NAMMUDE NAADU
വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
3>വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആ മാറ്റങ്ങള്‍ അടുത്ത് തന്നെ പ്രാഭല്യത്തില്‍ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിദേശ നാടുകളില്‍ വിജയകരമായി നടപ്പാക്കിയ നാലുവര്‍ഷം നീളുന്ന ബിരുദ കോഴ്സുകള്‍ അടുത്ത് തന്നെ കേരളത്തിലെ വിവിധ കാമ്പസ്സുകളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നല്‍കുന്നതാണ് ഈ മാറ്റം. വൈകിയാണെങ്കിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രതീക്ഷകള്‍ അനവധിയാണ്.
മറ്റ് രാജ്യങ്ങളില്‍ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണ്. ഈ രീതിയാണ് കേരളത്തിലും വരുന്നത്. ഇതോടെ വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനു പരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവര്‍ഷ ഓണേഴ്സ് കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.
നൈപുണ്യ വികസനം, തൊഴില്‍ ക്ഷമത വര്‍ധന, മള്‍ട്ടി ഡിസ്സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ലക്ഷ്യം. ഒരു സര്‍വകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകളില്‍ അടിസ്ഥാനസൗകര്യ വികസനം ഉടന്‍ നടപ്പാക്കണം. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാകുകയും അധ്യാപകര്‍ സജ്ജരാവുകയും ചെയ്താല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളില്‍ എത്തും.
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
3>നഗരത്തെ ഞെട്ടിച്ചുള്ള നവജാതശിശുവിന്റെ മരണവാര്‍ത്ത കേട്ടാണ് ഇന്നലെ കൊച്ചി നഗരം ഉണര്‍ന്നത്. ഒരമ്മയ്ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് 23 വയസ്സുകാരിയായ ആ പെറ്റമ്മ കുഞ്ഞിനോട് ചെയ്തത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞതോടെ എല്ലാം അവസാനിച്ചെന്ന് ചിന്തിച്ച അവരെ പക്ഷെ എല്ലാം കാണുന്ന ദൈവം വെറുതെ വിട്ടില്ല. ക്രൂരത ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവതിയെ പൊലീസ് പിടികൂടി.
ഇപ്പോഴിതാ കുഞ്ഞിന്റെ മരണ കാരണം എന്താണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. നവജാത ശിശു താഴെവീണ് തലയോട്ടി പൊട്ടിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതാണ് മരണത്തിനുണ്ടായ യഥാര്‍ത്ഥ കാരണം. പുറത്ത് കേള്‍ക്കുമെന്ന് ഭയന്ന് കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നതായി യുവതി പൊലീസിനോട് സമ്മതിക്കുന്നു.
ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കീഴ്താടിക്കും പൊട്ടലുണ്ടായിട്ടുണ്ട്. വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പരിഭ്രാന്തിയില്‍ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നുമാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവ ശേഷം യുവതി ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊല്ലാനുള്ള ശ്രമങ്ങളും നടത്തി.
അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. പ്രതിയിലേക്ക് പൊലീസിനെ എത്താന്‍ കാരണമായത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. ഫ്ളാറ്റിന് സമീപമുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
3>ഹൃദയമില്ലാത്ത കാഴ്ച കണ്ടാണ് ഇന്ന് കൊച്ചി നഗരം എഴുന്നേറ്റത്. പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നി. നടുറോഡില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്.
രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.
റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
21 കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഇവിടെ മൂന്ന് ഫ്ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കിട്ടിയിരിക്കുന്ന വിവരം. ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുഞ്ഞ് താഴേയ്ക്ക് വീഴുന്ന ദൃശ്യം കിട്ടിയിട്ടുണ്ട്. മുകളില്‍ നിന്നും ഒരു പൊതിക്കെട്ട് താഴേയ്ക്ക വീഴുന്ന രീതിയിലാണ് ദൃശ്യം. ആളില്ലാതിരുന്ന ഫ്‌ളാറ്റില്‍ പുറത്തുനിന്നും ആരെങ്കിലും എത്തിയിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫ്ളാറ്റില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.
ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
3>ചുട്ട് പൊള്ളുന്ന ചൂടില്‍ ഒന്ന് പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. പുറത്തെ ട്രാഫിക്കും യാത്രയും എല്ലാം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ ട്രാഫിക്ക് സിഗ്നലിലെ കാത്ത് നില്‍പ്പില്‍ ചൂടിനെ മറികടക്കാന്‍ പുതിയൊരു ആശയവും പൊതു ജനങ്ങള്‍ക്ക് ഒരു സഹായവും ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.
ഉഷ്ണതരംഗത്തില്‍ മരണം പോലും സംഭവിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് പൊതുമരാമത്ത് ഒരുക്കിയ തണല്‍.
ഇതിന്റെ ഒരു വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തില്‍ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തില്‍ വലിച്ചുകെട്ടിയാണ് യാത്രക്കാര്‍ക്ക് അല്‍പം തണലൊരുക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമുണ്ടാകും
വീഡിയോയുടെ കാഴ്ചക്കാര്‍ ലക്ഷങ്ങള്‍ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അവരുടെ ന?ഗരത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവണമെന്നാണ് ആള്‍ക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസണ്‍സ് മറന്നില്ല.
കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
3>ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.
ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.
റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍, പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
3>കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്.
സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക.
എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.
ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
3>ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.
ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
3>കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞുപോയ മൂക്കുത്തിയുടെ ചങ്കീരി കണ്ടെത്തി ഡോക്ടര്‍. ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം ആണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.
12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മൂക്കുത്തി കാണാതെ പോകുന്നത്. പിന്നീടുള്ള തിരച്ചിലില്‍ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. ഇതിനായി വീട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടാതായതോടെ വീടിന് പുറത്തെവിടെയെങ്കിലും ഇത് വീണ് പോയിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടമ്മ.
ഒടുവില്‍ കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാവാമെന്നാണ് കരുതുന്നത്. ഈ കാലയളവില്‍ ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്തമയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
3>ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
3>തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്.
വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്.
രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.