട് എ ഐ റിസോര്‍സ് അസിസ്റ്റന്റ് ഫോര്‍ ഹെല്‍ത്ത് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങള്‍ക്കും ഇനി സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയും.
ലോകാരോഗ്യ സംഘടന നല്‍കിയ ലിങ്കില്‍ കയറിയാല്‍ നേരിട്ട് സാറയോട് സംസാരിക്കാം. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നതുമാണ് സാറ എന്ന ഐ ഐ സംവിധാനം.
സാറയോട് സംസാരിക്കാനുള്ള ലിങ്ക്https://www.who.int/campaigns/s-a-r-a-h
പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു, വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത് ഇന്ന് മുതല്‍
3>ഇന്ത്യയില്‍ അവശ്യ മരുന്നുകളുടെ വില വര്‍ധിക്കുന്നു. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ന് മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കുന്നത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വില വര്‍ധിക്കും.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വര്‍ധിക്കും. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവര്‍ധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കൊവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800-ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക.
മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന.