HOT NEWS
സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ്
3>സമൂഹമാധ്യമങ്ങളിലൂടെ ജി സി എസ് ഇ, എ ലെവല്‍ പരീക്ഷകളുടെ വ്യാജ ചോദ്യപേപ്പറുകള്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായ പരീക്ഷാ ബോര്‍ഡുകള്‍. ഇത്തരം നടപടികള്‍ തടയുന്നതിനായി സമൂഹ മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്നാണ് യുകെയിലെ ഏറ്റവും വലിയ എട്ട് പരീക്ഷാ ബോര്‍ഡുകളെ പ്രതിനിധീകരിക്കുന്ന ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് (ജെസിക്യു) ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആണ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്ന ഒട്ടേറെ അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്ന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരസ്യത്തിലെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് പറഞ്ഞു. ജെ സി ക്യു പറയുന്നത് അനുസരിച്ച് യഥാര്‍ത്ഥ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനില്‍ ചോരാനുള്ള സാധ്യത വളരെ കുറവാണ്. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പരീക്ഷാ പേപ്പറുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ടിക് ടോക്കും ഇന്‍സ്റ്റാഗ്രാമും അറിയിച്ചു.
ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി കബളിപ്പിക്കല്‍ സംഘങ്ങള്‍ ചോദ്യപേപ്പര്‍ വില്‍ക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ സംഭവങ്ങള്‍ പലരും വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ജി സി എസ് ഇ പേപ്പറിനായി 500 പൗണ്ട് ആവശ്യപ്പെട്ടതായി ഒരാള്‍ പറഞ്ഞു. വളരെ എളുപ്പത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം സംഘങ്ങളെ കണ്ടെത്താനാകുമെന്ന് സ്വിന്‍ഡനിലെ കോമണ്‍വെല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരീക്ഷാ ബോര്‍ഡിലെ വിദഗ്ധര്‍ സമൂഹമാധ്യമങ്ങളിലെ ഇത്തരം സംഘങ്ങളെ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ മറ്റേതൊരു സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും പോലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ എന്നതാണ് വാസ്തവം.
അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്; യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാകാന്‍ സാധ്യത
3>ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20,000 ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്. ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണാതായ ഭൂരിഭാഗം പേര്‍ക്കും യുകെയില്‍ തുടരാന്‍ അവകാശമില്ല. ഇവരുടെ വാദങ്ങള്‍ തള്ളുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുള്ളതാണ്.
2023 സെപ്റ്റംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഏറെ കൂടുതലാകുമെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി സിസ്റ്റം പൂര്‍ണ്ണമായും 'റീബൂട്ട്' ചെയ്യണമെന്നാണ് ഇത് കാണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ടോറി എംപി ചൂണ്ടിക്കാണിച്ചു.
റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് നടപ്പാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹോം ഓഫീസ് പദ്ധതിക്ക് തുടക്കം കുറിച്ചതോടെ എത്രയെന്ന് വെളിപ്പെടുത്താത്ത തോതില്‍ ആളുകളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ക്കുള്ളില്‍ ആദ്യ വിമാനങ്ങള്‍ പറന്ന് തുടങ്ങുമെന്നാണ് സുനകിന്റെ വാഗ്ദാനം.
പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ്
3>മോര്‍ട്ട്ഗേജ് നിരക്കുകളിലെ ഇടിവ്, 2024-ല്‍ യുകെയിലെ വീടുകളുടെ വില കുറക്കുമെന്ന മുന്‍ പ്രവചനം തിരുത്തി പ്രോപ്പര്‍ട്ടി കമ്പനിയായ സാവില്‍സ്. പകരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വസ്തുവിന്റെ ശരാശരി വില 61,500 പൗണ്ട് ഉയരുമെന്നും സാവില്‍സ് സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഒരു വീടിന്റെ ശരാശരി വില 3% കുറയുമെന്ന് സാവില്‍സ് നവംബറില്‍ പ്രവചിച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കിലെ സമീപകാല വര്‍ദ്ധനവ് വാങ്ങുന്നവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നിരുന്നാലും, അടിസ്ഥാന നിരക്ക് 5.25% ആയി തുടരുമെങ്കിലും, മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ തമ്മിലുള്ള മത്സരം കടമെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. . തല്‍ഫലമായി, 2024-ല്‍ ശരാശരി വില 2.5% വര്‍ദ്ധിച്ച് £292,000 ആയി ഉയരുമെന്നാണ് സാവില്‍സ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ചില ദീര്‍ഘകാല പ്രവചനങ്ങള്‍ വില താഴേക്ക് പോകുമെന്ന് പറയുമ്പോളും, 2028 അവസാനം വരെ എല്ലാ വര്‍ഷവും വളര്‍ച്ച പ്രതീക്ഷിക്കുന്നതായി് പ്രവചിക്കുന്നു. തത്ഫലമായി ശരാശരി വിലകള്‍ £61,500 അല്ലെങ്കില്‍ 21.6% വര്‍ദ്ധിച്ച് £346,500 ആയി ഉയരുമെന്നും പ്രവചിക്കുന്നു. ഈ വര്‍ഷം കൈ മാറുമെന്ന് പ്രതീക്ഷിക്കുന്ന വീടുകളുടെ എണ്ണവും 1.01 മില്യണില്‍ നിന്ന് 1.05 മില്യണായി ഉയര്‍ത്തി.
സാവില്‍സിലെ റെസിഡന്‍ഷ്യല്‍ റിസര്‍ച്ച് മേധാവി ലൂസിയന്‍ കുക്ക് പറഞ്ഞു: ''ഞങ്ങളുടെ കഴിഞ്ഞ [നവംബര്‍ 2023] പ്രവചനങ്ങള്‍ക്ക് ശേഷം 2024 ലെ കാഴ്ചപ്പാട് മെച്ചപ്പെട്ടിട്ടുണ്ട്, കാരണം മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ചെറുതായി കുറയുകയും അസ്ഥിരത കുറയുകയും ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയുടെ കാഴ്ചപ്പാടും അല്‍പ്പം മെച്ചപ്പെട്ടു, ഈ വര്‍ഷം താരതമ്യേന മിതമായ ഭവന വില വളര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്നു, തുടര്‍ന്നുള്ള കുറച്ച് വര്‍ഷങ്ങളില്‍ അത് കൂടുകയും ചെയ്യും.
ബാങ്ക് അടിസ്ഥാന നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധര്‍ മാര്‍ച്ചില്‍ തന്നെ വെട്ടിക്കുറയ്ക്കുമെന്ന് പ്രവചിച്ചെങ്കിലും, അവരുടെ അവസാന മീറ്റിംഗില്‍ പണപ്പെരുപ്പം കുറയുന്നത് ഉറപ്പാക്കാന്‍ കാത്തിരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ വോട്ട് ചെയ്തു. ഈ വ്യാഴാഴ്ച അവര്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ വീണ്ടും നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നവംബറില്‍ 5.35% വിലയുള്ള നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയില്‍ നിന്നുള്ള 75% രണ്ട് വര്‍ഷത്തെ ഫിക്‌സഡ്-റേറ്റ് മോര്‍ട്ട്‌ഗേജ് ഈ മാസം 4.84% ആയി കുറഞ്ഞു, അതേസമയം അഞ്ച് വര്‍ഷത്തെ കരാര്‍ 4.5% ആയി കുറഞ്ഞു. രാജ്യവ്യാപകമായി ആ ഡീലുകള്‍ ഇനി ലഭ്യമല്ല, കൂടാതെ നിരവധി വന്‍കിട വായ്പക്കാര്‍ അടുത്ത ആഴ്ചകളില്‍ ഡീലുകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ നിരക്കുകള്‍ നവംബറിലെ വിലയേക്കാള്‍ താഴെയാണ്.
വില ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ലണ്ടനില്‍, സാവില്‍സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിലയില്‍ 14.2% വര്‍ധനവ് പ്രവചിക്കുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ വടക്ക്-പടിഞ്ഞാറ്, യോര്‍ക്ക്‌ഷെയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ വിലകള്‍ കുറവായിരിക്കുമെന്നും സൂചിപ്പിക്കുന്നു. എതിരാളികളായ എസ്റ്റേറ്റ് ഏജന്റ് നൈറ്റ് ഫ്രാങ്കില്‍ നിന്നുള്ള പ്രത്യേക കണക്കുകള്‍ കാണിക്കുന്നത് ലണ്ടനിലെ ഏറ്റവും ചെലവേറിയ പോസ്റ്റ് കോഡുകളുടെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2.6% കുറഞ്ഞു എന്നാണ്.
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം
3>കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി നേരിട്ടതോടെ വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍. പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി വന്‍ നികുതി ഇളവുകള്‍ പ്രാഖ്യാപിക്കണമെന്നു അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. സാധാരണ പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തരും രോഷാകുലരുമാണെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറഞ്ഞു.
പൊതു ജന താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കരകയറാമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചെറുകിട ബിസിനസുകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സഹായകമരമായ തീരുമാനം വേണം. ലെവികളില്‍ ഇളവുള്‍പ്പെടെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഇളവുകള്‍ കൊണ്ടു വന്നതു പോലെ, ജനപ്രിയങ്ങളായ നടപടികള്‍ ഇനിയും ആവശ്യമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലേബര്‍ നേതാവ് ലോര്‍ഡ് ബ്ലങ്കറ്റ് സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായെന്നും വ്യക്തമാക്കി.
ലെഗോലാന്‍ഡില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് അമ്മയായ യുവതി അറസ്റ്റില്‍; 27 കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ മനപ്പൂര്‍വ്വം അവഗണിച്ചെന്ന കുറ്റം
3>അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ലെഗോലാന്‍ഡ് വിന്‍ഡ്സറില്‍ യുവതിയെ അവഗണന ആരോപിച്ച് അറസ്റ്റ് ചെയ്തു. എസെക്സിലെ വിതം സ്വദേശിയായ 27 കാരിയായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ലെഗോലാന്‍ഡ് വിന്‍ഡ്സര്‍ റിസോര്‍ട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിന് ശേഷം കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് തേംസ് വാലി പോലീസ് പറഞ്ഞു.
വ്യാഴാഴ്ചത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് ഡിറ്റക്ടീവുകള്‍ പറയുന്നു. കുട്ടി ഇപ്പോഴും ആശുപത്രിയിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
സേനയുടെ പോലീസ് ചൈല്‍ഡ് ദുരുപയോഗ അന്വേഷണ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിറ്റക്റ്റീവ് കോണ്‍സ്റ്റബിള്‍ സോ ഈലെ പറഞ്ഞു: ''ഈ ആഴ്ച ആദ്യം ലെഗോലാന്‍ഡ് വിന്‍ഡ്സറില്‍ വളരെ ചെറിയ കുട്ടി ഉള്‍പ്പെട്ട ഒരു വിഷമകരമായ സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഒന്നാമതായി, ഞങ്ങളുടെ ചിന്തകള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ അവരെ പരമാവധി പിന്തുണയ്ക്കുന്നു''.
'ഞങ്ങള്‍ ലെഗോലാന്‍ഡ് വിന്‍ഡ്സര്‍ റിസോര്‍ട്ടിലെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, എന്നാല്‍ ഈ സംഭവത്തെ കുറിച്ച് വിവരം അറിയാവുന്ന ആരുമായും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് രാവിലെ 11.30 നും 12.45 നും ഇടയില്‍ കോസ്റ്റ്ഗാര്‍ഡ് എച്ച്ക്യു ബോട്ട് സവാരിക്കായി ക്യൂവില്‍ നിന്നവരോട്. 4324 0202 786 എന്ന റഫറന്‍സ് നമ്പര്‍ ഉദ്ധരിച്ച് 101 എന്ന നമ്പറില്‍ വിളിച്ചോ ഞങ്ങളുടെ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടുക. പകരം, 0800 555 111 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ വെബ്സൈറ്റ് വഴിയോ നിങ്ങള്‍ക്ക് സ്വതന്ത്ര ചാരിറ്റി ക്രൈംസ്റ്റോപ്പേഴ്‌സിന് അജ്ഞാതമായി വിവരങ്ങള്‍ നല്‍കാം.'
കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല
3>കാര്‍ഡിഫില്‍ വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിനികളാണ് കാര്‍ അപകടത്തെ തുടര്‍ന്ന് പരുക്കുകളോടെ ആശുപത്രിയിലായത്. എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്.
കോതമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ഗുരുതരനിലയില്‍ തുടരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു വാഹനം മാത്രം ഉള്‍പ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയില്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.
രാവിലെ 6 മണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ മറ്റ് ഭാഗങ്ങളില്‍ കനത്ത ട്രാഫിക്ക് രൂപപ്പെട്ടു.
ഇതിന് ശേഷമാണ് അപകടത്തില്‍ പെട്ടത് മലയാളി വിദ്യാര്‍ത്ഥികളാണെന്ന് വിവരം പുറത്തുവന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. അതേസമയം, അപകടത്തില്‍ പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റോ പങ്കുവയ്ക്കരുതെന്നു സഹപാഠികള്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണു; ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 25 കാരിക്ക് അമ്മ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ജെറീന ജോര്‍ജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍
3>ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. 25കാരിയായ ജെറീന ജോര്‍ജ് ആണ് വീട്ടില്‍ എക്‌സസൈസ് ചെയ്യുമ്പോള്‍ കുഴഞ്ഞു മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബര്‍ട്ടണിലെ ജോര്‍ജ്ജിന്റെയും റോസ്ലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം.
പഠനം പൂര്‍ത്തിയാക്കി ജെറീന യു കെ യിലെ പ്രശതമായ ടാക്‌സ് അഡൈ്വസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ച ശേഷം ജെറീനയുടെ വിവാഹവും നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.
വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ തന്നെ നഴ്‌സും ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാന്‍ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പ്രാഥമിക വിവരം.
നാട്ടില്‍ അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗം ആണ് പിതാവ് ജോര്‍ജ്ജ്. സഹോദരങ്ങള്‍ മെറീനാ ലിയോ, അലീനാ ജോര്‍ജ്ജ്. സഹോദരി ഭര്‍ത്താവ് ലിയോ തോളത്ത്, സ്‌കന്ത്രോപ്പ്.
ജെറീനയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ജെറീനയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പാട് താങ്ങാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍
3>ലണ്ടന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദിഖ് ഖാന് ഹാട്രിക് വിജയം. ടോറി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സൂസന്‍ ഹാളിനെയാണ് സാദിഖ് ഖാന്‍ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകള്‍ ആണ് (43.8% ) ലഭിച്ചത് . സൂസന്‍ ഹാള്‍ 812,397 വോട്ടുകള്‍ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാന്‍ മേയര്‍ പദവിയിലെത്തിയത്.
മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് മുസ്ലീം വോട്ട് ബാങ്ക് തന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന മുസ്ലീം വോട്ടര്‍മാര്‍ സാദിഖ് ഖാന് വോട്ട് ചെയ്യാന്‍ ഇതൊരു കാരണമായി കണ്ടില്ലെന്നതാണ് പ്രസക്തമായ കാര്യം. 53-കാരനായ സാദിഖ് ഖാന് ലണ്ടന്‍ മേയറായി മൂന്നാം അങ്കത്തിന് പിന്തുണ നല്‍കാന്‍ മുസ്ലീം വോട്ടര്‍മാര്‍ വലിയ തോതില്‍ തയ്യാറായി. എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലെ ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വിധം പിന്തുണ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.
ഇംഗ്ലണ്ടിലെ മറ്റ് ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം വോട്ടുകളില്‍ കാര്യമായ നഷ്ടമാണ് നേരിട്ടത്. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ആന്‍ഡി സ്ട്രീറ്റിനെ തലനാരിഴയ്ക്കാണ് ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ പരാജയപ്പെടുത്തിയത്. ഇതിനിടെ മുസ്ലിം ജനവാസ മേഖലയില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്‌സ് പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ കിഡ്‌നി തകരാറിനെ തുടര്‍ന്ന് അന്തരിച്ചു; 34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് ജേസണ്‍ മരണമടഞ്ഞു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമ്മ
3>ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ തന്റെ 34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് മരണമടഞ്ഞു. 317 കിലോ ഭാരമുണ്ടായിരുന്ന ജെയ്സണ്‍ ഹോള്‍ട്ടന്റെ മരണവിവരം അദ്ദേഹത്തിന്റെ അമ്മയാണ് പുറത്തു വിട്ടത്. ജെയ്സന്റെ ആന്തരികാവയവങ്ങള്‍ തകരാറിലാകുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ പ്രത്യേക ആംബുലന്‍സില്‍ കയറ്റി റോയല്‍ സറേ കൗണ്ടി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ അമ്മ 55 കാരിയായ ലെയ്‌സ, പറഞ്ഞു: 'ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അവന് ജീവന്‍ ഉണ്ടായിരിക്കാം, ഡോക്ടര്‍മാര്‍ക്ക് അവനെ വീണ്ടും രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി, പക്ഷേ സങ്കടകരമെന്നു പറയട്ടെ അത് സാധ്യമായില്ല.
''അവനെ കിഡ്നി ഡയാലിസിസിനും ഐവി ഡ്രിപ്പിനും വിധേയനാക്കിയെങ്കിലും വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവയവങ്ങള്‍ തകരാറിലായതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മരിക്കുമെന്ന് ഡോക്ടര്‍ ജേസണോട് പറഞ്ഞു. ജെയ്‌സണ്‍ താമസിയാതെ മരണത്തിലേയ്ക്ക് വഴുതി വീഴാന്‍ തുടങ്ങി.'
അവയവങ്ങളുടെ തകര്‍ച്ചയും അമിതവണ്ണവും മൂലമാണ് മരണം സംഭവിച്ചതെന്നാണ് കൊറോണറുടെ റിപ്പോര്‍ട്ട്.
65-ാം വയസ്സില്‍ കാള്‍ തോംസണ്‍ എന്നയാള്‍ 2015-ല്‍ മരിച്ചതിന് ശേഷമാണ് ജേസണ്‍ യുകെയിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി മാറിയത്.
കൗമാരപ്രായത്തില്‍ തന്റെ പിതാവിന്റെ മരണത്തില്‍ ദുഃഖിതനായാണ് അദ്ദേഹം അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. 2020-ല്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ പണിമുടക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഫ്‌ലാറ്റില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയത്.
ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി; കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന
3>ഷെഫീല്‍ഡിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ ശോചനീയവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി. ഇതില്‍ ഭൂരിഭാഗവും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയാണെന്നാണ് സൂചന. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഈയിനം നിരോധിച്ചിരുന്നു. കൂടാതെ ഉടമകള്‍ക്ക് ഇളവ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടിവന്നു.
സര്‍ക്കാരിന്റെ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസം പ്രചാരകര്‍ക്ക് അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ച ഷെഫീല്‍ഡില്‍ നായ വളര്‍ത്തല്‍ കേന്ദ്രം തങ്ങള്‍ കണ്ടെത്തിയതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. ഇന്‍ഫീല്‍ഡ് ലെയ്നിലെ അലോട്ട്മെന്റുകളില്‍ നായ്ക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള നായ്ക്കള്‍ അതീവ ശോചനീയാവസ്ഥയിലാണ് കഴിഞ്ഞിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പോലീസിനെ പിന്തുണയ്ക്കാന്‍ ഡോഗ് ലെജിസ്ലേഷന്‍ ഓഫീസര്‍മാരും ആര്‍എസ്പിസിഎയും റെയ്ഡില്‍ പങ്കെടുത്തു. നിരോധനം നിലവില്‍ വന്നതിന് ശേഷം എക്സ്എല്‍ ബുള്ളികളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ എമ്മ ചെനി പറഞ്ഞു.പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇതേപ്പറ്റി് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തങ്ങളുമായി ബന്ധപ്പെടാനും പോലീസ് ആവശ്യപ്പെട്ടു.