സമരങ്ങൾ പലതുകഴിഞ്ഞു. എന്നിട്ടും രാജ്യത്തെ ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുകയാണ് സർക്കാരെന്ന് ഡോക്‌ടർമാരുടെ അസ്സോസിയേഷൻ ആരോപിക്കുന്നു.
രോഗികളെ ആഴ്ചകളോളം വലച്ച സമരത്തിനുശേഷം ജൂനിയർ ഡോക്‌ടർമാർ അഞ്ചുദിനം നീളുന്ന പുതിയൊരു സമരത്തിനായി തയ്യാറെടുക്കുന്നു.സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല ചർച്ചകൾ ഉണ്ടായില്ലെങ്കിൽ ഈ മാസം അവസാനം മുതൽ ആഴ്ചകളോളം വീണ്ടും ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിലെ സേവനങ്ങൾ കാര്യമായി തടസ്സപ്പെടും.
ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഫെബ്രുവരി 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലാണ് പണിമുടക്കുക. വേതന വർദ്ധനവ് സംബന്ധിച്ച് സർക്കാരുമായി നിലനിൽക്കുന്ന തർക്കം തന്നെയാണ് സമരകാരണം.
ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) 35% ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നു. ഈ നിർദ്ദേശം മുമ്പ് മന്ത്രിമാർ നിരസിച്ചിരുന്നു.
സമരം മൂലം ആശുപത്രികളിലെ സാധാരണ സേവനങ്ങളും ചികിത്സകളും ദൈനംദിന പ്രവർത്തനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്.
ജൂനിയർ ഡോക്ടർമാർക്ക് ഈ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് നൽകിയിരുന്നു. കൂടാതെ 2023 അവസാനത്തെ ചർച്ചകളിൽ, അതിന് മുകളിൽ 3% അധികമായി നൽകാനുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടു.
അതിനാൽത്തന്നെ ന്യായമായ ഒരു പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറിൽ കൂടുതൽ മുന്നോട്ട് പോകാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.
"അഞ്ച് ദിവസത്തെസമരം NHS-ൽ വലിയ സമ്മർദ്ദം ചെലുത്തും, ശമ്പള വിഷയത്തിൽ സർക്കാർ ചർച്ചകൾക്ക് സന്നദ്ധമാണ്. എന്നാൽ ജൂനിയർ ഡോക്ടർമാർ സമരത്തിൽ നിന്നും പിൻമാറണം" ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു.
2023 മാർച്ചിന് ശേഷം ജൂനിയർ ഡോക്ടർമാരുടെ 10-ാമത്തെ പണിമുടക്കാണിത്. ജനുവരിയിൽ ജൂനിയർ ഡോക്ടർമാരുടെ ആറ് ദിവസത്തെ പണിമുടക്കിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കുമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ജനുവരിയിലെ സമരകാലത്ത് ഏകദേശം 100,000 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിരുന്നു.
NHS ഡോക്ടർമാരിൽ പകുതിയോളം ജൂനിയർ ഡോക്ടർമാരാണ്. 10 വർഷമോ അതിൽ കൂടുതലോ അനുഭവപരിചയം ഉള്ളവർ വരെ ജൂനിയർ ഡോക്ടര്മാരായി വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ജോലിചെയ്യുന്നു.
അതേസമയം ഒത്തുതീർപ്പ് ചർച്ചകളുമായി സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കൂടുതൽ സമര നടപടികളെക്കുറിച്ച് ബിഎംഎ, ജൂനിയർ ഡോക്ടർമാർക്കിടയിലും അഭിപ്രായ വോട്ടെടുപ്പ് നടത്താൻ തയ്യാറെടുക്കുന്നു.
നഴ്‌സുമാർ, പാരാമെഡിക്കുകൾ, കൺസൾട്ടൻ്റുമാർ എന്നിവരുൾപ്പെടെ എൻഎച്ച്എസ് ജീവനക്കാരുടെ പണിമുടക്ക് കാരണം 2022 ഡിസംബർ മുതൽ 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിൻ്റ്‌മെൻ്റുകൾ റദ്ദാക്കപ്പെട്ടിരുന്നു. ചികിത്സയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പ് സർവ്വകാല റെക്കോർഡിലുമാണ്.
അതിനിടെ രോഗികളുടെ ആരോഗ്യം അപകടത്തിലാക്കുന്ന നടപടികൾ കണ്ടതിനെത്തുടർന്ന് ഒരു എസ്സെക്സ് ജിപി സെന്ററിനെതിരെ റെഗുലേറ്റർ പ്രത്യേക നടപടികൾ സ്വീകരിച്ചു.
എസ്സെക്സിലെ തുറോക്കിലുള്ള ബാൽഫോർ മെഡിക്കൽ സെൻ്ററിനെതിരെയാണ് നടപടി. ഈ സെന്ററിൽ സുരക്ഷിതവും ഫലപ്രദവും മികച്ചതുമായ സേവനങ്ങൾ രോഗികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ (CQC) വിലയിരുത്തി.
എന്നാൽ കെയർ ക്വാളിറ്റി കമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചശേഷം 2022 മുതൽ പ്രവർത്തന നിലവാരത്തിൽ കാര്യമായ മുന്നേറ്റം വരുത്തിയതായി ബാൽഫോർ മെഡിക്കൽ സെൻ്ററിൻ്റെ വക്താവ് അവകാശപ്പെട്ടു.
ഇക്കാര്യം കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിക്കുന്നില്ല. ഏറ്റവും പുതിയ പരിശോധനകളിലും സ്റ്റാഫുകളുടേയും ഡോക്ടറുടെയും പ്രവർത്തനത്തിൽ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.