18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : 'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ് >>> ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക് >>> 'ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം ലാല്‍സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുമായിരുന്നു, ഒടുവില്‍ ആ ചിത്രം പ്രിന്റ് ചെയ്ത് നല്‍കി' അനീഷ് ഉപാസന പറയുന്നു >>> ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!! >>> 'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം >>>
Home >> HOT NEWS

HOT NEWS

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനായ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച യുകെയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. ഷാരോണ്‍ എബ്രഹാം എന്ന 27 കാരനാണ് അപകടകരമായ ഡ്രൈവിംഗ് മരണത്തിന് ഇടയാക്കിയതിനെ ജയിലിലായത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ്  ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്.  2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന ലെക്‌സസ് കാര്‍ 75 കാരനായ ആന്‍ഡ്രൂ ഫോറെസ്റ്റിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ആ സമയം കാറിന്റെ വേഗത 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു.  അപകടം സംഭവിച്ച ശേഷം ഷാരോണ്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു. കേസ് വിചാരണയ്ക്ക് പോയിരുന്നെങ്കില്‍ ശിക്ഷ ഒമ്പത് വര്‍ഷം തടവ് അനുഭവിക്കാമായിരുന്നു, എന്നാല്‍ കേസില്‍ ആദ്യം തന്നെ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശ്ിക്ഷാ കാലവധി 6 വര്‍ഷമായി കുറയുകയായിരുന്നു. എട്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഷാരോണ്‍ എബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു വിപുലമായ റീ-ടെസ്റ്റ് നടത്തേണ്ടി വരും. കൂട്ടിയിടി നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ എബ്രഹാമിനെ പിടികൂടിയത്. ഷാരോണിന് ഒമ്പത് വര്‍ഷമായി വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും യുകെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടി വന്നു. ടെസ്റ്റ് പാസായ ദിവസം വൈകിട്ട്  ഏകദേശം 7.45 ന് വോക്കിംഗ് കോളേജിലെ മുന്‍ ചരിത്ര മേധാവിയായ ഫോറസ്റ്റിനെ ഷാരോണിന്റെ കാര്‍ ഇടിക്കുകയായിരുന്നു.  അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 25 ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍, അപകടകരമായ തന്റെ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് ഷാരോണ്‍ എബ്രഹാം സമ്മതിച്ചു.  കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് രാത്രി 7.45 ന് ഈസ്റ്റ്‌ബോണിലെ അപ്പര്‍ടണ്‍ റോഡില്‍ സംഭവം നടക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. അപകട വിവരം തന്റെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരെ ഷാരോണ്‍ എബ്രഹാം അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ കുറ്റകൃത്യം മറയ്ക്കുന്നതിനായി പ്രതി തന്റെ വീടി്‌ന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു.  സംഭവത്തിന്റെ സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പോലീസിംഗ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ 16 മണിക്കൂറുകള്‍ക്കകം ഷാരോണിനെ പിടികൂടുകയായിരുന്നു.  ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പ്രതി, അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും അവകാശപ്പെട്ടു. എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനം സീബ്രാ ക്രോസിംഗില്‍ കൊല്ലപ്പെട്ട ഫോറസ്റ്റിനെ കടത്തിവിടാന്‍ കൃത്യമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കുന്നത് ഷാരോണ്‍ അമിത വേഗതയിലായിരുന്നു എന്നാണ്. 30mph സോണില്‍ 45mph നും 52mph നും ഇടയില്‍ പ്രതി ഡ്രൈവ് ചെയ്തതായാണ് കണക്കാക്കുന്നത്. ഷാരോണ്‍ എബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ല..നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു. ഡ്രൈവിംഗിന് മുമ്പ് പ്രതി ഒരു നിമിഷം മാത്രം കാര്‍ നിര്‍ത്തിയതാണ് ഈ കേസ് കൂടുതല്‍ വഷളാക്കുന്നതെന്നും ജഡ്ജി പറയുന്നു. ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി. 

തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ കോടതിയിലും പോയി. വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്.  അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ അസ്ട്രസെനക്ക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു. യുകെ ഹൈക്കോടതിയില്‍ ഏകദേശം 51 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 100 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 

ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....

ബ്രിട്ടനിലെ ശരാശരി വാടക പുതിയ ഉയരങ്ങള്‍ താണ്ടു്‌നു എന്ന് കണക്കുകള്‍. റീഡിംഗ്, കവന്‍ട്രി തുടങ്ങിയ സ്ഥലങ്ങളിലെ വാര്‍ഷിക വാടക വളര്‍ച്ച ഏകദേശം 20 ശതമാനം ആണ്. 2024-ന്റെ ആദ്യ പാദത്തില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു കലണ്ടര്‍ മാസത്തില്‍ റെക്കോര്‍ഡ് £1,291 ആയി ഉയര്‍ന്നുവെന്ന് പ്രോപ്പര്‍ട്ടി വെബ്സൈറ്റ് റൈറ്റ് മൂവില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 8.5% കൂടുതലാണ്.  പണപ്പെരുപ്പത്തേക്കാള്‍ വളരെ മുന്നിലുള്ള വളര്‍ച്ചാ നിരക്കാണിത്.  ലണ്ടനിലെ ശരാശരി വാടകയും £2,633 എന്ന പുതിയ ഉയരത്തിലെത്തി. തലസ്ഥാനത്തെ ശരാശരി ചെലവ് 12 മാസം മുമ്പത്തേതിനേക്കാള്‍ 5.3% കൂടുതലാണ്. ലണ്ടനിലെ വാര്‍ഷിക വാടക വളര്‍ച്ച 2022 വേനല്‍ക്കാലത്ത് 16.1% ആയി ഉയര്‍ന്നിരുന്നു.  മൊത്തത്തിലുള്ള കണക്കുകള്‍ കാണിക്കുന്നത് പ്രാദേശികമായ വ്യത്യാസങ്ങള്‍ വാടകയിലും പ്രതിഫലിക്കുന്നു എന്നാണ്. ചില പ്രദേശങ്ങളില്‍ വാടക ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചു. റൈറ്റ്മൂവ് പറയുന്നതനുസരിച്ച്, സറേയിലെ വാള്‍ട്ടണ്‍-ഓണ്‍-തേംസിലെ വാര്‍ഷിക വാടക വളര്‍ച്ച 34.6 ശതമാനവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. കവന്‍ട്രിയുടെയും റീഡിംഗിന്റെയും കണക്കുകള്‍ യഥാക്രമം 19.5% ഉം 19.1% ഉം ആയിരുന്നു. 17% നും 19% നും ഇടയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് മേഖലകളില്‍ മെഴ്സിസൈഡിലെ ബൂട്ടില്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ഹെര്‍ട്ട്ഫോര്‍ഡ്, സതാംപ്ടണ്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ വാറ്റ്ഫോര്‍ഡ്, റെന്‍ഫ്രൂഷയറിലെ പെയ്സ്ലി എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, വിപണിയില്‍ വരുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള സാധാരണ പരസ്യം ചെയ്യപ്പെട്ട സ്വകാര്യ വാടകകള്‍ പുതിയ റെക്കോര്‍ഡുകള്‍ നേടുന്നത് തുടരുമ്പോള്‍, റൈറ്റ്മൂവിന്റെ കണക്കുകള്‍ അനുസരിച്ച്, വാടക വളര്‍ച്ചയുടെ മൊത്തത്തിലുള്ള വേഗത മന്ദഗതിയിലാണ് എന്നാണ്.  കൂടുതല്‍ ഭൂവുടമകള്‍ക്ക് അവര്‍ തുടക്കത്തില്‍ പരസ്യപ്പെടുത്തിയ വാടക വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാടക വളര്‍ച്ചയുടെ വേഗത കുറയുന്നത് വാടകക്കാര്‍ സ്വാഗതം ചെയ്യുമെങ്കിലും, സ്വകാര്യ വാടക വിപണി ഇപ്പോഴും വളരെ സജീവമാണ് എന്ന് റൈറ്റ്മൂവ് പറഞ്ഞു. കോവിഡിന് മുമ്പുള്ള നിലയിലേക്ക് സപ്ലെ തിരികെ കൊണ്ടുവരാന്‍ ഏകദേശം 50,000 പ്രോപ്പര്‍ട്ടികള്‍ ആവശ്യമാണെന്ന് ഇത് കണക്കാക്കുന്നു. സപ്ലെയെ മറികടക്കുന്ന ഡിമാന്‍ഡാണ് വാടക വര്‍ദ്ധനയ്ക്ക് കാരണമായത് എന്നും റൈറ്റ് മൂവ് വ്ക്തമാക്കി. 

പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്

കുതിച്ചുയര്‍ന്ന പലിശ നിരക്ക് സാവധാനം താഴാന്‍ തുടങ്ങിയതോടെ മോര്‍ട്ട്ഗേജിന് ആവശ്യക്കാരേറിയിരുന്നു. എന്നാല്‍, വീണ്ടും പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചാഞ്ചാട്ടം തുടര്‍ന്നതോടെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. നേഷന്‍വൈഡ്, സാന്റാന്‍ഡര്‍, നാറ്റ്വെസ്റ്റ് എന്നീ മൂന്ന് പ്രധാന വായ്പ ദാതാക്കളാണ് ചൊവ്വാഴ്ച പുതിയ ഫിക്‌സഡ് ഡീല്‍ മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്.  ഒരു ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ പലിശ നിരക്ക് സാധാരണയായി രണ്ടോ അഞ്ചോ വര്‍ഷത്തിന് ശേഷം ഡീല്‍ അവസാനിക്കുന്നതുവരെ മാറില്ല, പകരം പുതിയത് തിരഞ്ഞെടുക്കപ്പെടും. എന്നാല്‍ ഒന്നും ചെയ്യാത്തത് ആളുകളെ ഒരു വേരിയബിള്‍ നിരക്കില്‍ വിടും. അത് വളരെ ചെലവേറിയതാണ്. നിലവിലുള്ള ഏകദേശം 1.6 ദശലക്ഷം വായ്പക്കാര്‍ക്ക് താരതമ്യേന വിലകുറഞ്ഞ ഫിക്‌സഡ്-റേറ്റ് ഡീലുകള്‍ ഈ വര്‍ഷം അവസാനിക്കും.  മുമ്പത്തെ വര്‍ദ്ധനവിനെ തുടര്‍ന്ന് പുതിയ ഡീലുകളുടെ നിരക്കുകള്‍ ഈ വര്‍ഷം സ്ഥിരമായി കുറയുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. കുത്തനെ ചില ഇടിവോടെയാണ് വര്‍ഷം ആരംഭിച്ചതെങ്കിലും, ഇത് പിന്നീട് സ്ഥിരത കൈവരിക്കുകയും അടുത്തിടെ നിരക്കുകള്‍ വീണ്ടും ഉയരുകയും ചെയ്തു. ഉദാഹരണത്തിന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ് ചൊവ്വാഴ്ച ഡീലുകളുടെ നിരക്കുകള്‍ 0.25 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക വിവര സേവനമായ മണിഫാക്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലിന്റെ  ശരാശരി നിരക്ക് ഇപ്പോള്‍ 5.87% ആണ്. അത് ഇപ്പോഴും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ ഒരു ശതമാനം കുറവാണ്. പലിശ നിരക്കുകളിന്‍ മേല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മെയ് 9 ന് അടുത്ത തീരുമാനം എടുക്കും. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ വിപണി വിദഗ്ധര്‍ വച്ചുപുലര്‍ത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും

ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ പുരോഗതി നേടിയതിനെ തുടര്‍ന്ന് ചാള്‍സ് രാജാവ് പൊതു പരിപാടികളിലേയ്ക്ക് സജീവമായി മടങ്ങിയെത്തുന്നു. ഇതിന്‍രെ തുടക്കമെന്നോണം ചൊവ്വാഴ്ച  രാജാവും രാജ്ഞി കാമിലയും ഒരു ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിക്കും. കാന്‍സര്‍ സെന്ററിലെത്തി അദ്ദേഹം ജീവനക്കാര്‍ക്കും രോഗികള്‍ക്കും നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും പ്രകടിപ്പിക്കും.  ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു പിന്നാലെ പൊതു പരിപാടികളില്‍ നിന്നും ജനക്കൂട്ടങ്ങളില്‍ നിന്നും രാജാവ് വിട്ടുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ബക്കിംഗ്ഹാം കൊട്ടാരം രാജാവിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് പോസിറ്റീവായ സന്ദേശവുമായി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.  കൂടുതല്‍ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാന്‍ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാജാവിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.  അദ്ദേഹത്തിന്റെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാന്‍സര്‍ രോഗമാണെങ്കിലും ഏതുതരം ക്യാന്‍സര്‍ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.  ഫെബ്രുവരിയില്‍ രോഗനിര്‍ണയം നടത്തിയ രാജാവിന്റെ സമീപകാല കാന്‍സര്‍ അനുഭവം, ആശുപത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നേരത്തെയുള്ള കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള രാജാവിന്റെ ദൗത്യത്തിന്റെ കൂടി ഭാഗമായാണ് ഈ സന്ദര്‍ശനം.  രാജാവിന്റെ കാന്‍സര്‍ ചികിത്സ തുടരുകയാണെങ്കിലും ഇത് എന്ന് പൂര്‍ത്തികരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ജൂണ്‍ അവസാനത്തില്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ സന്ദര്‍ശനത്തിന്  രാഷ്ട്രത്തലവന്റെ റോളില്‍ ആതിഥേയത്വം വഹിക്കാന്‍ അദ്ദേഹം വേണ്ടത്ര സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖം പ്രാപിച്ചെങ്കിലും അടുത്തിടെ പ്രധാനമന്ത്രിയുമായുള്ള പതിവ് സ്വകാര്യ കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാജാവ് തന്റെ ഭരണഘടനാപരമായ പങ്ക് വഹിച്ചു വരികയാണ്. 

പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്

തിരിച്ചറിവ് പോലുമെത്താത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു. തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന ആരംഭിച്ചത്. ഫാ. ടോമി മണവാളനാണ് കുര്‍ബ്ബാന ചൊല്ലിയത്. ചടങ്ങിലുടനീളം വിങ്ങിപ്പൊട്ടിയാണ് ബിനോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തിനരികെ നിന്നത്. ആശ്വസിപ്പിക്കാന്‍ എത്തിയവരുടേയും കണ്ണുനിറയിച്ച നിമിഷങ്ങള്‍ക്കായിരുന്നു ദേവാലയത്തിലെത്തിയവര്‍ സാക്ഷ്യം വഹിച്ചത്. ക്ലാക്ടണിലെ ക്‌നാനായ യാക്കോബൈറ്റ് ചര്‍ച്ചിലെ ഫാ. മാത്യൂസ് എബ്രഹാം, ബിനോയിയുടെ കൂട്ടുകാരെ പ്രതിനിധീകരിച്ച് അനൂപ്, ബിനോയ് ജോലി ചെയ്തിരുന്ന ഹാവെന്‍ ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ചിത്രാ റോയ്, ക്ലാക്ടണ്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അരവിന്ദ്, ബിനോയിയുടെ സഹോദരന്‍ ബെന്നി തോമസ് എന്നിവര്‍ ബിനോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.  ഞായറാഴ്ചയാണ് ബിനോയിയുടെ ഭാര്യ രഞ്ജിയും മക്കളും നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ചയാണ് ബിനോയിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുക. തുടര്‍ന്ന് മറ്റന്നാള്‍ ഒന്നാം തീയതി മൃതദേഹം നാട്ടിലെത്തിക്കുകയും പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം മെയ് രണ്ടാം തീയതി സംസ്‌കരിക്കുകയും ചെയ്യും. ഉറക്കത്തില്‍ മരണത്തിലേക്ക് വീണ ബിനോയ് മരണത്തിനു മണിക്കൂറുകള്‍ മുന്‍പും നാട്ടില്‍ ഉള്ളവരുമായി സംസാരിച്ച ഓര്‍മ്മകളാണ് പ്രിയപ്പെട്ടവരുടെ മനസുകളില്‍ നിറയെ ഇപ്പോഴുമുള്ളത്. കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി തേടി എത്തിയ രഞ്ജിക്കൊപ്പം മൂന്നു മക്കളുമായി ജീവിക്കാന്‍ ബിനോയ് തോമസ് എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. ഹൃദയത്തിന്റെ പിടച്ചില്‍ ഒരു മാത്ര നിലച്ചപ്പോഴേക്കും പറന്നെത്തിയ എയര്‍ ആംബുലന്‍സില്‍ നിമിഷ വേഗത്തില്‍ ബസില്‍ഡണ്‍ ആശുപത്രിയില്‍ എത്തിച്ച ബിനോയിയെ ഒരാഴ്ചയോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ മസ്തിഷ്‌ക മരണം പോലും ഭാര്യ രഞ്ജിയെ ബോധ്യപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രിയപ്പെട്ടവന്‍ തന്നെയും മൂന്നു പിഞ്ചോമനകളെയും തനിച്ചാക്കി പറന്നകന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഏവരുടെയും ആഗ്രഹത്തോടെ ബിനോയിയുടെ ആന്തരിക അവയവങ്ങള്‍ നാല് പേരുടെ ജീവിതത്തിനായി ദാനം ചെയ്യാനും രഞ്ജി തയ്യാറായി.

ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം

ബ്രെക്സിറ്റിനു ശേഷമുള്ള അതിര്‍ത്തി ഫീസ് ഈ ആഴ്ച പ്രാബല്യത്തില്‍ വരുന്നതിനാല്‍ ബ്രിട്ടീഷുകാരെ കാത്തിരിക്കുന്ന ഉയര്‍ന്ന ഭക്ഷണ വിലയും കാലിയായ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ പോര്‍ട്ട് ഓഫ് ഡോവര്‍, യൂറോടണല്‍ എന്നിവയിലൂടെ യുകെയിലേക്ക് പ്രവേശിക്കുന്ന ചീസ്, മത്സ്യം തുടങ്ങിയ സസ്യ, മൃഗ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പരമാവധി 145 പൗണ്ട് വരെ ഈടാക്കും. ബോര്‍ഡര്‍ ടാര്‍ഗെറ്റ് ഓപ്പറേറ്റിംഗ് മോഡല്‍ (ബിടിഒഎം) എന്നറിയപ്പെടുന്ന പുതിയ നിയമങ്ങള്‍ 'ഇടത്തരം' അപകടസാധ്യത ഉള്ളതായി കണക്കാക്കുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജൈവ സുരക്ഷയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കട്ട് ഫ്‌ളവേഴ്‌സ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ച മാംസം, മത്സ്യം എന്നി  അഞ്ച് വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  ജനുവരി 31 മുതല്‍, ഓരോ കയറ്റുമതിക്കും മൃഗങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഒരു പ്രാദേശിക മൃഗഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഷിപ്പ്മെന്റുകള്‍ ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ഫിസിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കും. തെറ്റായ പേപ്പര്‍വര്‍ക്കുകളുടെ പരിശോധനകള്‍ മൂലമുണ്ടാകുന്ന കാലതാമസത്തിന് സാധ്യതയുണ്ട്. ഇത് ചരക്കുകളുടെ വേഗത്തിലുള്ള നീക്കത്തെ താളം തെറ്റിക്കും. അതിര്‍ത്തി സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തയ്യാറാകാത്തതിനാല്‍ നയം ഒന്നിലധികം തവണ വൈകിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഈ ആഴ്ച പരിശോധനകള്‍ തുടങ്ങില്ലെന്ന് ഈ മാസം ആദ്യം ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ശരിയല്ലെന്ന പറഞ്ഞ സര്‍ക്കാര്‍, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ഓരോ ഉല്‍പ്പന്നത്തിനും ഫീസ് ഈടാക്കും. ഇത് നിലവിലുള്ള അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് 10 പൗണ്ട് മുതല്‍ പൗണ്ട് 29 വരെ വ്യത്യാസപ്പെടും. മിക്‌സഡ് കണ്‍സൈന്‍മെന്റുകള്‍ക്ക് ഇത് ക്ഷ145 ആയി പരിമിതപ്പെടുത്തും. എന്നാല്‍ വ്യക്തിഗത ഉപയോഗത്തിനായി യുകെയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഫീസ് ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നു. ഇന്റര്‍നെറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ബേബി മോണിറ്ററുകള്‍, സ്മാര്‍ട്ട് ഡോര്‍ബെല്ലുകള്‍, ടെലിവിഷനുകള്‍, സ്പീക്കറുകള്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ക്ക് മികച്ച സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിമയം പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈബര്‍ കുറ്റവാളികള്‍ ഹോം നെറ്റ്വര്‍ക്കുകളിലേക്ക് ഹാക്ക് ചെയ്യാനും സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും ഉപയോഗിക്കുന്നതിനാല്‍ ഈ ഗാഡ്ജെറ്റുകള്‍ അപകടസാധ്യത സൃഷ്ടിക്കും. അതിനാല്‍ പുതിയ നിയമം ഉപഭോക്താക്കള്‍ക്ക് 'മനസ്സമാധാനം' നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.  ഹാക്കിംഗില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി അറിയിച്ചു.നിലവില്‍ ഉപയോഗിക്കുന്ന 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള പൊതുവായ പാസ്വേഡുകള്‍ മാറ്റാനും അവര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ബഗുകളും പ്രശ്നങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നതിന് ഉപഭോക്താക്കള്‍ ബ്രാന്‍ഡുകളെ  ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഗെയിം കണ്‍സോളുകള്‍ മുതല്‍ ഫിറ്റ്നസ് ട്രാക്കറുകള്‍, ഡോര്‍ബെല്ലുകള്‍, ഡിഷ് വാഷറുകള്‍ വരെ, നമ്മുടെ വീടുകളില്‍ കൂടുതല്‍ കൂടുതല്‍ വെബ്-ലിങ്ക്ഡ് ഉപകരണങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.  പുതിയ നിയമങ്ങള്‍ യുകെ ഉപഭോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ രാജ്യത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ സയന്‍സ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിഎസ്‌ഐടി) പറയുന്നത്, യുകെയിലെ പകുതിയിലധികം കുടുംബങ്ങള്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട് ടിവിയുണ്ടെന്നും പകുതിയിലധികം പേര്‍ക്ക് അലക്സ പോലുള്ള വോയ്സ് അസിസ്റ്റന്റുകളുണ്ടെന്നുമാണ്. വീടുകളില്‍ ശരാശരി ഒമ്പത് കണക്റ്റഡ് ഉപകരണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍, വെബിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന ടോയ്‌സ് അല്ലെങ്കില്‍ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുന്ന റേഡിയറുകള്‍, ഓവനുകള്‍, ഫ്രിഡ്ജുകള്‍ എന്നിവ പോലുള്ള വീട്ടുപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.  അവരെ നിയന്തണത്തിലാക്കിയ ശേഷം, ഹാക്കര്‍മാര്‍ അത്തരം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യാം. അവ ചിലപ്പോള്‍ രഹസ്യമായി വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ ശബ്ദം റെക്കോര്‍ഡുചെയ്യുകയോ ചെയ്യുക, ആളുകളെ ചാരപ്പണിക്ക് വിധേയമാക്കുകയോ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുകയോ ചെയ്യുക എന്നിവയൊക്കെ സംഭവിക്കാം.  അതിനാല്‍ തന്നെ ഇത്തരം ഗാഡ്ജറ്റുകല്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററില്‍ നിന്നുള്ള സാറാ ലിയോണ്‍സ് പറഞ്ഞു. 'കമ്പനികള്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് തുടര്‍ച്ചയായ സംരക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്, കൂടാതെ അവര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ഈ നിയമം ഉപഭോക്താക്കളെ സഹായിക്കും.' അവര്‍ പറഞ്ഞു. സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കെതിരെ എത്തിക്കല്‍ ഹാക്കിംഗ് നടത്തുന്ന സ്ഥാപനമായ പെന്‍ ടെസ്റ്റ് പാര്‍ട്ണേഴ്സിന്റെ സുരക്ഷാ ഗവേഷകനായ കെന്‍ മണ്‍റോ പുതിയ നിയമത്തെ 'ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന് വിശേഷിപ്പിച്ചു. നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ പഴയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത് മുമ്പ് വളരെ എളുപ്പമായിരുന്നു, ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന് എത്ര വര്‍ഷത്തെ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് താരതമ്യം ചെയ്യുന്നത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.  

യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍

യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി ചെലവ് ഒരു വര്‍ഷത്തില്‍ മൂന്നിലൊന്നായി വര്‍ദ്ധിച്ചതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്സിന്റെ (എബിഐ) വിശകലനം കണ്ടെത്തി 2024 ന്റെ ആദ്യ പാദത്തില്‍ 157 പൗണ്ടിന്റെ വാര്‍ഷിക കുതിപ്പാണ് എബിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവ് വര്‍ധനവ് കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എബിഐയുടെ കണക്കുകള്‍ പ്രകാരം, യുകെയില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സിനായി നല്‍കിയ ശരാശരി വില ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏകദേശം മൂന്നിലൊന്ന് (33%) അല്ലെങ്കില്‍ £157 കൂടുതലാണ്. വിറ്റ പോളിസികളുടെ വിശകലനത്തെ അടിസ്ഥാനമാക്കി, 2024 ന്റെ ആദ്യ പാദത്തില്‍ നല്‍കിയ സാധാരണ വില £635 ആയിരുന്നു, ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 1% വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി എബിഐ പറഞ്ഞു. 2023-ന്റെ ആദ്യ പാദത്തില്‍, സ്വകാര്യ സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സിനായി അടച്ച ശരാശരി പ്രീമിയം £478 ആയിരുന്നു. 1% ത്രൈമാസ വര്‍ദ്ധനവ് 2023 ല്‍ കണ്ട ഉയര്‍ച്ചയുടെ ലഘൂകരണത്തെ സൂചിപ്പിക്കുന്നുവെന്ന് എബിഐ പറഞ്ഞു. ഇന്‍ഷുറര്‍മാര്‍ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മാനേജ് ചെയ്യുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ കാലയളവില്‍ ശരാശരി ക്ലെയിം 8% വര്‍ധിച്ച് £4,800 എന്ന റെക്കോര്‍ഡിലെത്തി. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, മോഷണം എന്നിവയാണ് ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധാന്‍ കാരണമാകുന്നതെന്ന് എബിഐ പറഞ്ഞു. എബിഐയുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് ട്രാക്കര്‍ ഒരു വര്‍ഷം വിറ്റഴിച്ച ഏകദേശം 28 മില്യണ്‍ പോളിസികളും പോളിസികള്‍ക്കെതിരെ അടച്ച ക്ലെയിമുകളും വിശകലനം ചെയ്തു. ഊര്‍ജ്ജ പണപ്പെരുപ്പം, പെയിന്റിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധന, കോര്‍ട്ടെസി-കാര്‍ ചെലവുകള്‍, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വര്‍ദ്ധിച്ച വില എന്നിവ മൊത്തത്തിലുള്ള ചെലവ് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി അസോസിയേഷന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മോട്ടോര്‍ ഇന്‍ഷുറന്‍സ് പണപ്പെരുപ്പത്തോട് വളരെ അടുത്ത് നില്‍ക്കുകയാണെന്നും അസോസിയേഷന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍, 2017 അവസാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലകള്‍ £8 അല്ലെങ്കില്‍ 1.3% കൂടുതലാണ്, എബിഐ പറയുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് വില ഗണ്യമായി ഇടിഞ്ഞതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.  2017 മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അടയ്ക്കുന്നതിനുള്ള ചെലവ് 23% വര്‍ദ്ധിച്ചെന്നും മോട്ടോര്‍ ഇന്‍ഷുറന്‍സ് മാര്‍ജിനുകള്‍ക്ക് 2023 ഒരു ബുദ്ധിമുട്ടുള്ള വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ ചെലവ് വര്‍ധിക്കുന്നതിനെ ചെറുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഫെബ്രുവരിയില്‍ എബിഐ നിശ്ചയിച്ചു. പ്രതിമാസ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സിനായി പണമടയ്ക്കുന്ന ആളുകളുടെ ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ അതിന്റെ അംഗങ്ങള്‍ അംഗീകരിച്ചതായി കഴിഞ്ഞ ആഴ്ച എബിഐ പ്രഖ്യാപിച്ചു. തങ്ങളുടെ കവറേജിന്റെ വിലയുമായി ബുദ്ധിമുട്ടുന്ന ആളുകള്‍ അവരുടെ ഇന്‍ഷുററുമായി സംസാരിക്കാന്‍ ശുപാര്‍ശ ചെയ്തതായി അസോസിയേഷന്‍ പറഞ്ഞു.

യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ!

യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. പട്ടികയനുസരിച്ച് അബെര്‍ഡീനിലാണ് ഏറ്റവും കുറഞ്ഞ ചിലവില്‍ വീടുകള്‍ വാങ്ങാന്‍ സാധിക്കുക.  അതേസമയം ഏറ്റവും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുന്നത് കാര്‍ലിസില്‍ സിറ്റിയിലാണ്. അബര്‍ഡീനില്‍ രണ്ട് കിടപ്പുമുറികള്‍ വരെയുള്ള വീടുകള്‍ക്ക് ശരാശരി വില £102,601 ആണ്. ഇതില്‍ 20% ഡിപ്പോസിറ്റായി പരിഗണിച്ചാല്‍, അബര്‍ഡീനില്‍ ആദ്യമായി വാങ്ങുന്നയാള്‍ക്ക് മോര്‍ട്ട്‌ഗേജ് ചിലവായി പ്രതിമാസം ഏകദേശം £406 നല്‍കിയാല്‍ മതിയാവും. അതേസമയം കാര്‍ലിസില്‍ ഉള്ള ശരാശരി വാടക £607 ആണ്.  ബ്രിട്ടനിലുടനീളം 50 ലധികം നഗരങ്ങളില്‍ പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകര്‍ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് ആല്‍ബന്‍സ് ആണ് ലണ്ടന് ശേഷം ഏറ്റവും ഉയര്‍ന്ന വില വരുന്ന സിറ്റി. ഇവിടെ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും സ്ഥലത്തെ വീടുകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കേംബ്രിഡ്ജും വിഞ്ചസ്റ്ററും കരസ്ഥമാക്കി. ലണ്ടന് പുറത്ത് ഏറ്റവും കൂടുതല്‍ വാടക ആവശ്യപ്പെടുന്ന നഗരമായി ഓക്‌സ്‌ഫോര്‍ഡിനെ പട്ടികയില്‍ കാണാം.അബര്‍ഡീന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍ വീടുകള്‍ ലഭിക്കുന്ന നഗരം നഗരമായി ബ്രാഡ്ഫോര്‍ ആണ്. ഇവിടെ ശരാശരിയുള്ള വീടുകളുടെ വില £107,929 ആണ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍: 1. അബര്‍ഡീന്‍, £102,601, £406 2. ബ്രാഡ്ഫോര്‍ഡ്, £107,929, £400 3. സണ്ടര്‍ലാന്‍ഡ്, £111,263, £413 4. കാര്‍ലിസ്ലെ, £111,268, £413 5. പ്രെസ്റ്റണ്‍, £112,273, £416 6. ഹള്‍, £113,920, £423 7. ഡണ്ടി, £116,191, £460 8. സ്റ്റോക്ക്-ഓണ്‍-ട്രെന്റ്, £117,113, £434 9. ഡര്‍ഹാം, £125,957, £467 10. ഡോണ്‍കാസ്റ്റര്‍, £128,062, £475 ഏറ്റവും ഉയര്‍ന്ന തുകയില്‍ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍: 1. ലണ്ടന്‍, £501,934, £1,862 2. സെന്റ് ആല്‍ബന്‍സ്, £391,964, £1,454 3. കേംബ്രിഡ്ജ്, £361,429, £1,341 4. വിന്‍ചെസ്റ്റര്‍, £344,638, £1,278 5. ഓക്‌സ്‌ഫോര്‍ഡ്, £338,085, £1,254 6. ബ്രൈറ്റണ്‍, £335,402, £1,244 7. ബ്രിസ്റ്റോള്‍, £280,112, £1,039 8. ചെംസ്‌ഫോര്‍ഡ്, £262,522, £974 9. യോര്‍ക്ക്, £244,834, £908 10. എഡിന്‍ബര്‍ഗ്, £239,028, £946

More Articles

അംഗത്വം കുറഞ്ഞെങ്കിലും സംഭാവനയടക്കമുള്ള വരുമാനം വര്‍ദ്ധിച്ചു; കണ്‍സര്‍വേറ്റീവുകളെ കടത്തിവെട്ടി ലേബര്‍ പാര്‍ട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ബ്രിട്ടനിലെ രാഷ്ടീയ പാര്‍ട്ടികളുടെ വരവ് ചിലവ് കണക്കുകള്‍ ഇതാ...
ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥി കുഷ് പട്ടേലിന്റെ ആത്മഹത്യ മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ഥിക്കുള്ള അപകട മുന്നറിയിപ്പ്; ലോണെടുത്തും വിറ്റുപെറുക്കിയും സ്റ്റുഡന്റ് വിസയില്‍ എത്താനാഗ്രഹിക്കുന്നവര്‍ വായിച്ചറിയാന്‍.....
ഒക്ടോബറില്‍ മൂന്ന് ദിവസം കൂടി പണിമുടക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുകള്‍; ഇന്നും നാളെയുമായി നടത്തുന്ന സമരങ്ങളില്‍  പതിവ് ചികിത്സകള്‍ മുടങ്ങും
ജിസിഎസ്ഇ പരീക്ഷ ഫലങ്ങള്‍ പ്രീ പാന്‍ഡമിക് ലെവലിലേക്ക് എത്തുമ്പോള്‍ ഗ്രേഡുകള്‍ കുറയുമെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍;  ഉയര്‍ന്ന റാങ്കുകളുടെ എണ്ണത്തില്‍ 3 ലക്ഷത്തോളം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍; 34കാരിക്ക് ഗര്‍ഭപാത്രം നല്‍കിയത് 40കാരിയായ സഹോദരി
വാങ്ങാനാളില്ലാതെ വില്‍ക്കോയുടെ 400 സ്‌റ്റേറുകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; മലയാളികളടക്കമുള്ള 12500 ജീവനക്കാരുടെ ജോലിപോകുമെന്ന് ആശങ്ക, പുനര്‍ വിന്യസിക്കണമെന്ന് ആവശ്യം ശക്തം
ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ഇനി ലൂട്ടനിലെ തടവറക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി ലെസ്റ്റര്‍ മലയാളിയുടെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം; 38 കാരിയായ അക്ഷധ ശിരോദ്കറിന്റെ മരണം നാലു വയസ്സ് മാത്രം പ്രായമുള്ള മകനെയും ഭര്‍ത്താവ് ദില്‍ജിത്തിനെയും തനിച്ചാക്കി

Most Read

British Pathram Recommends