മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ഡെന്റിസ്റ്റുകൾക്ക് യുകെ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശ ഡെന്റിസ്റ്റുകൾക്ക് യുകെയിൽ പ്രാക്റ്റീസ് നടത്താൻ ഇതുവരെ ആവശ്യമായിരുന്ന യോഗ്യതാ ടെസ്റ്റ് ഒഴിവാക്കാനാണ് പുതിയ തീരുമാനം.
വിദേശത്തുനിന്നുള്ള ദന്തഡോക്ടർമാരുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശോധിക്കാൻ ഇപ്പോൾ നടത്തിവരുന്ന പരീക്ഷയില്ലാതെ, അവരെ യുകെയിലെമ്പാടും ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്.
രാജ്യത്തെ എൻഎച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ദന്തഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ദന്ത ഡോക്ടർമാരുടെ വേതന വർധനവും സ്‌പെഷ്യൽ ബോണസും ഇൻസെന്റീവും അടക്കം കൂടുതൽ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്.
പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കൺസൾട്ടേഷനു ശേഷമായിരിക്കും നടപ്പിലാക്കുക. വേഗത്തിലുള്ള പ്രക്രിയ കൂടുതൽ ദന്തഡോക്ടർമാരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും നിലവിലെ കുറവ് പരിഹരിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
എൻഎച്ച്എസിൽ ആവശ്യത്തിന് ദന്ത ഡോക്ടർമാർ ഇല്ലാത്തതിനാൽ പല്ലുവേദനയും ദന്തരോഗങ്ങളുമായി ആയിരക്കണക്കിന് രോഗികൾ മാസങ്ങളോളം വേദന സഹിച്ച് കഴിയുന്നതിന്റെ വാർത്തകൾ സമീപകാലത്ത് നിരന്തരം വന്നിരുന്നു.
ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനായുള്ള ഗവൺമെൻ്റിൻ്റെ 200 മില്യൺ പൗണ്ടിൻ്റെ എൻഎച്ച്എസ് ഡെൻ്റൽ റിക്കവറി പ്ലാനിൻ്റെ ഭാഗമാണ് ഈ നിർദ്ദേശം .
പദ്ധതി പ്രകാരം, ദന്തഡോക്ടർമാർക്ക് എൻഎച്ച്എസ് ജോലികൾക്കായി കൂടുതൽ പ്രതിഫലം നൽകും. അതുപോലെ ജനങ്ങൾക്ക് മൊബൈൽ ചികിത്സ ലഭ്യമാക്കുന്ന "ഡെൻ്റൽ വാനുകൾ" കുറഞ്ഞ കവറേജുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
അടുത്തവർഷം അപ്പോയിൻ്റ്മെൻ്റ് കപ്പാസിറ്റി 2.5 മില്യൺ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, നിലവിൽ സേവനമില്ലാത്ത കമ്മ്യൂണിറ്റികളിൽ ജോലിചെയ്യുന്ന ദന്തഡോക്ടർമാർക്ക് 20,000 പൗണ്ട് ബോണസ് നൽകാനുള്ള നിർദ്ദേശവുമുണ്ട്.
നിലവിൽ, വിദേശ ദന്തഡോക്ടർമാർ യുകെയിൽ ജോലി ആരംഭിക്കുന്നതിനുമുമ്പ് ഒരു യോഗ്യതാപരീക്ഷ പാസാകേണ്ടതുണ്ട് പുതിയ തീരുമാനം ജനറൽ ഡെൻ്റൽ കൗൺസിലിന് (ജിഡിസി) ടെസ്റ്റ് കൂടാതെ തന്നെ വിദേശ ഡോക്ടർമാരെ താൽക്കാലികമായി രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകും.
"ഡെൻ്റൽ മേഖലയിലെയും നാല് യുകെ അംഗ രാജ്യങ്ങളിലെയും പങ്കാളികളുമായി ചേർന്ന് പുതിയ പദ്ധതി നടപ്പിലാക്കും" ജിഡിസിയിലെ സ്ട്രാറ്റജി എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാൻ സെർനിയാവ്സ്കി പറഞ്ഞു.
അതേസമയം ബ്രിട്ടനിലെ ദന്തഡോക്ടർമാരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുന്ന പ്രശ്നങ്ങൾ പുതിയ പദ്ധതിയിലും സർക്കാർ ഒഴിവാക്കുകയാണെന്ന് ബ്രിട്ടീഷ് ഡെൻ്റൽ അസോസിയേഷൻ ആരോപിച്ചു. എൻഎച്ച്എസ് ദന്തഡോക്ടർമാർ നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഈ നിർദ്ദേശങ്ങളാൽ പരിഹരിക്കപ്പെടില്ലെന്നും ബ്രിട്ടീഷ് ഡെൻ്റൽ അസോസിയേഷൻ (ബിഡിഎ) ചെയർമാൻ എഡ്ഡി ക്രൗച്ച് പറഞ്ഞു.
“പുതിയ ഡെൻ്റൽ റിക്കവറി പ്ലാൻ ദശലക്ഷക്കണക്കിന് ഡെൻ്റൽ അപ്പോയിൻ്റ്‌മെൻ്റുകൾ സൃഷ്ടിക്കുകയും കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയും ഈ മേഖലയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും.” പദ്ധതി വിശദീകരിക്കവേ പ്രൈമറി കെയർ മന്ത്രി ആൻഡ്രിയ ലീഡ്‌സം അവകാശപ്പെട്ടു.