ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമായി ആനന്ദ് ജോലിചെയ്യുന്നു… ഭാര്യ ആലീസും സീനിയർ ഐടി അനലിസ്റ്റ്. ഉയർന്ന ശമ്പളം.. ആഢംബര ജീവിതസൗകര്യങ്ങൾ.. യുഎസിലേക്ക് കുടിയേറുന്ന മലയാളികൾ ആരുംകൊതിക്കുന്ന ജീവിതമാണ് കാലിഫോർണിയയിലെ ആനന്ദിനും ഭാര്യ ആലീസിനും സ്വന്തമാക്കാനായത്.
എന്നിട്ടും കഴിഞ്ഞ തിങ്കളാഴ്ച്ച മലയാളികളെ ഒന്നാകെ നടുക്കി ആ ദാരുണാവാർത്ത പുറത്തുവന്നു. ആനന്ദും ആലീസും പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തി!
കൊല്ലം ഫാത്തിമ മാതാ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻട്രിയുടെ മകനാണ് ആനന്ദ്. നാട്ടിലെ പേരും പെരുമയുമുള്ള സമ്പന്ന കുടുംബാംഗം.
കൊല്ലത്തും കുറച്ചുകാലം ഗൾഫിലുമായി കഴിഞ്ഞിരുന്ന പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻറി, 42, ഭാര്യ ആലീസ് പ്രിയങ്കയുമൊത്ത്,40, ആറുവർഷം മുമ്പാണ് യു.എസിലെത്തിയത്. പിന്നീട് കാലിഫോർണിയയിലെ സാൻ മറ്റെയോയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
മരണവാർത്ത പുറത്തുവന്നതുമുതൽ സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. ഇന്നലെയാണ് പോലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ആനന്ദ് ഭാര്യയേയും രണ്ട് കുട്ടികളേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുന്നു. സംശയിക്കത്തക്കതായ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ആനന്ദ് എന്തിനാണ് കൃത്യം നടത്തിയതെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പുകളോ, മറ്റുരേഖകളോ പൊലീസ് കണ്ടെത്തിയിട്ടില്ല. പുറത്തുനിന്നുള്ള ആരുടേയും ഇടപെടൽ സംശയിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
എന്തിനാണ് സുന്ദരമായ ജീവിതം തകർത്ത്, എട്ടുംപൊട്ടും തിരിയാത്ത ഓമനത്തമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി ആനന്ദ് സ്വയം ജീവനൊടുക്കിയത്? എന്തായിരുന്നു ആ കുടുംബത്തെ ഇല്ലാതാക്കിയ ഇത്രയും വലിയ ദാമ്പത്യപ്രശ്‍നം?
കുടുംബത്തിലെ 4 പേരെയും മരിച്ചനിലയിൽ ഫെബ്രുവരി 12നു തിങ്കളാഴ്ച അമേരിക്കൻ സമയം രാവിലെ 9.15നാണ് കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്.
വെടിവയ്ക്കാൻ ഉപയോഗിച്ചത് 0.9 എംഎം റൈഫിളാണെന്നു പൊലീസ് പറഞ്ഞു. തോക്ക് സ്വയരക്ഷയ്ക്കു വേണ്ടി നേരത്തേ വാങ്ങിവച്ചതാകാമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു..
അമേരിക്കയിലായിരുന്ന ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഈ മാസം 11നാണ് നാട്ടിലേക്കു തിരിച്ചത്. അവർ കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി തിരികെ വിളിച്ചപ്പോൾ മറുപടിയില്ലാത്തതു കൊണ്ട് ബന്ധു മുഖേന അന്വേഷിച്ചിരുന്നു. ബന്ധു, ഇവരുടെ സമീപത്ത് താമസിച്ചിരുന്ന സുഹൃത്തിനെ ആനന്ദിന്റെ വീട്ടിലേക്കുവിട്ടു. കോളിങ് ബെല്ലടിച്ചിട്ടു വീട്ടുകാർ പുറത്തിറങ്ങിയില്ലെന്നു സുഹൃത്ത് പറഞ്ഞു. ഇതിനെത്തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ആനന്ദ് ഭാര്യ ആലീസ് പ്രിയങ്കയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. 4 വയസ്സുള്ള ഇരട്ടക്കുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയെന്നു പൊലീസ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹം കുളിമുറിയിൽ നിന്നാണു കണ്ടെത്തിയത്. വെടിവച്ചതെന്നു കരുതുന്ന നിറതോക്കും അവിടെ നിന്നു ലഭിച്ചു. മക്കളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു.
വിഷമോ, കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു നിഗമനം. കുട്ടികളുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു.
ആനന്ദിന്റെ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള സംസാരവും വെടിയൊച്ചയും കേട്ടിരുന്നതായി സമീപവാസികൾ പൊലീസിന് മൊഴിനല്കിയിട്ടുണ്ട്. വീട് അകത്തുനിന്നും അടച്ചനിലയിലായിരുന്നു. ആരെങ്കിലും പുറത്തുനിന്നെത്തി കൊലപാതകം നടത്തിയതിനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നു.
യുഎസിലെ മലയാളി കുടുംബങ്ങളിൽ ഭാര്യമാരെ കൊലപ്പെടുത്തിയ ഭർത്താക്കന്മാർ സ്വയം ജീവനൊടുക്കുകയോ അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്‌ത സംഭവങ്ങൾ ഇതിനുമുമ്പും നിരവധിയുണ്ട്.
ഏറെ കുപ്രസിദ്ധി നേടിയ പള്ളിമുറ്റത്തെ വെടിവയ്പുമുതൽ, ഹോസ്പിറ്റൽ കാർപാർക്കിലെ കത്തിക്കുത്തും ഏറ്റവുമൊടുവിൽ 2023 നവംബർ 13-ന്,കോട്ടയം സ്വദേശി അമൽ റെജി ഗർഭിണിയായ ഭാര്യ മീരാ എബ്രഹാമിന്റെ വയറ്റിൽ വെടിവെച്ചതുവരെയുള്ള സംഭവങ്ങൾ അമേരിക്കാൻ മലയാളി കുടുംബങ്ങളിൽ ഇപ്പോഴും നടുക്കമുണർത്തുന്നു.
ഈ ദാരുണ സംഭവങ്ങളിലുള്ള പൊതുവായ പ്രധാന കാരണം ഭാര്യയുടെയോ ഭർത്താവിന്റെയോ അവിഹിത ബന്ധങ്ങളോ, അമിതമായ പരപുരുഷ - പരസ്ത്രീ ബന്ധങ്ങളോ തന്നെയാണെന്ന് പ്രമുഖ ഫാമിലി കൗൺസിലർമാർ ചൂണ്ടിക്കാണിക്കുന്നു.
വഴിവിട്ട പ്രണയത്തിനും ലൈംഗികബന്ധങ്ങൾക്കും ഒട്ടേറെ സ്വാതന്ത്ര്യമുള്ള നാട്ടിൽ, സൗഹൃദങ്ങൾക്കുപോലും മലയാളി കുടുംബങ്ങളുടെ കുലീനതയും സാംസ്കാരിക മൂല്യങ്ങളും കൈവിട്ടുപോകാതെ, കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, പ്രണയദിനത്തിനു തൊട്ടുമുമ്പെത്തിയ ഈ ദുരന്തം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.