യുകെയിൽ നിലവിൽ ജോലിചെയ്യുന്ന രജിസ്റ്റർ ചെയ്യാത്ത വിദേശ നഴ്‌സുമാർക്കും യുകെയിൽ ജോലിതേടുന്ന മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്കും ഒരേപോലെ സുവർണ്ണാവസരം നൽകുന്ന മാറ്റമാണ് ഇപ്പോൾ എൻ.എം.സി നടപ്പിലാക്കുന്നത്.
ഇതുവരെ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്കോറിന്റെ കാര്യത്തിൽ ഇളവുകൾ നൽകുന്നതാണ് പുതിയ മാറ്റം എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം.
മാസങ്ങളോളം നടത്തിയ കൺസൾട്ടേഷനുശേഷം എൻ.എം.സി കൗൺസിലിനു മുമ്പിൽ സമർപ്പിച്ച രണ്ട് പ്രധാന മാറ്റങ്ങൾക്കും ഇന്നലെ അംഗീകാരം ലഭിച്ചു.
ഇതോടെ യുകെയിൽ നിലവിൽ കെയറർ ജോലിയും മറ്റും ചെയ്തുവരുന്ന മലയാളികൾ ഉൾപ്പടെയുള്ള രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വിദേശ നഴ്‌സുമാർക്ക്, ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകാതെ തന്നെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനകാര്യം.
രണ്ടാമതായി വിദേശ നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റ് യോഗ്യതാ സ്‌കോറിൽ ഇളവ് നടപ്പിലാക്കുന്നു എന്നതാണ്കാതലായ മറ്റൊരുമാറ്റം.
എൻ.എം.സി. നിർദ്ദേശങ്ങൾ:
നിലവിൽ എൻ.എം.സി രജിസ്റ്ററിൽ ചേരാൻ അപേക്ഷിക്കുന്ന യുകെയ്ക്ക് പുറത്തുള്ള മിക്ക അപേക്ഷകരും IELTS, OET. എന്നിങ്ങനെയുള്ള രണ്ട് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതാ സ്‌കോറുകൾ നേടണം.
ഭാവിയിലും എൻ.എം.സിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന്റെ പ്രധാന നടപടിയായി IELTS, OET. ടെസ്റ്റിംഗുകൾ തുടരും.
എങ്കിലും ടെസ്റ്റ് റിസൾട്ടുകൾ പരിഗണിക്കുമ്പോൾ രണ്ട് സുപ്രധാന മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിക്കപ്പെട്ടത്.
കൺസൾട്ടേഷൻ പ്രതികരണങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചശേഷം, എൻഎംസി ആദ്യം നിർദ്ദേശിച്ചത്:
ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുമ്പോൾ എൻഎംസി അംഗീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകൾ സ്റ്റാൻഡേർഡ് അഥവാ ഒരേനിലവാരത്തിൽ കൊണ്ടുവരിക. കൂടാതെ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുന്നതിനുള്ള കാലയളവ് ആറ് മുതൽ 12 മാസം വരെ നീട്ടുക.
ഈ രണ്ട് ആവശ്യങ്ങളും കൗൺസിൽ അംഗീകരിച്ചു.
ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ് ഗ്രേഡ് കുറവുള്ളവർക്കും യോഗ്യത ലഭിക്കും.
ഇത് എങ്ങനെയാണ് പ്രവർത്തികമാകുകയെന്ന് നോക്കാം:
നിലവിൽ ഐഇഎൽടിഎസ് ഓവറോൾ സ്‌കോർ 7 ആണുവേണ്ടത്. എന്നാൽ റൈറ്റിംഗ് സെക്ഷനിൽ 6.5 സ്കോറും കമ്പയിനായി ആറുമാസത്തേക്ക് അനുവദിക്കും.
എന്നാൽ പുതിയ മാറ്റമനുസരിച്ച് രണ്ടു സിറ്റിംഗുകൾ ഒരുമിച്ച് യോജിപ്പിക്കുമ്പോൾ; റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ ടെസ്റ്റ് കമ്പയിൻ സ്‌കോർ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ സ്‌കോർ 6 ഉം മതിയാകും. അതുപോലെ സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും വർധിപ്പിക്കും.
ഇനി ഇത് ഒ.ഇ.ടിയിൽ ആണെങ്കിൽ നോക്കാം. റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ മിനിമം സ്‌കോർ C+ ഉം റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ മിനിമം സ്‌കോർ C ഉം ആയിരിക്കും. അതുപോലെ ഒ.ഇ.ടിയിലും സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും വർധിപ്പിക്കും.
രണ്ടാമതായി, എൻഎംസി നിർദ്ദേശിച്ചത്:
അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വെളിപ്പെടുത്തുന്ന തെളിവുകൾ നൽകാൻ തൊഴിലുടമകളെ പ്രാപ്തരാക്കുക.
ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും യുകെയിലെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ളവർക്കും താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുണ്ടെങ്കിൽ അപേക്ഷിക്കാം.
ഒരു അപേക്ഷകന്റെ ഈവിധമുള്ള തെളിവുകൾ സ്വീകരിക്കാൻ എൻഎംസി തീരുമാനിക്കുന്നത് താഴെപ്പറയുന്ന രണ്ട് അവസരങ്ങളിൽ മാത്രമാകും.
1 ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഇംഗ്ലീഷിൽ പരിശീലനം നേടി
2 ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ കുറഞ്ഞ സ്‌കോറിൽ പരാജയപ്പെടുന്നവർ
ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ് ഗ്രേഡ് കുറവുള്ളവർക്കും ഈ യോഗ്യത ലഭിക്കും.
അപേക്ഷകരുടെ സേവനങ്ങൾ ലഭിക്കുന്ന ആളുകളുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ, യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന ക്രമീകരണത്തിൽ ആരുടെയെങ്കിലും ഇംഗ്ലീഷ് ഉപയോഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻ.എംസിയ്ക്ക് നൽകാൻ ഈ നിർദ്ദേശം സ്ഥാപന അല്ലെങ്കിൽ തൊഴിലുടമകളെ അനുവദിക്കും.
ലളിതമാക്കി പറഞ്ഞാൽ അപേക്ഷകർ ഇപ്പോൾ ജോലിചെയ്യുന്ന കെയറിങ് സ്ഥാപനമോ ആശുപത്രിയോ ക്ലിനിക്കുകളോ നടത്തുന്ന ഉടമകളോ മാനേജ്മെന്റോ, പ്രസ്‌തുത വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന് സാക്ഷ്യപ്പെടുത്തി നൽകിയാൽ, അതൊരു യോഗ്യതയായി കണക്കാക്കപ്പെടും.
അതുപോലെ ഇതിനകം തന്നെ യുകെയിലെ ആരോഗ്യ, സാമൂഹിക പരിപാലനത്തിൽ ജോലി ചെയ്യുന്ന, ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം ഇല്ലാതെതന്നെ സുരക്ഷിതവും അനുകമ്പയുള്ളതും ഫലപ്രദവുമായ പരിചരണം രോഗികൾക്കോ ആശ്രിതർക്കോ നൽകുന്നവർക്ക് ഈ നിർദ്ദേശം കൂടുതൽ അവസരം നൽകും.
യുകെയിലെ നിലവിലെ മലയാളി നഴ്‌സുമാരേയും കേരളത്തിലെ നഴ്‌സുമാരേയും സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ് ഇപ്പോൾ തുറന്നുകിട്ടിയിട്ടുള്ളത്. ഇത് എത്രകാലത്തേക്ക് നീണ്ടുനിൽക്കും എന്നത് പ്രവചനാതീതം ആയതിനാൽ ഇതുപയോഗപ്പെടുത്താൻ യുകെ ജോലി ആഗ്രഹിക്കുന്നവർ പരമാവധി ശ്രമിക്കുക.
ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളിലെ മാറ്റത്തിനു പിന്നിൽ മലയാളി നഴ്‌സുമാരായ അജിമോൾ പ്രദീപിന്റെയും ഡില ഡേവിസിന്റെയും കഠിനപ്രയത്നം; വിജയം കണ്ടത് വർഷങ്ങളോളം നടത്തിയ പരിശ്രമങ്ങളും പ്രചരണങ്ങളും
https://britishpathram.com/index.php?page=newsDetail&id=86929