രണ്ടുവർഷം മുമ്പ് ഒരു വ്യാഴാഴ്‌ചയായിരുന്നു കെറ്ററിംഗിൽ വൈക്കം സ്വദേശിനിയായ നഴ്‌സ് അഞ്ജുവിനെയും രണ്ടുകുട്ടികളെയും ഭർത്താവ് സാജു ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്‌ച ഫെബ്രുവരി 8 ന് സസെക്സിലെ യുക്ഫീൽഡിൽ നിന്നും അമ്മയേയും രണ്ടു കുട്ടികളേയും അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ വന്നപ്പോൾ, അതൊരു മലയാളി കുടുംബമാകുമെന്ന് ഇവിടുത്തെ മലയാളി സമൂഹം ആദ്യമൊന്നും കരുതിയില്ല.
ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ, കെറ്ററിംഗിലെ ദുരന്തശേഷം യുകെ മലയാളികളെ തേടിയെത്തിയ നടുക്കുന്ന വാർത്തയുമായി. മലയാളി നഴ്‌സ് ജിലുമോൾ ജോർജാണ് വിഷം കുത്തിവച്ച് രണ്ടുകുട്ടികളേയും കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ആത്മഹത്യാശ്രമം നടത്തിയത്.
യുക്‌ഫീൽഡ് ഹണ്ടേഴ്‌സ് വേയിൽ താമസിക്കുന്ന 38 വയസ്സുള്ള ജിലുമോൾ ജോർജിനെ പോലീസ് അറസ്റ്റുചെയ്തു. ജീവൻ അപായപ്പെടുത്താനോ മാരകമായ പരിക്കേൽപ്പിക്കാനോ ലക്ഷ്യമിട്ട് കുട്ടികൾക്ക് വിഷം നൽകിയതിന് രണ്ട് കൊലപാതകശ്രമം, സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് മറ്റൊന്ന് എന്നിങ്ങനെ രണ്ട് വകുപ്പുകൾ ജിലുമോൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച യുക്ക്ഫീൽഡിലെ ഹണ്ടേഴ്സ് വേയിലെ വീട്ടിലേക്ക് പോലീസ് എത്തുകയായിരുന്നു. 38 വയസ്സുള്ള ഒരു സ്ത്രീയെയും ഒമ്പതും 13 ഉം വയസ്സുള്ള രണ്ട് കുട്ടികളെയും അവർ അതിനുള്ളിൽ അവശനിലയിൽ കണ്ടെത്തി.
അവശനിലയിൽ കിടന്നിരുന്ന മൂവരേയും പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതിനാൽ മൂവരേയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുമുണ്ട്.
ഭർത്താവ് നാട്ടിൽ ആയിരുന്നപ്പോഴാണ് കുട്ടികളേയും വകവരുത്തിയുള്ള കോട്ടയം സ്വദേശിയായ ജിലുമോളുടെ ആത്മഹത്യാശ്രമം. ഇവർ ഭർത്താവുമായി വേറിട്ട് കഴിയുകയാണോയെന്നും സംശയമുണ്ട്.
അറസ്റ്റുചെയ്ത ജിലുമോളെ പോലീസ് ബ്രൈറ്റൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാർച്ച് എട്ടിന് ക്രൗൺ കോടതിയിൽ ഹാജരാകുന്നതിനായി ഇവരെ റിമാൻഡ് ചെയ്‌തിരിക്കുകയാണിപ്പോൾ.
അന്വേഷണം അതിവേഗത്തിൽ നടത്തുകയാണെന്ന് സസെക്‌സ് പോലീസ് സിഎച്ച് ഇൻസ്‌പി മാർക്ക് ഇവാൻസ് പറഞ്ഞു.
"ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പ്രാദേശിക സമൂഹത്തിന് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ മറ്റാരെയും ഇപ്പോൾ അന്വേഷിക്കുന്നില്ല."
മലയാളികൾ കുറച്ചുമാത്രം താമസിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഈ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
അതേസമയം പേരുവിവരങ്ങളടക്കം വാർത്ത പുറത്തുവന്നതോടെ യുകെയിലുള്ള മറ്റ് ജിലുമോളുമാർക്ക് കഴിഞ്ഞ ദിവസങ്ങൾ ഉറക്കമില്ലാത്ത ദിനരാത്രങ്ങളുമായി. ജിലുമോൾ എന്നപേരിൽ നിരവധി മലയാളികൾ യുകെയിലുണ്ട്.
ജിലുമോൾ ജോർജ്ജ് എന്ന പേരിൽപ്പോലും യുകെ മലയാളികളുണ്ട്. ഇവരിൽ ഭൂരിഭാഗവും കോട്ടയം സ്വദേശിനികളും ലണ്ടനിലടക്കം നഴ്‌സുമാരായി ജോലിചെയ്യുന്നവരുമാണ്.
സംഭവത്തിൽ പെട്ടത് ഇവരാണോ എന്നറിയാൻ നാട്ടിൽ നിന്നടക്കം ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നു. ഇവരുടെ സ്വരംകേട്ട് അല്ലെന്ന് അറിഞ്ഞപ്പോഴാണ് പലർക്കും ശ്വാസംതന്നെ നേരെ വീണതും.